കുപ്പിവെള്ളം ശുദ്ധമല്ല... വിഷമെന്ന് റിപ്പോർട്ട്, ശുദ്ധീകരിക്കാത്ത വെള്ളം വിറ്റഴിക്കുന്നു!
തിരുവനന്തപുരം: സ്വതവേ സുരക്ഷിതമെന്ന് കരുതി കുടിക്കുന്ന കുപ്പിവെള്ളം വിഷമയമെന്ന് റിപ്പോർട്ട്. ശുദ്ധീകരിക്കാത്ത വെള്ളം കുപ്പിയിലാക്കി വിറ്റഴിച്ച സംസ്ഥാനത്തെ നാല് കമ്പനികൾക്കെതിരെ നടപടിയെടുക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷാവകുപ്പ്. യാതൊരു സുരക്ഷാമാനദണ്ഡങ്ങളുമില്ലാതെയാണ് പ്രമുഖ കമ്പനികൾ കുപ്പിവെള്ളം വിപണിയിലെത്തിക്കുന്നതെന്ന് ഏപ്രിലിൽ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
വെള്ളം ശേഖരിക്കുന്നത് വൃത്തിയില്ലാത്ത ഇടങ്ങളിൽ നിന്നാണെന്നും വ്യക്തമായി. തുടർന്ന് കമ്പനികളുടെ കുപ്പിവെള്ളം വിപണിയിൽ വിൽപ്പനയ്ക്കെത്തിക്കരുതെന്ന് നിർദ്ദേശിച്ചു. അന്തിമപരിശോധനയ്ക്കായി ജലത്തിന്റെ സാമ്പിളുകൾ കേന്ദ്രലാബിലേക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം ലഭിച്ചാലുടൻ ഇവയ്ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ വ്യക്തമാക്കി.

കുടിക്കാൻ യോഗ്യമല്ലാത്ത വെള്ളം കുപ്പികളിലാക്കി വിൽപ്പന നടത്തുന്നതായി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് പരിശോധന ആരംഭിച്ചത്. അതത് സർക്കിളുകൾ ജില്ലകളിലെ പരിശോധനകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നൽകി. അദ്ദേഹത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.
സംസ്ഥാനത്തെ 600ലേറെ കുപ്പിവെള്ള നിർമാണ യൂണിറ്റുകളിൽ 142 എണ്ണത്തിന് മാത്രമാണ് ഐ.എസ്.ഐ സർട്ടിഫിക്കറ്റും ഭക്ഷ്യ സുരക്ഷാ വകുപ്പ് ലൈസൻസ് എന്നിവയുള്ളത്. ഗുണമേന്മയില്ലാത്ത വെള്ളം വിൽക്കുന്ന കമ്പനികൾക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടത് അതത് സ്ഥലത്തെ ആർ.ഡി.ഒമാരാണ്. ഭക്ഷ്യസുരക്ഷാവകുപ്പ് നിയമ നടപടി എടുക്കുന്നുണ്ടെങ്കിലും കോടതികളിൽ കേസുകൾ ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുകയാണ്. 2014 മുതലുള്ള കേസുകൾ കോടതികളിൽ കെട്ടിക്കിടക്കുന്നു. നിയമ നടപടികൾ നീളുന്നതോടെ മറ്റു പേരുകളിൽ തട്ടിപ്പു കമ്പനികൾ വീണ്ടും വിപണിയിലെത്തുന്നതാണ് പതിവ്.












Click it and Unblock the Notifications