തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു: പിന്നില്‍ എസ്ഡിപിഐ എന്ന് കെ സുരേന്ദ്രന്‍
ചാവക്കാട്: തൃശൂരില്‍ ബി ജെ പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. മണത്തല ചാപ്പറമ്പ് കൊപ്പര വീട്ടിൽ ചന്ദ്രെൻറ മകൻ ബിജുവാണ് (33) മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ബൈക്കിലെത്തിയ ആക്രമിസംഘം ബിജുവിനെ ആക്രമിക്കുകയായിരുന്നു. ആളുമാറിയുള്ള അക്രമണമായിരുന്നുവെന്നാണ് സംശയം. ഉടന്‍ തന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. വിദേശത്ത് ജോലി ചെയ്യുന്ന ബിജു രണ്ട് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ചാരപ്പറമ്പ് സെന്ററില്‍ പെറ്റ്സ് ഷോപ്പ് നടത്തുന്ന ബിജു ദുബൈയിലേക്ക് തിരികെ പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു.
പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണശേഷം പ്രതികൾ ബ്ലാങ്ങാട് കടപ്പുറം ഭാഗത്തേക്കാണ് വണ്ടിയോടിച്ച് പോയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഗുരുവായൂര്‍ എസിപി കെ.ജി. സുരേഷിനാണ് അന്വേഷണ ചുമതല. കൊലയാളികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. കൊപാതകത്തില്‍ പ്രതിഷേധിച്ച് നാളെ ചാവക്കാട് മുനിസിപ്പാലിറ്റിയിലും കടപ്പുറം പഞ്ചായത്തിലും ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം അക്രമണത്തിന് പിന്നില്‍ എസ് ഡി പി ഐ പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത് എത്തി.
'ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബി ജെ പി പ്രവർത്തകൻ മണത്തല സ്വദേശി കൊപ്പര വീട്ടിൽ ബിജുവിനെ എസ്ഡിപിഐ അക്രമികൾ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവം ഗൂഢാലോചനയാണ്'- കെ സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണിത്. സംഘർഷങ്ങളൊന്നും നിലവിലില്ലാത്ത പ്രദേശത്ത് പ്രശനങ്ങൾ സൃഷ്ടിക്കണമെന്ന ബോധപൂർവ്വമായ ഉദ്ദേശത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കഴിഞ്ഞ ദിവസം എസ്ഡിപിഐ നേതാവ് നടത്തിയ പ്രകോപനപരമായ പ്രസംഗം ഇതിന് ഉദ്ദാഹരണമാണ്. മുൻപ് സി പി എമ്മിൽ പ്രവർത്തിച്ചിരുന്ന പ്രതികൾ അടുത്ത കാലത്താണ് എ സ്ഡി പി ഐയിൽ ചേർന്നത്. സംഭത്തിൽ സി പി എം നേതൃത്വത്തിൻ്റെ ഒത്താശയുണ്ടോയെന്നും സംശയിക്കേണ്ടതുണ്ട്. മതതീവ്രവാദ ശക്തികൾക്ക് അഴിഞ്ഞാടാൻ അവസരം നൽകിയ സംസ്ഥാന സർക്കാരാണ് ഈ മൃഗീയ കൊലപാതകത്തിന് ഉത്തരവാദിത്വം പറയേണ്ടത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെയും ഗൂഢാലോചനയിൽ പങ്കെടുത്തവരെയും ഉടൻ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.












Click it and Unblock the Notifications