സ്വന്തം പ്രസ്താവന തന്നെ പച്ചക്കള്ളമാണെന്നല്ലേ വിവി രാജേഷ് ഇപ്പോള്‍ പറയുന്നത്: ആനാവൂർ നാഗപ്പന്‍
തിരുവനന്തപുരം: നേമം റയിൽവേ കോച്ചിങ് ടെർമിനൽ പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചതിനെത്തുടർന്ന് എതിർപ്പ് ശക്തമായപ്പോൾ ജനങ്ങളെ കബളിപ്പിക്കാനാണ് ബി ജെ പി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് പുതിയ വാദവുമായി രംഗത്തെത്തിയിരിയ്ക്കുന്നതന്നെ സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍. യഥാസമയം പദ്ധതിയ്ക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുത്ത് കൊടുത്തിരുന്നുവെങ്കിൽ പദ്ധതി വളരെ മുൻപ് തന്നെ പൂർത്തിയാകുമായിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തൽ. അവിടെ പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുത്തിട്ട് വർഷങ്ങൾ ആയി എന്നതാണ് വസ്തുത. കൂടുതൽ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നല്കണം എന്ന് കേന്ദ്ര സർക്കാരോ, റയിൽവേ ബോർഡോ ആവശ്യപ്പെട്ടതായി ആരും പറഞ്ഞ് കേട്ടിട്ട് പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
റയിൽവേ ടെർമിനലിന്റെ പണി ഉടൻ ആരംഭിക്കും എന്ന് കേന്ദ്രമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചതായി ബി ജെ പി ജില്ല പ്രസിഡണ്ട് തന്നെ പറയുന്നു. ഇപ്പോ പുതുതായി അവിടെ ഭൂമി ഒന്നും തന്നെ ഏറ്റെടുത്തിട്ടുമില്ല, സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഭൂമി ഏറ്റെടുക്കൽ തടസമായിരുന്നില്ല എന്നല്ലേ അതിന്റെ അർഥം. സ്വന്തം പ്രസ്താവന തന്നെ പച്ചക്കള്ളമാണെന്നല്ലേ ബി ജെ പി പ്രസിഡണ്ട് പറയുന്നത്. ജനങ്ങളെ ഒട്ടാകെ വിഡ്ഢികളാക്കാൻ കഴിയില്ല എന്ന കാര്യം ബി ജെ പി ഓർക്കണമെന്നും സി പി എം ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു.

നേമം റയിൽവേസ്റ്റേഷൻ വികസനം ഉടനാരംഭിയ്ക്കുമെന്ന കേന്ദ്ര സർക്കാർ തീരുമാനം എൽ ഡി എഫിൻ്റെ തെറ്റായ പ്രചരണങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് വിവി രാജേഷ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. സംസ്ഥാന സർക്കാർ യഥാസമയം വികസനത്തിനാവശ്യമായ ഭൂമിയേറ്റെടുത്തു കൊടുത്തിരുന്നെങ്കിൽ വർഷങ്ങൾക്കു മുമ്പുതന്നെ റയിൽവേ സ്റ്റേഷൻ വികസനം പൂർത്തിയായെനെ.2016-2021 സമയത്ത് നേമം റയിവേസ്റ്റേഷൻ വികസനം യാഥാർത്ഥ്യമായാൽ അന്നത്തെ എം എൽ എ ഒ രാജഗോപാലിനും, ബി ജെ പിയ്ക്കും ജനപിന്തുണ വർദ്ധിക്കുമെന്ന് ഭയന്നാണ് സി പിഎം നേതൃത്വത്തിൻ്റെ തീരുമാനത്തിൻ്റെയടിസ്ഥാനത്തിൽ ഇടത് അനുഭാവികളായ ഉദ്യോഗസ്ഥർ ഭൂമിയേറ്റെടുക്കൽ വൈകിപ്പിച്ചത്.
കഴിഞ്ഞദിവസം കേന്ദ്ര മന്ത്രി വി മുരളീധരൻ്റെയും,ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെയും നേതൃത്വത്തിൽ റയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചർച്ചകളുടെയടിസ്ഥാനത്തിൽ ഉടൻ പണിയാരംഭിയ്ക്കുമെന്ന് കേന്ദ്രമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കറിൻ്റെ തിരുവനന്തപുരം സന്ദർശനത്തിന്ശേഷം കേരളത്തിൽ കേന്ദ്രപദ്ധതികൾ പൂർത്തീകരിയ്ക്കുന്നതിൻ്റെ വേഗത വർദ്ധിച്ചിരിയ്ക്കുകയാണെന്നത് കൂടാതെ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുവാനുള്ള സാധ്യതയും വർദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായല്ല നാടിൻ്റെ മുന്നേറ്റം ലക്ഷ്യമാക്കിയാണ് ജനങ്ങൾ തങ്ങളെ തെരഞ്ഞെടുത്തത് എന്ന ബോധ്യത്തിൽ തുറന്ന മനസ്സോടെയുള്ള സമീപനം സംസ്ഥാന സർക്കാരും,തിരുവനന്തപുരത്തുനിന്നുള്ള മന്ത്രിമാരും സ്വീകരിച്ചാൽ കേന്ദ്രസർക്കാർ പദ്ധതികൾ ഏറ്റവും നന്നായി ലഭിയ്ക്കുന്ന ജില്ലയായി തിരുവനന്തപുരത്തെ മാറ്റാൻസാധിയ്ക്കും. എയിംസ് ഉൾപ്പെടെയുള്ള പദ്ധതികൾ തിരുവനന്തപുരത്തിന് നേടിയെടുക്കുവാനുള്ള പരിശ്രമത്തിലാണ് ബി ജെ പി പി ജില്ലാനേതൃത്വം പ്രവർത്തിക്കുന്നത്.
ഇത് പേളി മാണി ഷോ; എന്നാലും ഇതെന്തൊരു മാലയാണ് പേളീ.., വൈറലായി പുതിയ ചിത്രങ്ങള്‍
കേന്ദ്രമന്ത്രി വി.മുരളീധരൻ്റെയും,വികസന താത്പര്യം മുൻനിറുത്തി കേരളത്തിലെത്തുന്ന കേന്ദ്ര സർക്കാരിലെ ഏറ്റവും മുതിർന്ന മന്ത്രിയായ ജയശങ്കറുൾപ്പെടെയുള്ള വരുടെയും സാന്നിദ്ധ്യം കേരളത്തിലെത്തുമ്പോൾ അനാവശ്യ വിമർശനങ്ങളൊഴിവാക്കി ക്രിയാത് മക സമീപനം സ്വീകരിയ്ക്കുവാൻ സംസ്ഥാന സർക്കാരും,എൽ ഡി എഫ് നേതൃത്വവും തയ്യാറാകണമെന്നും വിവി രാജേഷ് പറഞ്ഞു.












Click it and Unblock the Notifications