Get Updates
Get notified of breaking news, exclusive insights, and must-see stories!

12 സ്ക്രീൻ തിയേറ്ററുകൾ; 2500 പേർക്കിരിക്കാവുന്ന ഫുഡ് കോർട്ട്; ലുലു മാൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നായ ലുലുമാൾ തിരുവനന്തപുരത്തെ ആക്കുളത്ത് പ്രവർത്തനം തുടങ്ങി. പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലുലുമാൾ നാടിന് സമർപ്പിച്ചു. അത്യാധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ചിരിക്കുന്ന മാളിൽ എല്ലാം ഒരൊറ്റ കുടക്കീഴിലൊരുക്കി കണ്ണഞ്ചിപ്പിക്കുന്ന വിസ്മയമാണ് തീർത്തിട്ടുള്ളത്. നാളെ രാവിലെ 9 മണി മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

1

അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് വിസ്മയമായ ലുലുമാൾ അനന്തപുരിയുടെ വിരിമാറിൽ ചരിത്രമായി മാറിയിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണിത്. ടെക്നോപാർക്കിന് സമീപമുള്ള ആക്കുളം കായലിൻ്റെ തീരത്ത് തലയെടുപ്പോടെ തലസ്ഥാനത്തിൻ്റെ തിലകക്കുറിയായി നിറഞ്ഞു നിൽക്കുന്ന ലുലു മലയാളികൾക്ക് പുത്തൻ ഷോപ്പിങ് അനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്.

ചുവപ്പഴകില്‍ മിന്നിത്തിളങ്ങി ഷംന കാസിം; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍

2

എല്ലാം ഒരു കുടക്കീഴിലൊരുക്കി അത്ഭുതങ്ങൾ തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലുലുവിൻ്റെ കടന്നുവരവ്. രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിൻ്റെ മുഖ്യ ആകർഷണം. രണ്ടായിരം കോടി രൂപ നിക്ഷേപത്തിൽ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് മാൾ മുഴുവനായും പണികഴിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ടെക്നോളജി ട്രെൻഡുകളുമായി ലുലു കണക്ട്, ലുലു സെലിബ്രേറ്റ്, ലുലു ഫാഷൻ സ്റ്റോർ എന്നിവയടക്കം ഷോപ്പിംഗിന് തികച്ചും പുത്തൻ അനുഭവം നൽകുന്നു. 200-ൽ പരം രാജ്യാന്തര ബ്രാൻഡുകളാണ് ലുലു മാളിലെ ഷോപ്പുകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഇവയ്ക്കെല്ലാം പുറമേ മലയാളികളുടെ തനത് വസ്ത്ര സങ്കൽപ്പമായ ഖാദി ഉത്പന്നങ്ങളുടെ വൻ ശേഖരവും മാളുകളിലുണ്ട്.

3

80,000 ചതുരശ്രയടി വിസ്തീർണത്തിലാണ് കുട്ടികൾക്കായി ഏറ്റവും വലിയ എൻ്റർടെയിന്മെൻ്റ് സെൻ്റർ സ്ഥാപിച്ചിരിക്കുന്നത്. ഫൺട്യൂറ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. 450 റൈ‍ഡുകളാണ് ഇവിടെയുള്ളത്. ഇതിൽ തന്നെ 50 റൈ‍ഡുകൾ കേരളത്തിൽ ആദ്യമാണെന്ന് നിർമാതാക്കൾ പറയുന്നു. എന്റ‍ർടൈൻമെന്റ് സെന്ററിനോടൊപ്പം കുട്ടികൾക്കും മുതിർന്നവർക്കും ഒരുമിച്ച് കുതിച്ചു ചാടാൻ ട്രാം‍പോളിൻ പാർക്കും നിർമ്മിച്ചിട്ടുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി മാളിൽ സജ്ജീകരിച്ചിരിക്കുന്ന സിപ്പ് ലൈൻ വേറിട്ട അനുഭവമാണ്. സിപ്പ് ലൈൻ യാത്രയിലൂടെ മാളിനകം ചുറ്റി വരുന്ന സാഹസികവും കൗതുകവും നിറഞ്ഞ യാത്ര ആസ്വദിക്കാനാകും. ഇതോടെ മാൾ നഗരത്തിലെ ഏറ്റവും വലിയ എന്റ‍ർടെയ്ൻമെന്റ് ഹബ്ബായി മാറും.

