വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും; മേയിൽ ട്രയൽ റൺ
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും. മേയ് മാസം തുറമുഖത്തിന്റെ ട്രയൽ റൺ ആരംഭിക്കും. തുറമുഖം വൈകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി നടത്തിവന്ന ആർബിട്രേഷൻ നടപടികൾ ഒത്തുതീർത്തെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്ന സാഹചര്യത്തിൽ സെപ്റ്റംബറോടെ തന്നെ പ്രവർത്തനം ആരംഭിക്കും എന്നാണ് അദാനി വിഴിഞ്ഞം പോർട്ടിന്റെ സി ഇ ഒ ആയി ചുമതലയേറ്റ പ്രദീപ് ജയരാജൻ പറഞ്ഞു.

വിഴിഞ്ഞത്ത് നിന്ന് പ്രവർത്തനം തുടങ്ങാൻ പ്രമുഖ രാജ്യാന്തര ഷോപ്പിംഗ് കമ്പനികളുമായുള്ള ചർച്ച അന്തിമ ഘട്ടങ്ങളിലാണ് എന്നാണ് വിവരം. മേയ് - ജൂൺ മാസങ്ങളിൽ തുറമുഖത്തിന്റെ ട്രയൽ റൺ നടക്കും. ബാർജിൽ 30 കണ്ടെയ്നറുകൾ എത്തിച്ചാകും തുറമുഖത്തിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്നത്. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമാണ പ്രവർത്തനം 2028 ൽ പൂർത്തിയാകും.
പതിനായിരം കോടിയാണ് അദാനി ഗ്രൂപ്പ് ഇതിനായി നിക്ഷേപിക്കുന്നത്. തുഖമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിനായി 34 സെന്റ് സ്ഥലം കൂടി ഏറ്റെടുക്കാൻ ഉണ്ട്. ഇത് ഉടൻ പൂർത്തിയാക്കും എന്ന് സ്ഥാനം ഒഴിയുന്ന സി ഇ ഒ രാജേഷ് ത്സാ പറഞ്ഞു. പുതിയതായി തുടങ്ങിയ അദീനി സിമൻസിന്റെ തലപ്പത്തേക്ക് നിയുക്തനായ രാജേഷ് ത്സാ, അദാനി വിഴിഞ്ഞം പോർട്സിൻറെ എം ഡി സ്ഥാനത്ത് തുടരും.












Click it and Unblock the Notifications