ധീര സൈനികന് നാടിന്റെ കണ്ണീര്‍ പ്രണാമം; എ പ്രദീപിന്റെ മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചു
തൃശൂര്‍ : ഊട്ടി കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഇന്ത്യയുടെ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചു. പ്രദീപിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി നൂറുകണക്കിനാളുകളാണ് പുത്തൂരിലെ സ്‌കൂളിലെത്തി ചേര്‍ന്നത് . വൈകീട്ട് വീട്ടുവളപ്പിലാണ് സംസ്‌കാരം. തൃശൂര്‍, പുത്തൂര്‍ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫീസര്‍ പ്രദീപ് അറക്കല്‍ ആണ് ഊട്ടിക്ക് അടുത്തുള്ള കുനൂരില്‍ വെച്ചുണ്ടായ ഹെലികോപ്റ്ററില്‍ അപകടത്തില്‍ മരിച്ചത്. ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്‌ലൈറ്റ് ഗണ്ണര്‍ ആയിരുന്നു വാറന്റ് ഓഫീസര്‍ പ്രദീപ് .
ദില്ലിയില്‍ നിന്നും 11 മണിയോടെ സുലൂര്‍ വ്യോമത്താവളത്തിലെത്തിച്ച ഭൗതിക ശരീരം അവിടെ നിന്ന് റോഡ് മാര്‍ഗമാണ് തൃശ്ശൂരിലേക്ക് കൊണ്ടുവന്നത് . വാളയാര്‍ അതിര്‍ത്തിയില്‍ നാല് മന്ത്രിമാര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി വി മുരളീധരനും മൃതദേഹത്തെ അനുഗമിച്ചിരുന്നു . സേനാ ഉദ്യോഗസ്ഥരും വിലാപയാത്രയില്‍ ഒപ്പമുണ്ടായിരുന്നു .

2004 ല്‍ വ്യോമസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയില്‍ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകള്‍ക്കെതിരായ ഓപ്പറേഷന്‍സ് , ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്‌ക്യൂ മിഷനുകള്‍ തുടങ്ങി അനേകം ദൗത്യങ്ങളില്‍ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട് . ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു വാറൻ്റ് ഓഫീസർ പ്രദീപ്.
കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രി കെ രാധാകൃഷ്ണന്‍ , വി എം സുധീരന്‍, മന്ത്രി കെ രാജന്‍ , ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് , ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തുടങ്ങിവര്‍ പുത്തൂരിലെ സ്‌കൂളിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. സംസ്ഥാനത്ത് 2018 ലുണ്ടായ പ്രളയ സമയത്ത് കൊയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്റ്റര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യര്‍ഹമായ സേവനമാണ് പ്രദീപ് കാഴ്ചവച്ചത് . കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തെ വിളിച്ച് വിവരങ്ങള്‍ തിരക്കിയിരുന്നു .












Click it and Unblock the Notifications