4

മാളിലെത്തുന്നവർക്ക് സിനിമ കാണുന്നതിലേക്കായി അത്യാധുനിക മികവോടെ പിവിആർ സിനിമാസ് ഒരുക്കുന്ന 12 സ്ക്രീൻ സൂപ്പർ പ്ലക്സ് തിയേറ്ററും ലുലു മാളിൻ്റെ പ്രത്യേകതയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന രുചികളുമായി ഒരേസമയം 2,500 പേർക്കിരിക്കാവുന്ന വിശാലമായ ഫുഡ്കോർട്ടും സജ്ജീകരിച്ചിട്ടുണ്ട്. 300 രാജ്യാന്തര ബ്രാൻഡുകളുടെ ഷോറൂമുകൾ മാളിൽ തുറന്നു. ഇതിൽ വസ്ത്രമേഖല‍യിലെയും സൗന്ദര‍്യവർധക ഉൽ‍പന്നങ്ങളുടെയും 10 ബ്രാൻഡുകൾ കേരളത്തിൽ ഇതുവരെ എത്താത്തതാണ്. ഇവ തെക്കേ ഇ‍ന്ത്യയിലും ആദ്യമായാണെത്തുന്നതെന്ന പ്രത്യേകയും ലുലുവിൻ്റെ ഈ ജനകീയ ഷോപ്പിംഗ് അനുഭവത്തിനുണ്ട്.

5

മാളിൽ ജോലി ചെയ്യുന്നവർക്ക് ഭക്ഷണമെത്തിക്കുന്ന സംരംഭങ്ങളിലൂടെ നൂറു കണക്കിനാളുകൾക്ക് തൊഴിലും ജീവിതവും നൽകുകയാണ്. ഇവിടെ ജോലി ചെയ്യുന്നവർക്ക് താമസിക്കാൻ ഹോസ്റ്റലുകളും വീടുകളും ഒരുക്കുന്ന‍തിലൂടെ നഗരത്തിന് വരുമാനവും വളർച്ചയും ലഭിക്കും. തിരുവനന്തപുരത്തിന്റെ വിനോദസഞ്ചാര സാധ്യതകൾക്ക് പുത്തൻ ഏടുകളിലൂടെ മാറ്റം വരുത്തുകയെന്ന ലക്ഷ്യമാണ് ലുലുവിലൂടെ യാഥാർഥ്യമാകുന്നത്.

 6

അതേസമയം, ലുലുമാൾ സൃഷ്ടിച്ച തൊഴിലവസരങ്ങളും നിരവധിയാണ്. പതിനയ്യായിരത്തോളം പേർക്കാണ് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള അറുന്നൂറോളം പേർ ലുലു ഗ്രൂപ്പിൻ്റെ നേരിട്ടുള്ള ജീവനക്കാരായി മാളിൽ ഇതിനോടകം തന്നെ ജോലിക്ക് നിയമിതരായി കഴിഞ്ഞു. ഇതിൽ നൂറിലധികം പേർ മാൾ സ്ഥിതി ചെയ്യുന്ന ആക്കുളത്തിൻ്റെ 5 കിലോമീറ്റർ ദൂരപരിധിയുള്ള പ്രദേശവാസികൾ തന്നെയാണെന്നുള്ളതാണ് പ്രത്യേകത. മാളിലേക്ക് വരുന്ന ഉപഭോക്താക്കൾക്കായി എടിഎം കറൻസി എക്സ്ചേഞ്ച് കേന്ദ്രങ്ങൾക്ക് പുറമേ സഞ്ചരിക്കാൻ എല്ലാ നിലയിലും ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ തുടങ്ങിയവ സജ്ജമായിക്കഴിഞ്ഞു അടിയന്തരാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഫാർമസി, ആംബുലൻസ്, ഫസ്റ്റ് എയ്ഡ് സൗകര്യങ്ങളും മാളിൽ ക്രമീകരിച്ചിട്ടുണ്ട്.

7

കൂടാതെ, മറ്റൊരു മാളുകളിലുമില്ലാത്ത ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കാൻ പ്രത്യേക ഇടനാഴികളും, മോട്ടോറൈഡ്ഡ് വീൽ ചെയറുകളും, ഹെൽപ്പ് ഡെസ്കുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുലയൂട്ടുന്ന അമ്മമാർക്കായി ഫീഡിങ്ങ് റൂം മാളിൽ ഏർപ്പെടുത്തി. വരും ദിവസങ്ങളിൽ തിരുവനന്തപുരം സിറ്റി, കിഴക്കേകോട്ട ഡിപ്പോകളിൽ നിന്നായി മാളിലേക്ക് ബസ് സർവീസുകളും ഏർപ്പെടുത്തും. മാളിന് സമീപം തന്നെ ബസ്സ് സ്റ്റോപ്പ് ഉള്ളതിനാൽ ബസ് യാത്രക്കാർക്കും എത്താൻ ബുദ്ധിമുട്ടുണ്ടാകാനിടയില്ല.

8

ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 3,500 ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രവും ലുലുവിലുണ്ട്. മാളിൻ്റെ വിശാല പാർക്കിംഗ് സൗകര്യം മറ്റ് ആകർഷണങ്ങളിലൊന്നാണ്. ഇതിൽ മാൾ ബേസ്മെൻ്റിൽ മാത്രം ആയിരം വാഹനങ്ങൾക്കും, അഞ്ഞൂറ് വാഹനങ്ങൾക്കുള്ള ഓപ്പൺ പാർക്കിംഗ് സൗകര്യവും ഉൾപ്പെടുന്നു.

