സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഹെൽത്തി വാക് വേ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്
തിരുവനന്തപുരം: ഹൃദ്രോഗം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഹെൽത്തി വാക്ക് വേ ആരംഭിക്കും എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കായിക -തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി സഹകരിച്ച് ഹെൽത്തി വാക്കിനായി പ്രത്യേക സ്ഥലം കണ്ടെത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കേരള ഹാർട്ട് ഫൗണ്ടേഷന്റെ സഹകരണവും ഉണ്ടാകും എന്ന് അവർ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗവും കേരള ഹാർട്ട് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ലോക ഹൃദയ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

തിരുവനന്തപുരം പാളയം മഹാത്മാ അയ്യൻകാളി ഹാളിൽ വെച്ചായിരുന്നു ചടങ്ങ്. ചികിത്സയേക്കാൾ പ്രധാനം ആണ് ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കുന്നതെന്നും കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ട് പോവുക ആണെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ രംഗത്ത് കേരളം വലിയ മുന്നേറ്റം ആണ് നടത്തുന്നതെന്നും ഏറ്റവും കുറവ് ശിശു മരണമുള്ള സംസ്ഥാനം ആണ് കേരളം എന്നും വീണ പറഞ്ഞു. ശിശുമരണ നിരക്ക് ഇനിയും കുറയ്ക്കാനുള്ള ശ്രമം ആണ് ഹൃദ്യം പോലുള്ള പദ്ധതികൾ വഴി നടത്തുന്നത് എന്നും ജീവിതശൈലീ രോഗങ്ങൾ വലിയ വെല്ലുവിളിയാണെന്നും ജീവിത ശൈലീരോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി ജീവിത ശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് നടപ്പിലാക്കിയെന്നും മന്ത്രി പറഞ്ഞു.
ഹൃദയ രോഗ ചികിത്സ ആരോഗ്യ വകുപ്പിന് കീഴിലുള്ള ജില്ലാ, ജനറൽ ആശുപത്രികളിൽ നൽകുന്നതിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ആയിരുന്നു മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചത്. നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡി.ആർ. അനിൽ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കലാ കേശവൻ,മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ. കെ. ശിവപ്രസാദ്, പ്രൊഫസർ ഡോ. വിവി രാധാകൃഷ്ണൻ, കേരള ഹാർട്ട് ഫൗണ്ടേഷൻ അഡ്മിനിസ്ട്രേറ്റർ ബിനോയ് മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.












Click it and Unblock the Notifications