സംസ്ഥാന സര്‍ക്കാര്‍ 4 ഇന്നോവ ക്രിസ്റ്റ കൂടി വാങ്ങും; വാഹനം സ്വന്തമാകുന്ന 3 മന്ത്രിമാര്‍ ഇവര്‍
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നാല് പുതിയ കാറുകൾ കൂടി വാങ്ങുന്നതായി റിപ്പോർട്ടുകൾ. മൂന്ന് മന്ത്രിമാർക്കും ചീഫ് വിപ്പിനും ആണ് പുതിയ കാറുകൾ വാങ്ങുന്നത്.
നാല് ഇന്നോവ ക്രിസ്റ്റ വാങ്ങുന്നതിനായി ഒരു കോടി 30 ലക്ഷം രൂപ അനുവദിച്ചു. മന്ത്രിമാരായ ജി.ആർ.അനിൽ, വി.എൻ. വാസവൻ, വി. അബ്ദുറഹിമാൻ , ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എന്നിവർക്കാണ് പുതിയ വാഹനങ്ങൾ വാങ്ങുന്നത്.

ഇന്നോവ ക്രിസ്റ്റയാണ് ഇവർക്കായി വാങ്ങുന്നത്. മന്ത്രിമാർക്ക് പുതിയ വാഹനം വാങ്ങാൻ 10ന് ഭരണാനുമതി നൽകി. അതേസമയം, സർക്കാർ ഓഫീസുകളിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നതിനുള്ള നിയന്ത്രണം നീട്ടി.
ഈ മാസം 9 നായിരുന്നു ഉത്തരവ്. ഇതിന് തൊട്ട് മുമ്പ് മന്ത്രി റോഷി അഗസ്റ്റിന് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാൻ ഉത്തരവിറക്കിയിരുന്നു. 33 ലക്ഷം രൂപ ആണ് മന്ത്രി റോഷിയുടെ വാഹനത്തിന്റെ വില.
മുഖ്യമന്ത്രിയുടെ യാത്രക്കായി മുമ്പ് കിയാ കാർണിവൽ വാങ്ങിയിരുന്നു. വാഹനത്തിന് 33,31,000 രൂപ വിലവരും. കറുത്ത നിറത്തിലെ കിയ കാർണിവൽ 8എടി ലിമോസിൻ പ്ലസ് 7 സീറ്റർ ആണ്. വാഹനം വാങ്ങാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ടി.കെ.ജോസ് ഉത്തരവിറക്കുകയായിരുന്നു.
മുഖ്യമന്ത്രിക്കായി വാങ്ങാനുദ്ദേശിച്ച ടാറ്റാ ഹാരിയറിന് പകരം പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കിയാ കാർണിവൽ വാങ്ങുന്നതാണ് അഭികാമ്യമെന്ന് പൊലീസ് മേധാവി അനിൽകാന്ത് ശുപാർശ ചെയ്തിരുന്നു. ഇത് അംഗീകരിച്ച് മുഖ്യമന്ത്രിയുടെ എസ്‌കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി കറുത്ത നിറത്തിലെ മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഒരു കിയാ കാർണിവലും ഉൾപ്പെടെ നാല് വാഹനങ്ങൾ 88,69,841 രൂപയ്ക്ക് വാങ്ങാൻ ഡി.ജി.പി അനുമതി തേടുകയായിരുന്നു.
ഡി.ജി.പിയുടെ ശിപാർശ വിശദമായി പരിശോധിച്ച സർക്കാർ വാഹനങ്ങൾ വാങ്ങാൻ പുതുക്കിയ അനുമതി നൽകി. എസ്‌കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി നിലവിലുള്ള KL-01 CD 4857, KL-01 CD 4764 നമ്പറുകളിലുള്ള ഇന്നോവ ക്രിസ്റ്റ വാഹനങ്ങൾ വടക്കൻ ജില്ലകളിലെ എസ്‌കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയിൽ നിലനിർത്തിയും ഉത്തരവിറക്കിയിരുന്നു.












Click it and Unblock the Notifications