9

ഗതാഗത തടസങ്ങളില്ലാതെ വാഹനങ്ങൾക്ക് സുഗമമായി മാളിലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനുമായി പാർക്കിംഗ് മാനേജ്മെൻ്റ് സിസ്റ്റം, ഇൻ്റലിജൻ്റ് പാർക്കിംഗ് ഗൈഡൻസ് എന്നീ അത്യാധുനിക സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. മാളിൻ്റെ രൂപരേഖ തയ്യാറാക്കിയ ബ്രിട്ടീഷ് ആർക്കിടെക്ട് സ്ഥാപനമായ ഡിസൈൻ ഇൻ്റർനാഷണലാണ് മാളിൻ്റെ ട്രാഫിക് ഇംപാക്ട് പഠനവും നടത്തിയിരിക്കുന്നത്.

10

1971ലെ ഇന്ത്യ-പാക് യുദ്ധ വിജയവും ധീര സൈനികരെയും സ്മരിച്ച് ഒരു നിമിഷത്തെ മൗനാചരണത്തോടെയാണ് മാളിൻ്റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. പ്രൗഡഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലുലുമാൾ നാടിനു സമർപ്പിച്ചു. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അധ്യക്ഷനായ ചടങ്ങിൽ ഭക്ഷ്യമന്ത്രി ജി.ആർ അനിൽ, എം.പിമാരായ ശശി തരൂർ ജോസ് കെ മാണി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സിനിമാ താരം മമ്മൂട്ടി, ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖർ, വിവിധ മതനേതാക്കൾ എന്നിവർ പങ്കെടുത്തു.

11

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംഎൽഎമാരായ രമേശ് ചെന്നിത്തല, കടകംപളളി സുരേന്ദ്രൻ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. യു എ ഇ വിദേശ - വ്യാപാര മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയ്ദി മുഖ്യാതിഥിയും , ഇന്ത്യയിലെ യു എ ഇ അംബാസഡർ ഡോ. അഹമ്മദ് അബ്ദുൾ റഹ്മാൻ അൽബന്ന പ്രത്യേക ക്ഷണിതാവുമായിരുന്നു. വികസനത്തിനായി കേരളത്തിന് വേണ്ടി തൻ്റെ പരമാവധി ശേഷി വിനിയോഗിക്കുന്ന വ്യവസായിയാണ് എം.എ യൂസഫലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദ്രോഹ മനസ്ഥിതിയുള്ള ആളുകൾ വികസന പദ്ധതികൾക്ക് തടസ്സം നിൽക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. ഇത് നാട് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

12

തലസ്ഥാനത്ത് മഹാവിസ്മയം തീർത്ത ലുലു ഗ്രൂപ്പിനെ അഭിനന്ദിച്ച വി.ഡി സതീശൻ കേരളത്തെ സ്നേഹിക്കുന്ന വ്യവസായിയാണ് യൂസഫലിയെന്ന് അഭിപ്രായപ്പെട്ടു.കേരളത്തിലെ മറ്റൊരു സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കിയതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന്
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്. ഇതിനായി എല്ലാവിധ പിന്തുണയും പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാർ നൽകുന്നുണ്ട്. സംസ്ഥാനത്ത് കൂടുതൽ പദ്ധതികൾ കൊണ്ടുവരുന്നതിലൂടെ കൂടുതൽ പേർക്ക് തൊഴിൽ നൽകാനാകും. തിരുവനന്തപുരത്തെ ലുലു മാളിൽ നേരിട്ടും അല്ലാതെയും പതിനായിരത്തിലധികം പേർക്കാണ് ജോലി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

13

യൂസഫലിയുടേത് വിലമതിക്കാനാവാത്ത സേവനങ്ങളെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. വ്യവസായ - തൊഴിൽ സംരംഭങ്ങളിൽ ബിഗ് ബ്രാൻഡായി യൂസഫലി തുടരട്ടെയെന്ന് മമ്മൂട്ടി ആശംസിച്ചു. ലുലു മാൾ പരിസ്ഥിതി സൗഹൃദമായ നിർമ്മാണം ഉറപ്പുവരുത്തിയതിന് ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിൽ നൽകിയ ഗോൾഡ് സർട്ടിഫിക്കറ്റ് ചടങ്ങിൽ ലുലു ഗ്രൂപ്പിന് കൈമാറി. കൗൺസിൽ ചെയർമാൻ വി സുരേഷാണ് സർട്ടിഫിക്കറ്റ് കൈമാറിയത്. ചടങ്ങിന് ശേഷം മുഖ്യമന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും മാളിലെ സൗകര്യങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തി.

Recommended Video

cmsvideo
    CM opens Lulu Mall in capital city | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+