'എന്റെ വേരുകള്‍ കേരളത്തിലാണ്'; മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷം പ്രതികരണവുമായി ബൈജു രവീന്ദ്രൻ
കുറച്ചു ദിവസങ്ങളായി ബൈജൂസ് ആപ്പിനെക്കുറിച്ചാണ് ചര്‍ച്ചനടക്കുന്നത്. തിരുവനന്തപുരത്തെ സെന്ററിലെ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തിരുവനന്തപുരത്ത് നിന്ന് സെന്റര്‍ മാറ്റാനും ജീവനക്കാരെ മാറ്റാനും നടപടികള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബൈജൂസ് സ്ഥാപകന്‍ ബൈജി രവീന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം പ്രതികരണം നടത്തിയത്.
തൊഴിലാളികളെ പിരിച്ചു വിടില്ലെന്നും ഡെവലപ്‌മെന്റ് സെന്റര്‍ തിരുവനന്തപുരത്ത് നിന്ന് മാറ്റില്ലെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം ഡെവലപ്‌മെന്റ് സെന്ററില്‍ മാറ്റാന്‍ തീരുമാനിച്ച 140 ജീവനക്കാര്‍ക്കും അവിടെ തന്നെ തുടരാമെന്ന് ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി.'എന്റെ വേരുകള്‍ കേരളത്തിലാണ്. ജീവനക്കാരുടെ പ്രശ്‌നം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. തിരുവനന്തപുരം സെന്ററിലൂടെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ യാതൊരു മാറ്റവുമില്ലാതെ തുടരാന്‍ തീരുമാനമായി,' ബൈജു രവീന്ദ്രന്‍ പ്രതികരിച്ചു.

ഈ സാമ്പത്തിക വർഷത്തിൽ മൂന്ന് ഓഫീസുകൾ കൂടി ആരംഭിക്കും. ഇതോടെ ആകെയുള്ള ഓഫീസുകളുടെ എണ്ണം 14 ആകും എന്നും ബൈജൂസ് പ്രതികരിച്ചു. കേരളത്തിൽ നിലവിൽ 11 ഓഫീസുകളും 3,000 ജീവനക്കാരുമാണുള്ളത്. പുതിയ ഓഫീസുകളുടെ തുടക്കത്തോടെ 600 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ജീവനക്കാരുടെ എണ്ണം 3,600 ആയി ഉയരുമെന്നും ബൈജൂസ് പറഞ്ഞു.

സ്ഥാപനത്തിലെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ ജീവനക്കാരെ ബെംഗളുരു ഓഫീസിലേക്ക് മാറ്റാനും കുറച്ചു പേരെ പിരിച്ചു വിടാനും കമ്പനി തീരുമാനിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഒരു വിഭാഗം ജീവനക്കാർ പരാതിയുമായി സർക്കാരിനെ സമീപിച്ചത്.

മികച്ച പ്രവർത്തനം ഉറപ്പു വരുത്താൻ വേണ്ടി ചില ടീമുകളെ ഒരുമിച്ച് കൊണ്ടു വരാൻ ലക്ഷ്യമിട്ടാണ് ഓഫീസ് മാറ്റാൻ നിർദേശിച്ചതെന്നാണ് ബൈജൂസിന്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായുള്ള ചർച്ച നടത്തിയത്. ശേഷം തിരുവനന്തപുരം ഡെവലപ്‌മെന്റ് സെന്റർ അവിടെ തന്നെ തുടരുമെന്ന് അറിയിക്കുകയായിരുന്നു.

കമ്പനിയുടെ ആഗോളതലത്തിലുള്ള പുനർരൂപീകരണ പ്രവർത്തനങ്ങൾ തുടങ്ങിയതിനു ശേഷം ഏറെ വൈകിയാണ് തിരുവനന്തപുരം സെന്ററിലെ ജീവനക്കാരുടെ പ്രശ്‌നങ്ങൾ അറിഞ്ഞതെന്നും ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചു.












Click it and Unblock the Notifications