കരമനയിലെ വീട് ആക്രമണം: ഭർത്താവുമായി ബന്ധം വേർപിരിയാൻ യുവതി ഒരുക്കിയ തിരക്കഥ
തിരുവനന്തപുരം: വിവാഹം ക്ഷണിക്കാനെത്തിയവർ കരമന കരുമം ഇടഗ്രാമം വായനശാലയ്ക്ക് സമീപത്തെ വീടാക്രമിച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന സംഭവം കള്ളക്കഥയെന്ന് തെളിഞ്ഞു. ഭർത്താവുമായി ബന്ധം വേർപിരിയാൻ താൻ മെനഞ്ഞ നാടകമായിരുന്നു ഇതെന്ന് വിശദമായ ചോദ്യം ചെയ്യലിൽ യുവതി പൊലീസിനോട് വെളിപ്പെടുത്തി. ഫോറൻസിക് പരിശോധനയുൾപ്പെടെ ശാസ്ത്രീയമായ തെളിവുകൾ കൂടി ശേഖരിച്ചശേഷം യുവതിക്കെതിരെ കേസെടുക്കുമെന്ന് കരമന പൊലീസ് അറിയിച്ചു.
വിവാഹം ക്ഷണിക്കാനായി എത്തിയ ഭർത്തൃസുഹൃത്തുക്കളായ രണ്ടുപേർ വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പിടിവലിക്കിടെ നിലത്തുവീണ് ബോധം നഷ്ടപ്പെട്ടെന്നും പിന്നീട് എന്തുസംഭവിച്ചുവെന്ന് ഒാർമ്മയില്ലെന്നുമായിരുന്നു യുവതി പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ ഫോർട്ട് അസി. കമ്മിഷണർ ദിനിലിന്റെ നേതൃത്വത്തിൽ വനിതാ പൊലീസുകാരുടെ സഹായത്തോടെ യുവതിയുടെ മൊഴിയെടുക്കുകയും ആവർത്തിച്ച് ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് മൊഴികളിൽ വൈരുദ്ധ്യമുണ്ടായത്.

തുടർന്ന് വിരലടയാളം ശേഖരിക്കാൻ പൊലീസ് തീരുമാനിച്ചപ്പോഴേക്കും കള്ളത്തരങ്ങൾ പൊളിയുമെന്ന് മനസിലാക്കിയ യുവതി സംഭവങ്ങൾ തുറന്ന് പറയുകയായിരുന്നു. പുരുഷ സുഹൃത്തുമായി ഒരുമിച്ച് ജീവിക്കാൻ താൻ നടത്തിയ നാടകമാണ് ഇതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. പീഡനത്തിനിരയായതിനാൽ ഭർത്താവ് തന്നെ വെറുക്കുമെന്നും ഇതുവഴി വിവാഹമോചനം നേടിയാൽ പുരുഷ സുഹൃത്തിനൊപ്പം ഒരുമിച്ച് ജീവിക്കാമെന്നും കരുതിയാണ് കള്ളക്കഥ മെനഞ്ഞത്. ഇന്ന് രാവിലെ ഫോറൻസിക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തെളിവുകൾ ശേഖരിച്ചശേഷമേ യുവതിയുടെ കുറ്റസമ്മതം സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. ഇത് കൂടാതെ മജിസ്ട്രേറ്റിന് മുന്നിലും യുവതിയെ ഹാജരാക്കി മൊഴി നൽകാനാണ് പൊലീസിന്റെ നീക്കം.
'അന്യന്റെ ഭാര്യയെ മോഹിക്കുന്നവർക്ക് ഇതുപോലുള്ള അഡാർ പണികിട്ടും' എന്ന് ഭിത്തിയിൽ എഴുതി ഒട്ടിച്ചതും യുവതി തന്നെയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ കുറച്ച് ഭാഗം കീറിയ നിലയിലാണ് കണ്ടെത്തിയിരുന്നത്. ഇത് അക്രമികൾ എഴുതി ഒട്ടിച്ചതാണെന്നാണ് യുവതി ഇന്നലെ പൊലീസിനോട് പറഞ്ഞത്. യുവതിയുടെ കൈയക്ഷരവും പരിശോധനാവിധേയമാക്കുന്നുണ്ട്. അക്രമമുണ്ടായതായി യുവതി പറയപ്പെടുന്ന സമയത്ത് വീട്ടിൽ മറ്റാരുമില്ലായിരുന്നു. നഗരത്തിലെ സഹകരണ സംഘം ജീവനക്കാരനായ യുവതിയുടെ ഭർത്താവും അദ്ദേഹത്തിന്റെ അച്ഛനും ജോലിക്കും ഭർത്തൃമാതാവ് വീടിന്
സമീപത്തെ ക്ഷേത്രത്തിലും പോയിരുന്നു. ക്ഷേത്രത്തിൽ നിന്ന് ഭർത്തൃമാതാവ് തിരിച്ചെത്തിയപ്പോഴാണ് സംഭവം പരിസരവാസികളുൾപ്പെടെ അറിഞ്ഞത്. യുവതിയുടെ വീട്ടിൽ മറ്റാരും വന്നുപോയത് അയൽക്കാരുൾപ്പെടെ ആരും കണ്ടിരുന്നില്ല. യുവതി വിളിച്ചുകൂവിയതോ ബഹളം വച്ചതോ കേട്ടില്ലെന്ന് അയൽക്കാരും വെളിപ്പെടുത്തിയതോടെ സംഭവത്തിൽ സംശയം ബലപ്പെട്ടു. ഭർത്തൃമാതാവിന്റെ മൊഴിയും പൊലീസ് ശേഖരിച്ചിരുന്നു. പരിക്കേറ്റ നിലയിൽ അവശത അഭിനയിച്ച യുവതിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൈക്കാട് സർക്കാർ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ പിടിവലിയുടെയോ മർദ്ദനത്തിന്റെയോ പരിക്കുകളോ അടയാളങ്ങളോ പരിശോധനയിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേതുടർന്ന് വൈകുന്നേരത്തോടെ യുവതിയെ ഡിസ് ചാർജ് ചെയ്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് കള്ളക്കഥ പൊളിഞ്ഞത്.












Click it and Unblock the Notifications