നെയ്യാറ്റിൻകരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യ; കോട്ടൂരിലെ മന്ത്രവാദിയും കുടുങ്ങും, കസ്റ്റഡിയിലെടുക്കാൻ പോലീസ് നീക്കം!
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ വീട്ടമ്മയായ ലേഖയും മകൾ വൈഷ്ണവിയും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തിൽ കോട്ടൂർ ആദിവാസിമേഖലയിലെ മന്ത്രവാദിയേയും പൊലീസ് കസ്റ്റഡിയിലെടുക്കുമെന്ന് സൂചന. കോട്ടൂരിൽ നിന്നുള്ള ആദിവാസി വിഭാഗത്തിൽപ്പെട്ട ഒരു മന്ത്രവാദിയെ വീട്ടിൽ എത്തിച്ചാണ് കൃഷ്ണമ്മ മന്ത്രവാദവും കൂടോത്രവും നടത്തിയിരുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
നെയ്യാറ്റിൻകര മാരായമുട്ടം മലയിക്കട വൈഷ്ണവി ഭവനിൽ ലേഖ (44), മകൾ വൈഷ്ണവി (19) എന്നിവർ ചൊവ്വാഴ്‌ചയാണ് ജീവനൊടുക്കിയത്. ലേഖയുടെ ഭർത്താവ് ചന്ദ്രൻ (50), ചന്ദ്രന്റെ മാതാവ് കൃഷ്ണമ്മ (80), കൃഷ്ണമ്മയുടെ അനിയത്തി ശാന്ത (63), ഇവരുടെ ഭർത്താവ് കാശിനാഥൻ (67) എന്നിവരാണ് അറസ്റ്റിലായത്.മന്ത്രവാദിയുടെ വാക്കു കേട്ട് പലതവണ ലേഖയെ കൊല്ലാൻ ഇവർ ശ്രമിച്ചിരുന്നതായി ബന്ധുക്കളിൽ ചിലർ പറയുന്നു. ഒരു പ്രാവശ്യം വിഷംകൊടുത്തു കൊല്ലാൻ ശ്രമിച്ചിരുന്നു.
മന്ത്രവാദിയെക്കൂടി കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യണമെന്ന് ലേഖയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ലേഖയെ വിവാഹം കഴിച്ചുകൊണ്ടു വന്ന നാൾ മുതൽ സ്ത്രീധനത്തെ ചൊല്ലി ചന്ദ്രനും, അയാളുടെ അമ്മ കൃഷ്ണമ്മയും പീഡിപ്പിച്ചുവന്നതിനൊപ്പം ധനവർദ്ധനയ്ക്കായി വീടിന് പിന്നിൽ ആഭിചാരപ്പുര കെട്ടി ദുർമന്ത്രവാദവും തുടങ്ങി.

ലോൺ അടയ്ക്കേണ്ട ദൈവം നോക്കിക്കോളും
ജപ്തി നോട്ടീസ് വന്നപ്പോഴും, ബാങ്ക് അധികൃതർ പത്രപ്പരസ്യം ചെയ്തപ്പോഴും വീട് വിറ്റെങ്കിലും ലോൺ അടച്ചുതീർക്കാൻ ലേഖ പലവട്ടം ചന്ദ്രനോട് അപേക്ഷിച്ചിരുന്നു. എന്നാൽ താൻ ആരാധിക്കുന്ന ദൈവങ്ങൾ ഇരിക്കുന്ന സ്ഥലത്തിന്റെ കാര്യം അവർ തന്നെ നോക്കിക്കൊള്ളുമെന്നും ഭൂമി വിൽക്കരുതെന്നും കൃഷ്ണമ്മ ചന്ദ്രനോട് ഉപദേശിച്ചു. അതോടെ വില്പന അവസാനിച്ചു. ഇതിനിടെ ചില ബ്രോക്കർമാർ മുഖേന ചിലർ വീട് വാങ്ങാൻ എത്തിയെങ്കിലും വീടിന് പിറകിലെ ആരാധനാസ്ഥലം കാണുകയും ദുർമന്ത്രവാദത്തെക്കുറിച്ച് അറിയുകയും ചെയ്തതോടെ കച്ചവടം ഒഴിവാക്കി പോകുകയായിരുന്നു.

