വെള്ളറട വ്യാജചാരായ നിർമ്മാണ കേന്ദ്രങ്ങളിൽ റെയ്ഡ്; ചാരായവുമായി രണ്ടുപേർ പിടിയിൽ
വെള്ളറട: വ്യാജചാരായ നിർമ്മാണ കേന്ദ്രങ്ങളിൽ റെയ്ഡ് ചാരായവുമായി രണ്ടുപേർ പിടിയിൽ. കേരള തമിഴ് നാട് അതിർത്തിയായ കത്തിപ്പാറ മുതുവാൻ കോണം, ആറാട്ടുകുഴി എന്നിവിടങ്ങളിൽ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ചാരായ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന യാൾ ഉൾപ്പെടെയാണ് പിടിയിലായത്. 400 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും 6 ലിറ്റർ ചാരായവും പിടിച്ചെടുത്തു.
ആറാട്ടുകുഴി ചടയമംഗലം പുത്തൻവീട്ടിൽ സത്യശീലൻ (58) ഇയാൾ മുതുവാൻകോണത്ത് പാറ അപ്പിൽ വാറ്റാൻ വച്ചിരുന്ന കോടയും വിൽപ്പനയ്ക്ക് കൊണ്ടുപോയിട്ട് കുടയ്ക്കുള്ളിൽ സൂക്ഷിച്ച് തിരികെ കൊണ്ടുവന്ന ചാരായവും പിടിച്ചെടുത്തു. കന്യാകുമാരി ജില്ലയിൽ വിളവൻകോട് താലൂക്കിൽ മാങ്കോട് വില്ലേജിൽ വെള്ളച്ചിപ്പാറ താതുവിൽ അരുൺ നിവാസിൽ ജയകുമാർ (49) എന്നിവരാണ് പിടിയിലായത്.

ജയകുമാർ വീടിനു സമീപം താൽക്കാലിക ഷെഡ് നിർമ്മിച്ച് ചാരായം നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് പിടികൂടിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈ. ഷിബു, പ്രിവന്റീവ് ഓഫീസർ എസ്. ഷാജികുമാർ, സിവിൾ എക്സൈസ് ഓഫീസർമാരായ ഇ. എ അരുൺ, ആർ.എസ് രഞ്ജിത്ത്, എൻ. സുബാഷ് കുമാർ, വി. വിജേഷ്, എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. പിടിയിലായ പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.












Click it and Unblock the Notifications