പാറശാല റൂറൽ കോ - ഓപ്പറേറ്റീവ് സൊസൈറ്റി തിരിമറി; ഭരണസമിതി പിരിച്ചുവിട്ടു
പാറശാല: കോടികൾ തിരിമറി നടത്തിയെന്ന് ആരോപണത്തെത്തുടർന്ന് പാറശാല റൂറൽ കോ - ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി പിരിച്ചുവിട്ടു. സൊസൈറ്റിയിലെ മൂന്ന് സേവിംഗ്സ് അക്കൗണ്ടുകളിലൂടെ സൊസൈറ്റി സെക്രട്ടറിയും ഭർത്താവും ചേർന്ന് അഞ്ച് കോടി രൂപയുടെ തിരിമറി നടന്നെന്നാണ് നിക്ഷേപകരുടെ പരാതി. ഇതിനെത്തുടർന്നാണ് ഇന്നലെ വൈകിട്ടോടെ ഭരണസമിതി പിരിച്ചുവിട്ട് ഉത്തരവായത്.
ബാങ്കിന്റെ ലഡ്‌ജറുകളിൽ തിരുത്തുൾപ്പടെയുള്ള ഗുരുതര കുറ്റങ്ങൾ നടന്നിരിക്കുന്നതിനാൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുമെന്ന് പൊലീസ് പറയുന്നു. കാലാവധി പൂർത്തിയാക്കിയ നിക്ഷേപങ്ങൾ പിൻവലിക്കാൻ ഇടപാടുകാർ എത്തിയപ്പോഴാണ് ക്രമക്കേടിന്റെ ചുരുളഴിഞ്ഞത്. നിക്ഷേപങ്ങൾ തിരിച്ച് നൽകാതെ അവധി പറയുകയായിരുന്നുവെന്നാണ് പൊഴിയൂർ പൊലീസ് സ്റ്റേഷനിൽ നിക്ഷേപകർ നൽകിയ പരാതി.
കോ - ഓപ്പറേറ്റീവ് രജിസ്ട്രാർക്കും നിക്ഷേപകർ പരാതി നൽകിയിരുന്നു. തുടർന്ന് സഹകരണ വകുപ്പും ജില്ലാസഹകരണ ബാങ്കും അന്വേഷണം നടത്തുകയായിരുന്നു. സൊസൈറ്റി സെക്രട്ടറിയുടെ ഭർത്താവിന്റെയും ബാങ്കിലെ മുൻ കളക്ഷൻ ഏജന്റിന്റെയും അക്കൗണ്ടുകളിലൂടെയാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ബാങ്കിലെ ഉന്നത ജീവനക്കാരുടെയും കളക്ഷൻ ഏജന്റിന്റെയും അക്കൗണ്ടിലൂടെയാണ് കൂടുതൽ തുക പിൻവലിച്ചത്.
ബാങ്ക് അംഗങ്ങളുടെ അറിവില്ലാതെ തരപ്പെടുത്തിയ ലോണുകൾ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് പിൻവലിച്ചത്. ഈ തുക ക്രമപ്പെടുത്തുന്നതിന് ബാങ്കിന്റെ ലഡ്‌ജറുകളിൽ പല ഭാഗത്തും വെട്ടിത്തിരുത്തലുകളും നടത്തി. കാലങ്ങളായി നടന്നിരുന്ന തട്ടിപ്പിനെക്കുറിച്ച് സഹകരണ വകുപ്പിലെ ചില ഉന്നതർക്കും അറിവുണ്ടായിരുന്നെന്നാണ് സൂചന. പക്ഷേ, ഉദ്യോഗസ്ഥരെ രക്ഷിക്കാനെന്ന പേരിൽ സംഭവം ഒതുക്കാൻ ശ്രമിക്കുകയായിരുന്നു.
തിരിമറിയുമായി ബന്ധപ്പെട്ട ചിലരുടെ നേതൃത്വത്തിൽ ഉന്നത രാഷ്ട്രീയ ശക്തികളുടെ ഒത്താശയോടെ സംഭവം ഒതുക്കാൻ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. ബാങ്ക് അധികൃതർ ഇതുസംബന്ധിച്ച് ഇതുവരെ പരാതികളൊന്നും നൽകിയിട്ടില്ലെന്നതും ഈ ആക്ഷേപം ബലം പെടുത്തുന്നു. നിക്ഷേപകരുടെ പരാതിയിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.