ലോട്ടറി ടിക്കറ്റ് മന്ത്രവാദ പുരയിൽ പൂജിക്കും
കൃഷ്ണമ്മയ്ക്ക് കിട്ടുന്ന പെൻഷൻ തുക കൊണ്ട് ലോൺ മുഴുവനായി അടച്ച് തീർക്കുവാൻ സാധിക്കുമെങ്കിലും അതിന് അവർ തയ്യാറായിരുന്നില്ല. സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുത്ത് മന്ത്രവാദപ്പുരയിൽ കൊണ്ടുവച്ച് പൂജിക്കുന്നതും പതിവായിരുന്നു. ഇരുവരും തീകൊളുത്തി ജീവനൊടുക്കിയത് മുൻകൂട്ടി തീരുമാനിച്ചുറച്ച ശേഷമെന്ന നിഗമനത്തിലാണ് പൊലീസ്. വീട്ടിനുള്ളിലെ ഭിത്തിയിൽ പതിച്ചിരുന്ന വിശദമായ ആത്മഹത്യാക്കുറിപ്പുകളും അമ്മയ്ക്കൊപ്പം മകളും മരണം വരിച്ചതുമാണ് അമ്മയും മകളും ഏറെ നാൾ മുമ്പേ ആലോചിച്ച് ഉറപ്പിച്ച തീരുമാനമായിരുന്നു ഇതെന്ന് കരുതാൻ പൊലീസിനെ പ്രേരിപ്പിക്കുന്ന കാരണം. വിവാഹം കഴിച്ചുകൊണ്ടുവന്നത് മുതൽ ചന്ദ്രന്റെ വീട്ടിൽ തനിക്ക് അനുഭവിക്കേണ്ടിവന്ന പീഡനങ്ങളെല്ലാം ആത്മഹത്യാക്കുറിപ്പിൽ ലേഖ വിശദമാക്കിയിട്ടുണ്ട്.ആത്മഹത്യാക്കുറിപ്പിൽ ഇവർ സൂചിപ്പിച്ചിരിക്കുന്ന കാരണങ്ങളെപ്പറ്റി പൊലീസ് ഇന്ന് വിശദമായ അന്വേഷണം നടത്തും. വെള്ളറട സി.ഐയുടെ നേതൃത്വത്തിൽ ലേഖയുടെ ബന്ധുക്കളെ പൊലീസ് ഇന്ന് നേരിൽകണ്ട് വിവരങ്ങൾ ശേഖരിക്കും.

മൃതദേഹങ്ങൾ സംസ്‌കരിച്ചു
പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിൽ എത്തിച്ച മൃതദേഹങ്ങൾ കാണാൻ ചന്ദ്രനെ പൊലീസ് വലയത്തിൽ എത്തിച്ചു. മകളുടെ മൃതദേഹം കാണാൻ ശ്രമിച്ചെങ്കിലും ഭാര്യയുടെ മൃതദേഹത്തിനടുത്തേക്ക് പോയില്ല. ഇതിനിടെ നാട്ടുകാരിൽ ചിലർ രൂക്ഷമായി ഇയാൾക്കെതിരെ പ്രതികരിച്ചു. ശക്തമായ പൊലീസ് കാവലിൽ ചന്ദ്രനെ ഉടൻ മടക്കികൊണ്ടു പോകുകയും ചെയ്തു. മൃതദേഹങ്ങൾ ഉച്ചയ്‌ക്ക് രണ്ടരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ലേഖയുടെ സഹോദരി സിന്ധുവിന്റെ മകൻ ശ്യാമാണ് മരണാനന്തര കർമ്മങ്ങൾ നടത്തിയത്. വീട് പൂട്ടി സീൽ ചെയ്ത പൊലീസ് ആരെയും വീട്ടിൽ തുടരാൻ അനുവദിച്ചില്ല.

ആത്മഹത്യ, പ്രതികളെ ജയിലിലേക്കയച്ചു
നെയ്യാറ്റിൻകര മാരായമുട്ടത്ത് അമ്മയും മകളും ആത്മഹത്യ ചെയ്യുവാൻ കാരണക്കാരായ നാല് പ്രതികളെയും നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് 14 ദിവസത്തേക്ക് റിമാന്റു ചെയ്ത് ജയിലിലേക്കയച്ചു. ചന്ദ്രനേയും കാശിനാഥനേയും നെയ്യാറ്റിൻകര ജയിലിലേക്കും തങ്കമ്മയേയും ശാന്തയേയും തിരവനന്തപുരം വനിതാ ജയിലിലേക്ക് അയച്ചു. രണ്ട് ദിവസത്തേക്ക് പൊലീസ് ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട അപേക്ഷ നാളെ പരിഗണിക്കും.












Click it and Unblock the Notifications