കടലിൽ വളളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരണമടഞ്ഞു: അപകടം വര്‍ക്കലയില്‍, വള്ളം തിരച്ചുഴിയില്‍പ്പെട്ടു!!
വർക്കല: കാപ്പിലിൽ കടൽക്ഷോഭത്തിൽ വളളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വളളത്തിലുണ്ടായിരുന്ന രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. കൊല്ലം പളളിത്തോട്ടം ശാലോംനഗർ ഹൗസ് നമ്പർ 79-ൽ എഡ്മണ്ട് ( 51) ആണ് മരിച്ചത്. എഡ്മണ്ടിന്റെ സഹോദരൻ സെബാസ്റ്റ്യൻ ( 54), സുഹൃത്ത് നെൽസൺ ( 44) എന്നിവർ രക്ഷപ്പെട്ടു. ഇടവ കാപ്പിലിൽ വ്യാഴാഴ്ച രാവിലെ 6.30-നായിരുന്നു സംഭവം. കൊല്ലത്ത് നിന്നും മീൻ പിടിക്കാൻ എത്തിയ വളളമാണ് ശക്തമായ തിരച്ചുഴിയിൽപ്പെട്ട് മറിഞ്ഞത്.
വളളത്തിൽ നിന്നും കടലിലേയ്ക്ക് വീണവർ നീന്തിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കടലിൽ മറ്റ് വളളങ്ങളിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ സെബാസ്റ്റ്യൻ എഡ്മണ്ടിനെ തീരത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെൽസണെ മറ്റുവളളങ്ങളിലെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ച് കൊല്ലം തീരത്തെത്തിച്ചു. പരിക്കേറ്റ സെബാസ്റ്റ്യൻ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.
സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുളള എൻജിന്‍ ഘടിപ്പിച്ച ത്രിലോകരാജ്ഞി എന്ന വളളമാണ് തകർന്നത്. അപകടത്തിൽപ്പെട്ട വളളവും വലയുമുൾപ്പെടെയുളളവ മത്സ്യത്തൊഴിലാളികൾ തീരത്തെത്തിച്ചു. എഡ്മണ്ടിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടത്തിനു ശേഷം കൊല്ലത്തേക്കു കൊണ്ടുപോയി. എലീനയാണ് എഡ്മണ്ടിന്റെ ഭാര്യ. മക്കൾ: ദീപ, ദീപു