തലപ്പുഴയില്‍ മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി; 30 അംഗ മാവോയിസ്റ്റ് സംഘം പ്രദേശത്തുള്ളതായി സൂചന
മാനന്തവാടി: രണ്ടാഴ്ചക്കിടെ മൂന്ന് തവണ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച മാനന്തവാടി താലൂക്കിലെ തലപ്പുഴയില്‍ മാവോയിസ്റ്റുകള്‍ക്കായി പൊലീസും തണ്ടര്‍ബോള്‍ട്ടും തിരച്ചില്‍ ഊര്‍ജിതമാക്കി. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച തവിഞ്ഞാല്‍, അയനിക്കല്‍, പേര്യ തുടങ്ങിയ പ്രദേശങ്ങളിലാണ് തിരച്ചില്‍ ശക്തമാക്കിയിട്ടുള്ളത്.
ഫേസ്ബുക്കിലൂടെ പരിചയം... പിന്നെ ഹാക്കിങ്, തുടർന്ന് നിരന്തരം ഭീഷണിയും ബ്ലാക്ക്മെയിലിങും, തിരുവനന്തപുരം സ്വദേശി ജീവനൊടുക്കി!!
മാവോയിസ്റ്റ് നേതാവ് ജയണ്ണയുടെ നേതൃത്വത്തിലുള്ള 30 അംഗ സംഘം പ്രദേശത്തുള്ളതായാണ് പൊലീസിന് ലഭിച്ച സൂചനകള്‍. തലപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അയനിക്കലിലാണ് ഏറ്റവുമൊടുവില്‍ എട്ടംഗ മാവോയിസ്റ്റുകളെത്തിയത്. സാധാരണ പോലെ തന്നെ സ്ഥലത്തെത്തിയ സംഘം പ്രദേശത്ത് ലഘുലേഖ വിതരണം ചെയ്യുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ ഏതാനം വീടുകളില്‍ മാവോയിസ്റ്റ് ബുള്ളറ്റിനായ കാട്ടുതീയും വിതരണം ചെയ്തു.

വനിതാമതിലിനെതിരെ രൂക്ഷമായ വിമര്‍ശനവും കാട്ടുതീയിലുണ്ട്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് മാവോയിസ്റ്റ് സംഘമെത്തിയത്. നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഘത്തില്‍ മാവോയിസ്റ്റ് നേതാവ് ജയണ്ണ, സുന്ദരി, സാവിത്രി, മക്കിമലയില്‍ നിന്നും കാണാതായി മാവോയിസ്റ്റ് സംഘത്തില്‍ ചേര്‍ന്നതായി കരുതുന്ന ജിഷ എന്നിവരാണെന്നാണ് കരുതുന്നത്. സി പി ഐ മാവോയിസ്റ്റ് കബനി ഏരിയയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
ജാതിവിവേചനവും, സങ്കുചിത ദേശാഭിമാന വെറിയും, സാമ്രാജ്യത്വദാസ്യവുമാണ് ഇന്ത്യന്‍ ഫാസിസത്തിന്റെ മുഖമുദ്രയെന്നും, ഫാസിസത്തിന്റെ സര്‍വനാശം പുത്തന്‍ ജനാധിപത്യ വിപ്ലവത്തിലൂടെയെന്നുമാണ് പോസ്റ്ററുകളില്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. മര്‍ദനം അനുഭവിക്കുന്ന ഏതൊരു ജനതക്കും ആയുധമേന്താനുള്ള അവകാശമുണ്ടെന്നും അത് രാജ്യദ്രോഹമല്ലെന്നുമടക്കുള്ള കാര്യങ്ങളാണ് പോസ്റ്ററുകളില്‍ ഉടനീളം കാണാന്‍ സാധിക്കുന്നത്. അയനിക്കലിലെ വ്യാപാരിയായ ഫിലിപ്പിന്റെ കടയില്‍ നിന്നും സാധനങ്ങളും വാങ്ങിയാണ് സംഘം മടങ്ങിയത്.

അയനിക്കലെത്തിയ മാവോയിസ്റ്റ് സംഘത്തിനെതിരെ യു എ പി എ പ്രകാരം തലപ്പുഴ പൊലീസ് കെസെടുത്തിട്ടുണ്ട്. സെപ്റ്റംബര്‍ 16ന് തലപ്പുഴ കാപ്പിക്കളത്തും, ഡിസംബര്‍ 14ന് തവിഞ്ഞാല്‍ 44ലും മാവോയിസ്റ്റുകളെത്തിയിരുന്നു. ഡിസംബര്‍ 14ന് തവിഞ്ഞാല്‍ 44ലിലെത്തിയ സംഘത്തിലെ ഒരാളുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞിരുന്നു. അന്ന് പരസ്യമായി പോസ്റ്ററുകള്‍ പതിച്ച്, മുദ്രാവാക്യം മുഴക്കിയ ശേഷമായിരുന്നു സംഘം മടങ്ങിയത്. പൊലീസിന് തൊട്ടടുത്ത് മാവോയിസ്റ്റുകള്‍ പരസ്യമായി എത്തിയിട്ടും ഒരാളെപോലും പിടികൂടാനാവാത്തത് സേനക്ക് തലവേദനയായിട്ടുണ്ട്.
മേപ്പാടി നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ടിലെത്തി രണ്ട് അന്യസംസ്ഥാനതൊഴിലാളികളെ ബന്ധികളാക്കിയതും, പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റി കോളജ് കവാടത്തിലെത്തി ബോംബ് സ്ഥാപിച്ച സംഭവങ്ങള്‍ നടന്നിട്ട് അധികമായിട്ടില്ല. എല്ലാ സംഭവങ്ങളിലും യു എ പി എ പ്രകാരം കേസെടുക്കുന്നുണ്ടെങ്കിലും സംഘത്തെ പിടികൂടാനാവുന്നില്ലെന്നതാണ് പൊലീസിന് നേരെ ഉയരുന്ന ആക്ഷേപം.












Click it and Unblock the Notifications