വിഴിഞ്ഞം സമരം തുടരും; ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയുമായി ചര്‍ച്ചയെന്ന് സമര സമിതി
തിരുവനന്തപുരം: വിഴിഞ്ഞ സമരത്തില്‍ ചര്‍ച്ച അവസാനിച്ചു. ലത്തീന്‍ അതിരൂപത പ്രതിനിധികളുമായി ഫിഷറീസ് മന്ത്രി നടത്തിയാണ് ചര്‍ച്ച നടത്തിയത്.സമരം തുടരുമെന്ന് സമര സമിതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ ധാരണയായി.
ഫിഷറീസ് മന്ത്രിയുമായി നടത്തിയ ചര്‍ച്ച പോസിറ്റീവ് ആണെന്ന് ഫാ. യൂജിന്‍ പെരേര പറഞ്ഞു. ഉന്നയിച്ച് ഏഴ് ആവശ്യങ്ങളില്‍ അഞ്ചെണ്ണത്തില്‍ ധാരണയായതായി അദ്ദേഹം പറഞ്ഞു. കാലാവസ്ഥ വ്യതിയാന ദിവസങ്ങളില്‍ സാമ്പത്തിക സഹായം ഉറപ്പ് നല്‍കിയതായും അദ്ദേഹം അറിയിച്ചു. ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നവരെ സമരം തുടരുമെന്നും പെരേര പറഞ്ഞു. അതേസമയം, മത്സ്യത്തൊഴിലാളികളുമായുള്ള പ്രശ്‌നം പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് മന്ത്രി അബ്ദുള്‍ റഹിമാന്‍ പറഞ്ഞു. സംസ്ഥാനത്തിന് പരിഹരിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം ഇന്ന് നാലാം ദിനമായിരുന്നു പള്ളം ലൂര്‍ദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് ഉപരോധസമരത്തിന് നേതൃത്വം നല്‍കിയത്. നൂറുകണക്കിന് സമരക്കാരാണ് ദിവസവും പന്തലിലെത്തുന്നത്.
വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണമാണു തീരശോഷണത്തിനു കാരണമെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികൾ സമരം നടത്തുന്നത്. തുറമുഖത്തിന്റെ നിർമാണം നിർത്തിവച്ച് തീരശോഷണത്തെക്കുറിച്ചു ശാസ്ത്രീയപഠനം നടത്തണമെന്നാണു ഇവരുടെ ആവശ്യം.