തിരുവനന്തപുരത്തെ തീരദേശ അതീവ നിയന്ത്രിത മേഖലകളിൽ കൂടുതൽ ഇളവുകൾ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ തീരദേശ അതീവ നിയന്ത്രിത മേഖലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ നവജ്യോത് ഖോസെയാണ് ഇക്കാര്യം അറിയിച്ചത്. വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അടക്കമുളള അനുമതിയാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ തീരദേശ അതീവ നിയന്ത്രിത മേഖലകളിൽ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള സമയം വൈകുന്നേരം 7 മണി വരെയാണ് ദീർഘിപ്പിച്ചിരിക്കുന്നത്.
അത്യാവശ്യ സേവനം ആവശ്യമുള്ളവരെ കൂടാതെ കോവിഡ് രോഗമുക്തരായവർക്കും കോവിഡ് നെഗറ്റീവ് പരിശോധനാഫലം ഉള്ളവർക്കും അതീവ നിയന്ത്രിത മേഖലകളിൽനിന്ന് മറ്റിടങ്ങളിലേക്ക് പോകാം. കോവിഡ് രോഗമുക്തി ആയവർ, ബന്ധപ്പെട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രവും സർക്കാർ നൽകിയിട്ടുള്ള ഫോട്ടോയുള്ള ഏതെങ്കിലും തിരിച്ചറിയൽ കാർഡും കൈയ്യിൽ കരുതേണ്ടതാണ്.
കോവിഡ് സ്ക്രീനിങ് ടെസ്റ്റിന് വിധേയമായിട്ടുള്ളവർക്ക് ബന്ധപ്പെട്ട പരിശോധനാ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന കോവിഡ് നെഗറ്റീവ് കാണിക്കുന്ന ഷീറ്റും സർക്കാർ നൽകിയിട്ടുള്ള ഫോട്ടോയുള്ള ഏതെങ്കിലും തിരിച്ചറിയൽ കാർഡും സഹിതം നിയന്ത്രിത മേഖലയിൽ നിന്നും പുറത്ത് സഞ്ചരിക്കാൻ അനുവാദം നൽകുന്നതാണ്. പരിശോധന തീയതി മുതൽ 7 ദിവസം വരെ ഇതേ നെഗറ്റീവ് പരിശോധന ഫലവുമായി സഞ്ചരിക്കുന്നതാണ്. എന്നാൽ ഏതെങ്കിലും സ്ഥിരീകരിക്കപ്പെട്ട രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് 14 ദിവസത്തെ സഞ്ചാരവിലക്കുള്ള വ്യക്തിക്ക് അതു കഴിയും വരെ ഈ സൗകര്യം ഉപയോഗിക്കാനാവില്ല.
ഇതുവരെ കോവിഡ് പരിശോധന നടത്താത്തവർക്ക് തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് അടുത്തുള്ള പരിശോധനാ കേന്ദ്രത്തിൽ നിന്ന് സൗജന്യമായി കോവിഡ് പരിശോധന നടത്താവുന്നതാണ്. അല്ലെങ്കിൽ അംഗീകൃത സ്വകാര്യ ആശുപത്രികൾ, ലാബുകൾ എന്നിവിടങ്ങളിൽ നിന്നും സർക്കാർ നിശ്ചയിച്ച നിരക്കിൽ കോവിഡ് പരിശോധന നടത്താവുന്നതാണ്. കോവിഡ് രോഗമുക്ത സാക്ഷ്യപത്രവും കോവിഡ് നെഗറ്റീവ് പരിശോധനാ ഫലവും അർഹതയുള്ളവർക്ക് താമസം കൂടാതെ നൽകുന്നതിന് ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർ ശ്രദ്ധിക്കേണ്ടതും ആയത് സൗകര്യപ്രദമായി ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ഉറപ്പുവരുത്തേണ്ടതുമാണ്.
കോവിഡ് രോഗമുക്ത സാക്ഷ്യപത്രം ഉള്ളവരെയും 7 ദിവസത്തിനുള്ളിലെ കോവിഡ് നെഗറ്റീവ് പരിശോധന ഫല പത്രികയുള്ളവരെയും നിയന്ത്രിത മേഖലയിൽ നിന്നും പുറത്തു കടക്കുന്നതിന് പോലീസ് അനുവാദം നൽകേണ്ടതാണ്. നിയന്ത്രിത മേഖലയ്ക്കുള്ളിലെ യാത്രാവിലക്കിൽ അയവ് അനുവദിക്കാവുന്നതുമാണ്. 9. രോഗ നിർവ്യാപനത്തിനായുള്ള പ്രചാരണ പ്രവർത്തനങ്ങളും പരിശോധനകളും കാര്യക്ഷമമായും കൃത്യതയോടെയും നൽകേണ്ടതും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ആയത് ഉറപ്പുവരുത്തേണ്ടതുമാണെന്ന് കളക്ടർ അറിയിച്ചു.