'മലയാളികൾക്ക് വേണ്ടി ഇടപെടാതെ വീട്ടിരിലിരിക്കുന്നു', സമ്പത്തിനെതിരെ യൂത്ത് കോൺഗ്രസ് സമരം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ദില്ലിയില്‍ പ്രത്യേക പ്രതിനിധിയായി നിയോഗിച്ച മുന്‍ എംപി എ സമ്പത്തിനെതിരെ തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് സമരം. കോടികള്‍ മുടക്കി സര്‍ക്കാര്‍ ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ നിയമിച്ച എ സമ്പത്ത് അന്യസംസ്ഥാനത്തുള്ളവരെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കാതെ തിരുവനന്തപുരത്തെ വീട്ടില്‍ കഴിയുന്നു എന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് വിളിച്ചുണർത്തൽ സമരം നടത്തിയത്. ജഗതിയിലെ സമ്പത്തിന്റെ വീടിന് സമീപത്താണ് സമരം നടത്തിയത്.
രാവിലെ 11 മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്. ടൈംപീസില്‍ അലാറം വെച്ച് കൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് വിളിച്ചുണര്‍ത്തല്‍ സമരം നടത്തിയത്. സമ്പത്തിനെതിരെ വരും ദിവസങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കും. ദില്ലിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് എ സമ്പത്തിനെ നിയമിച്ചത്. എന്നാല്‍ കൊവിഡ് ലോക്ക്ഡൗണിന് മുന്‍പ് സമ്പത്ത് ദില്ലിയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങി എത്തിയിരുന്നു. സംസ്ഥാനത്തേക്ക് വന്ന അവസാന വിമാനത്തില്‍ ആയിരുന്നു സമ്പത്തിന്റെ മടക്കം.

കേരളത്തിന് പുറത്ത് ലോക്ക്ഡൌൺ കാരണം കുടുങ്ങിപ്പോയ മലയാളികളെ തിരികെ എത്തിക്കാൻ പ്രവർത്തിക്കാത്ത സമ്പത്തിനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സുധീർ ഷാ പാലോട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻ എസ് നുസ്സൂർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ് എം ബാലു, സംസ്ഥാന സെക്രട്ടറിമാരായ വിനോദ് കോട്ടുകാൽ, ഷജീർ നേമം, ജില്ലാ ജനറൽ സെക്രട്ടറി മണക്കാട് അബീഷ്, കിരൺ ഡേവിഡ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടതിന് ശേഷമാണ് സമ്പത്തിന് കേരള സര്‍ക്കാര്‍ ദില്ലിയില്‍ ദൗത്യമേല്‍പ്പിച്ചത്. ഇതിനെതിരെ പ്രതിപക്ഷം വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ദില്ലിയില്‍ വിദ്യാര്‍ത്ഥികളും നഴ്‌സുമാരും അടക്കമുളള നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ദില്ലിയില്‍ സമ്പത്ത് ഇല്ലാത്തതിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്.












Click it and Unblock the Notifications