മെഡി. കോളേജിൽ അർദ്ധരാത്രി പെൺകുട്ടിയെ പരിശോധിക്കാൻ വ്യാജ ഡോക്ടർ: സംഭവം തിരുവനന്തപുരത്ത്!
ഉള്ളൂർ: ഡോക്ടർ ചമഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡിൽ പെൺകുട്ടിയെ പരിശോധിക്കാനെത്തിയ യുവാവ് കൂട്ടിരിപ്പുകാരി ചോദ്യം ചെയ്തപ്പോൾ മുങ്ങി. 22-ാം വാർഡിൽ അർദ്ധരാത്രി ഒന്നരയോടെയാണ് സംഭവം. പനിബാധിച്ച് ചികിത്സയിൽ കഴിഞ്ഞ 21കാരിയെ പരിശോധിക്കാൻ എന്നുപറഞ്ഞാണ് ഒരു യുവാവ് എത്തിയത്. കൂട്ടിരിപ്പുകാരിയുടെ ചോദ്യം ചെയ്യലിനെ തുടർന്ന് പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ ഇയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾ ആരാണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
സ്റ്റെതസ്കോപ്പ് ധരിച്ച് ഡോക്ടറുടെ വേഷത്തിൽ വാർഡിലെത്തിയ ഇയാൾ പെൺകുട്ടി കിടന്ന കട്ടിലിന് സമീപമെത്തി. അസമയത്ത് ഡോക്ടർമാർ വാർഡിൽ റൗണ്ട്സിന് വരുന്ന പതിവില്ലാത്തതിനാൽ കൂട്ടിരിപ്പുകാരി പെൺകുട്ടിയെ പരിശോധിക്കുന്നത് വിലക്കി. ഡ്യൂട്ടി നഴ്സുമായെത്തി പരിശോധിച്ചാൽ മതിയെന്ന് ഇവർ ശഠിച്ചു. കൂട്ടിരിപ്പുകാരി കൂടുതൽ ചോദ്യം ചെയ്യുകയും നഴ്സിനെ വിളിക്കാൻ മുതിരുകയും ചെയ്തതോടെ ഡോക്ടർ വേഷധാരിയായ ഇയാൾ വാർഡിന് പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു.
വാർഡിൽ നിന്ന് ഉടൻ സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പെൺകുട്ടിയുടെ ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. ആശുപത്രിയിൽ രാത്രി സെക്യൂരിറ്റി ജീവനക്കാർ കുറവാണ്. ഇത് മുതലെടുത്ത് സാമൂഹ്യവിരുദ്ധരും തട്ടിപ്പുകാരും മോഷ്ടാക്കളും വാർഡുകളിൽ പ്രവേശിക്കുന്നത് പതിവാണ്.