ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ മാറ്റം, നെയ്യാറ്റിൻകരയല്ല, പൊന്മുടി വഴി, നാളെ ഉച്ചയോടെ കേരളത്തിൽ
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ മാറ്റമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര തൊട്ട് ചുഴലിക്കാറ്റ് കടന്ന് പോകും എന്നായിരുന്നു നേരത്തെ ഉളള മുന്നറിയിപ്പ്. എന്നാല്‍ പുതിയ വിവരങ്ങള്‍ പ്രകാരം ബുറേവി ചുഴലിക്കാറ്റ് നെയ്യാറ്റിന്‍കരയിലേക്ക് എത്തിയേക്കില്ല. പകരം പൊന്മുടി വഴി വര്‍ക്കലയ്ക്കും ആറ്റിങ്ങലിനും ഇടയിലൂടെയാവും ബുറേവി അറബിക്കടലിലേക്ക് നീങ്ങുക.
നിലവില്‍ ബുറേവി ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കിലാണുളളത്. കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 16 കിമീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒടുവിൽ വിവരം ലഭിക്കുമ്പോൾ പാമ്പന് സമീപമായി 9.2° N അക്ഷാംശത്തിലും 79.3 °E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് മാന്നാറിൽ നിന്ന് 70 കിമീ ദൂരത്തിലും, കന്യാകുമാരിയിൽ നിന്ന് ഏകദേശം 230 കിമീ ദൂരത്തിലുമാണ്. നിലവിൽ ചുഴലിക്കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 70 മുതൽ 80 കിമീ വരെയും ചില അവസരങ്ങളിൽ 90 കിമീ വരെയുമാണ്.

ചുഴലിക്കാറ്റ് അടുത്ത മൂന്നു മണിക്കൂറിൽ പാമ്പൻ കടക്കുകയും, അവിടെനിന്നു പടിഞ്ഞാറ് -തെക്കുപടിഞ്ഞാറ് സഞ്ചരിച് ഡിസംബർ 3 ന് രാത്രിയോട് കൂടിയോ ഡിസംബർ 4 പുലർച്ചയോടുകൂടിയോ തെക്കൻ തമിഴ്‌നാട് തീരത്തു പ്രവേശിക്കുമ്പോൾ ചുഴലിക്കുള്ളിലെ കാറ്റിൻറെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 70 മുതൽ 80 കിമീ വരെയും ചില അവസരങ്ങളിൽ 90 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ ഉച്ചയോടെ ബുറേവി കേരള തീരത്തെത്തും. കേരളത്തില്‍ എത്തുമ്പോള്‍ ചുഴലിക്കാറ്റ് തീവ്രത കുറച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലാ അതിര്‍ത്തികളിലൂടെയാണ് ബുറേവി കടന്ന് പോവുക. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്.
ഇന്ന് രാത്രിയോടെ തന്നെ തെക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാനുളള സാധ്യത ഉണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളെ കൂടാതെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് കാറ്റും മഴയും ഉണ്ടാവുക. ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പൊന്മുടിയിലെ ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളെ ജില്ലാ ഭരണകൂടം സുരക്ഷിതമായി മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു.












Click it and Unblock the Notifications