ഫോർട്ട് ഉരുട്ടിക്കൊലക്കേസ്: വിധി പ്രസ്താവം തിങ്കളാഴ്ച, വിധി പറയുന്നത് 2005ലെ കേസില്‍!!
തിരുവനന്തപുരം: ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊല കേസിൽ തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധി പറയും. മോഷണക്കുറ്റം ആരോപിച്ച് 2005 സെപ്തംബർ 27 ന് വൈകിട്ട് ശ്രീകണ്ഠേശ്വരം പാർക്കിൽ വച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറെന്ന യുവാവ് മരണപ്പെട്ട സംഭവത്തിലാണ് വിധി. ആറ് പൊലീസുദ്യോഗസ്ഥർ പ്രതിയായ കേസിൽ 13 വർഷത്തിന് ശേഷമാണ് കോടതി ഇന്ന് വിധിപ്രസ്താവം നടത്തുന്നത്.
പാർക്കിൽ വച്ച് പൊലീസ് പിടിയിലായ ഉദയകുമാറും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സുരേഷും അവരുടെ കൈവശമുണ്ടായിരുന്ന 4000 രൂപയെപ്പറ്റി പരസ്പര വിരുദ്ധമായി പറഞ്ഞതാണ് കസ്റ്റഡിയിലെടുക്കാൻ കാരണമായത്. ഇതേ തുടർന്നുണ്ടായ മർദ്ദനത്തിൽ ഉദയ കുമാർ കൊല്ലപ്പെടുകയായിരുന്നു. ഉദയകുമാറിനെ ഫോർട്ട് സിഐയുടെ സ്ക്വാഡിലുണ്ടായിരുന്ന പൊലീസുകാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവർ ചേർന്ന് ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്.

കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെ എസ്ഐ, സിഐ, ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എന്നിവർ ഗൂഢാലോചന നടത്തി വ്യാജ രേഖയുണ്ടാക്കി ഉദയകുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി സിബിഐ കണ്ടെത്തി. അജിത് കുമാർ, ഇകെ സാബു, ഹരിദാസ് എന്നീ ഉന്നത ഉദ്യോഗസ്ഥരാണ് മറ്റ് പ്രതികൾ. വിചാരണക്കിടെ മൂന്നാം പ്രതി സോമൻ മരിച്ചു. കേസിലെ നാലാം പ്രതി ഫോർട്ട് സ്റ്റേഷനിലെ എഎസ്ഐ ശശിധരനെ സിബിഐ മാപ്പു സാക്ഷിയാക്കി. എഎസ്ഐ ഉൾപ്പെടെ ഫോർട്ട് സ്റ്റേഷനിലുണ്ടായിരുന്ന ആറ് പൊലീസുകാർ മാപ്പു സാക്ഷികളായി മൊഴി നൽകി.
47 സാക്ഷികളിൽ ഉദയകുമാറിനൊപ്പം പൊലീസ് കസ്റ്റഡിലെടുത്ത പ്രധാന സാക്ഷി സുരേഷും ഒരു പൊലീസുകാരനും കൂറുമാറിയിരുന്നു. വാദി ഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങളെല്ലാം കഴിഞ്ഞ 6ന് പൂർത്തിയായിരുന്നു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച മൂന്ന് പൊലീസുകാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ വേളയിൽ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയതിനെ തുടർന്ന് ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസ് സിബിഐക്ക് കൈമാറിയത്. ഗൂഢാലോചന, കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.












Click it and Unblock the Notifications