ഇത് കേരള പോലീസിന്റെ ബ്രില്യന്‍സ്; 24 മണിക്കൂറിനുള്ളില്‍ മനോരമയുടെ കൊലപാതകി പിടിയില്‍
തിരുവനന്തപുരം:കേശവദാസപുരത്ത് മനോരമയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ആദം അലി പിടിയിലായി. ചെന്നൈയില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഉടന്‍ തന്നെ നാട്ടിലെത്തിക്കും. മനോരമയെ പ്രതി കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മനോരമയുടെ അയല്‍വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് കിട്ടിയത്. പ്രതി ആദം അലി മനോരമയുടെ മൃതദേഹം കല്ല് കെട്ടി കിണറ്റില്‍ താഴ്ത്തുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഒറ്റയ്ക്കാണ് പ്രതി കൃത്യം ചെയ്തത്. വൈകീട്ട് നാല് മണിക്ക് ആദം റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെയും ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.


അയൽവീട്ടിലെ സ്ത്രീയുമായി വഴക്കുണ്ടായെന്നും ദേഷ്യം വന്ന് താന്‍ അവരെ തല്ലിയെന്നും ആദം അലി പറഞ്ഞതായി ഒപ്പം താമസിക്കുന്നയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. അതിഥിത്തൊഴിലാളികളില്‍ കുറച്ചു പേര്‍ കഴിഞ്ഞ കുറച്ചുദിവസമായി രാത്രിയില്‍ മനോരമയുടെ വീടിനു സമീപത്തു നിന്ന് ഫോണ്‍ വിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞിരുന്നു.

അതിഥി തൊഴിലാളികള്‍ സ്ഥിരമായി വെള്ളമെടുക്കാന്‍ പോകുന്നത് മനോരമയുടെ വീട്ടിലാണ്. എപ്പോഴും ഇവിടെ കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം അതിഥിത്തൊഴിലാളികള്‍ക്ക് ഉണ്ടായിരുന്നു. സംഭവ ദിവസം രാവിലെ മനോരമയുടെ ഭര്‍ത്താവ് ദിനരാജ് വര്‍ക്കലയിലുള്ള മകളുടെ വീട്ടില്‍ പോയിരുന്നു. മനോരമയുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ പ്രതി സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

മനോരമയുടെ വീടിന്റെ ആറടിയോളം ഉയരമുള്ള മതില്‍ ചാടിക്കടന്നാണ് യുവാവ് തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മൃതദേഹം തള്ളിയതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഇത്രയും ഉയരമുള്ള മതില്‍ കടന്ന് ഇയാള്‍ക്ക് ഒറ്റയ്ക്ക് മൃതദേഹം കൊണ്ടുപോകാന്‍ കഴിയുമോ എന്നതിലും സംശയമുണ്ട്. കൃത്യത്തില്‍ മറ്റൊരുടെയെങ്കിലും സഹായമുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിച്ചു വരികയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മനോരമയുടെ വീട്ടില്‍നിന്നും നിലവിളി ശബ്ദവും ഞരക്കവും കേട്ടതായി അയല്‍വാസി പൊലീസിനോട് പറഞ്ഞു.












Click it and Unblock the Notifications