തൃശൂരിൽ ജെസിബി വിട്ടുനൽകാൻ അരലക്ഷം കൈക്കൂലി വാങ്ങി; വില്ലേജ് ഓഫീസർ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂരിൽ വില്ലേജ് ഓഫീസർ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥർ വിജിലൻസിന്റെ പിടിയിൽ. ഒലൂക്കര സ്പെഷ്യൽ വില്ലേജ് ഓഫീസറായ ആശിഷ്, വില്ലേജ് അസിസ്‌റ്റന്റ് പ്രസാദ് എന്നിവരെയാണ് വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്. അൻപതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവർ പിടിയിലായത്.
ഒല്ലൂർ സ്വദേശിയായ സിജോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം ഇവിടേക്ക് എത്തുകയായിരുന്നു. ജെസിബി വിട്ടു നൽകുന്നതിന് ആവശ്യമായി പണം ആവശ്യപ്പെടുകയായിരുന്നു ഈ ഉദ്യോഗസ്ഥർ. തുടർന്ന് സിജോ വിജിലൻസിൽ പരാതി നൽകുകയായിരുന്നു. തൃശൂർ വിജിലൻസ് ഡിവെഎസ്‌പി ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

നേരത്തെ സ്ഥലം നികത്തുന്നതിനായി എത്തിച്ച ജെസിബി വിട്ടുകിട്ടുന്നതിന് വില്ലേജ് ഓഫീസില്‍ നിന്ന് പോലീസ് റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ റിപ്പോര്‍ട്ട് സിജോയ്ക്ക് അനുകൂലമായി നല്‍കുന്നതിന് ജെസിബി ഉടമയില്‍ നിന്ന് അഞ്ചര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതിക്കാരൻ പറയുന്നത്. അതിൽ 50,000 കൈമാറുന്ന വേളയിലാണ് ഇവർ പിടിയിലായത്.
അതേസമയം, സംസ്ഥാനത്ത് കൈക്കൂലി കേസിൽ പിടിയിലാവുന്ന ഉദ്യോഗസ്ഥരിൽ വലിയൊരു പങ്കും ഒരു വർഷത്തിനുള്ളിൽ സർവീസിൽ തിരിച്ചു കയറുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കൈക്കൂലി കേസുകൾ നിരന്തരമായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് ഈ ഗൗരവമായി റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
വിജിലൻസ് കെണിയൊരുക്കി പിടികൂടിയിട്ടും ഉദ്യോഗസ്ഥർ വലിയ ശിക്ഷകളില്ലാതെ വഴുതിപ്പോയ സാഹചര്യങ്ങളും ഉണ്ടെന്നതാണ് ഇതിനെ കൂടുതൽ ഗൗരമുള്ളതാക്കി മാറ്റുന്നത്. നിലവിൽ ഇത്തരം കേസുകളിൽ പിടിക്കപ്പെടുന്ന ഉദ്യോസ്ഥനെ ഉടനെ സസ്‌പെൻഡ് ചെയ്യുക എന്ന രീതിയാണ് ഉള്ളത്. ആറ് മാസം മുതൽ ഒരു വർഷം വരെയാണ് ഇതിന്റെ കാലാവധി.
ശേഷം പലരെയും സർവീസിൽ തിരിച്ചെടുക്കുക എന്നതാണ് പതിവ്. ഇതോടെ സംസ്ഥാനത്തെ കൈക്കൂലി രഹിതമാക്കുക എന്ന ലക്ഷ്യം വെള്ളത്തിൽ വരച്ച വര പോലെയാവുകയാണ്. സസ്പെൻഷൻ കാലത്ത് തടഞ്ഞുവയ്ക്കുന്ന ശമ്പളം പോലും ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് തിരികെ ലഭിക്കും എന്നതാണ് മറ്റൊരു ന്യൂനത.
കേരളത്തിൽ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കൈക്കൂലിക്കേസില്‍ അറസ്‌റ്റിലായ 134 പേരും തിരികെ ജോലിയില്‍ പ്രവേശിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1613 കേസുകളില്‍ ഉദ്യോഗസ്ഥർക്ക് എതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ ഇതിൽ എത്രത്തോളം കേസുകളിൽ പരാതിക്കാർക്ക് നീതി ലഭിക്കും എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.












Click it and Unblock the Notifications