സ്‌കൂളിൽ മോഷണത്തിനെത്തി; പണം കിട്ടിയില്ല, ഒടുവിൽ കുട്ടികളുടെ പാലും ബിസ്ക്കറ്റും കട്ടുതിന്ന് സ്ഥലം വിട്ട് കള്ളൻ
തൃശൂർ: ഒല്ലൂരിലെ സ്‌കൂളിൽ മോഷണത്തിനെത്തി ആൾ പണം കിട്ടാതായതോടെ ഭക്ഷണം കഴിച്ചു മടങ്ങി. ഒല്ലൂർ സെന്റ് മേരീസ് ഹൈസ്ക്കൂളിൽ ഇന്നലെ പുലർച്ചെയാണ് സംഭവം നടന്നത്. സ്‌കൂളിലെ ഓഫീസ് മുറിയിലും, അധ്യാപകരുടെ മുറിയിലും കയറിയ മോഷ്‌ടാവ് മുറികളിലെ എല്ലാ മേശകളും, അലമാരകളും തുറന്നിട്ടിരുന്നു. മുഖം മൂടിയും കയ്യുറയും ധരിച്ചായിരുന്നു ഇയാളുടെ മോഷണശ്രമം.
എന്നാൽ എത്ര തിരഞ്ഞിട്ടും പണം കിട്ടാതെ മടങ്ങുന്നതിനിടെയാണ് ഓഫീസ് മുറിയോടു ചേർന്നുള്ള ഭാഗത്തുള്ള ഫ്രിജ് കള്ളന്റെ ശ്രദ്ധയിൽപെടുന്നത്. പത്താം ക്ലാസിൽ മോഡൽ പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികൾക്ക് നൽകാനായി പാലും, ബിസ്‌ക്കറ്റും മറ്റും ഇതിൽ ഒരുക്കി വച്ചിരുന്നു. സഹികെട്ട മോഷ്‌ടാവ് ഇതെടുത്ത് കഴിക്കുകയായിരുന്നു.

സാവധാനത്തിൽ മുഖം മൂടിയെല്ലാം മാറ്റിയാണ് മോഷ്‌ടാവ് ഭക്ഷണം കഴിക്കാനിരുന്നത്. ശേഷം അര മണിക്കൂറോളം പരമാവധി ഭക്ഷിച്ച ശേഷമായിരുന്നു ഇയാൾ ഇവിടെ നിന്ന് മടങ്ങിയത്. 2 പാക്കറ്റിലുണ്ടായിരുന്ന പാലും മോഷ്‌ടാവ് കുടിച്ചു തീർത്തു. സ്‌കൂളിൽ വന്നു മടങ്ങുന്നതു വരെയുള്ള ദൃശ്യങ്ങൾ അവിടുത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.
രണ്ടാഴ്‌ച മുൻപ് ഇവിടുത്തെ എൽപി സ്‌കൂളിൽ നടന്ന മോഷണത്തിൽ ഏതാണ്ട് 7000 രൂപയോളം നഷ്‌ടപ്പെട്ടിരുന്നു. അതിനാൽ തന്നെ പണമൊന്നും ഹൈസ്ക്കൂളിൽ സൂക്ഷിച്ചിരുന്നില്ല. സ്‌കൂൾ അധികൃതർ നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
സ്‌കൂൾ തുറക്കാനെത്തിയ ജീവനക്കാരിയാണ് മോഷണ വിവരം ആദ്യമറിയുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. ഇതിന് പിന്നാലെ വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.












Click it and Unblock the Notifications