മത്സ്യക്ഷാമം രൂക്ഷം: തൃശൂരിലെ തീരപ്രദേശം വറുതിയില്‍, തൊഴിലാളികള്‍ കടലില്‍ പോകുന്നില്ല!
തൃശൂര്‍: മത്സ്യക്ഷാമത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴില്‍മേഖലകളിലുള്ളവരും കടുത്ത നിരാശയില്‍. സമീപകാലത്തൊന്നും കാണാത്തവിധം രൂക്ഷമായ വറുതിയിലൂടെയാണ് മേഖല കടന്നുപോകുന്നത്. കടലില്‍ പോയിട്ട് മീനൊന്നും കിട്ടാതെ മടങ്ങേണ്ടിവരുന്നത് വന്‍ കടബാധ്യത വരുത്തുമെന്നതിനാല്‍ ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും ഒന്നരമാസമായി കടലില്‍ പോകുന്നില്ല.
ഹാര്‍ബറിലെ അമ്പതോളം വള്ളങ്ങളില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് ചില ദിവസങ്ങളിലെങ്കിലും കടലില്‍ പോകുന്നത്. എങ്ങാനും ഒരുകോള് ലഭിച്ചാലോ എന്ന ചിന്തയില്‍ പോകുന്ന ഇവര്‍ മിക്കപ്പോഴും മടങ്ങുന്നത് നിരാശരായാണ്. അമ്പതോളം ജീവനക്കാരുമായാണ് ഒരു വള്ളം കടലില്‍ പോകുന്നത്. ഇവര്‍ക്കുള്ള ഭക്ഷണം, ഡീസല്‍ എന്നിവയ്ക്കായി 15,000 മുതല്‍ 20,000 രൂപ വരെ ചെലവുവരും.

കടലില്‍നിന്ന് കിട്ടുന്നതോ ഇതിന്റെ നാലിലൊന്നു തുകയ്ക്കുള്ള മീനും. അമ്പതോളം തൊഴിലാളികള്‍ പകലന്തിയോളം കഷ്ടപ്പെട്ട് ചില്ലിക്കാശിന് മീനില്ലാതെ മടങ്ങേണ്ടിവരുന്നത് അതിലേറെ സങ്കടകരം. 'അപ്പോള്‍, കടലില്‍ പോകാതിരിക്കുന്നതല്ലേ മെച്ചമെന്ന്' മത്സ്യത്തൊഴിലാളികള്‍ ചോദിക്കുന്നു. ഒന്നും കിട്ടിയില്ലെങ്കിലും കടബാധ്യത ഒഴിവാക്കാമല്ലോ എന്നാണ് ഇവരുടെ ചിന്ത. ആഴക്കടലില്‍ മീന്‍പിടിക്കുന്ന ബോട്ടുകാര്‍ക്കാണ് കുറഞ്ഞതോതിലെങ്കിലും മീന്‍ കിട്ടുന്നത്. ചാവക്കാട് ബീച്ചില്‍നിന്ന് ചെറിയ ഫൈബര്‍ വള്ളത്തില്‍ പോയി ആഴക്കടലില്‍ ചൂണ്ടയിടുന്ന തമിഴ് തൊഴിലാളികള്‍ക്കും തെക്കന്‍ ജില്ലക്കാര്‍ക്കും കുറഞ്ഞതോതില്‍ മീന്‍ കിട്ടുന്നുണ്ട്. ഇവരിലും ഒരുവിഭാഗം മീന്‍പിടിത്തം തത്കാലം നിര്‍ത്തിയിരിക്കുകയാണ് അഞ്ചുവര്‍ഷത്തിനിടെ ആദ്യമായാണ് ഇതുപോലൊരു സ്ഥിതിയുണ്ടാവുന്നതെന്ന് ഹാര്‍ബറിലെ വള്ളക്കാര്‍ പറഞ്ഞു.
മലയാളികളുടെ പ്രിയ ഇനങ്ങളായ മത്തിയും അയലയും ഇപ്പോള്‍ വരുന്നത് തമിഴ്‌നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും. കുറഞ്ഞ അളവില്‍ നമ്മുടെ കടലിലേതും എത്തുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയ മീന്‍പിടിത്തരീതികളും ഈ മീനുകളെ കേരളതീരത്തുനിന്ന് ഇല്ലാതാക്കുകയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന ഈ മീനുകള്‍ 150- 200 രൂപ നിരക്കിലാണ് വില്‍പ്പന.
വറുതിയിലും കാര്യമായ ക്ഷാമമില്ലാതെ പിടിച്ചുനില്‍ക്കുന്നത് ചൂര (കുടുത), കേര തുടങ്ങിയ മത്സ്യങ്ങളാണ്. അയല, മത്തി എന്നിവയുടെ വിലയേക്കാള്‍ കുറഞ്ഞവിലയ്ക്ക് ചൂര ലഭിക്കും. ചെറുകിട മീന്‍വില്‍പ്പനക്കാരെയും മത്സ്യമേഖലയിലെ മാന്ദ്യം ബാധിക്കുന്നുണ്ട്. നേരത്തേ ചന്തയില്‍നിന്നും ഹാര്‍ബറുകളില്‍നിന്നും 15 കിലോ വരെ മത്തിയും അയലയുമൊക്കെ എടുത്തിരുന്ന ചെറുകിട വില്‍പ്പനക്കാര്‍ ഇത് അഞ്ച് കിലോ വരെയാക്കി ചുരുക്കി. മീന്‍വില സാധാരണക്കാരന് താങ്ങാവുന്നതിന് അപ്പുറമായതോടെ ആവശ്യക്കാര്‍ ചുരുങ്ങിയതാണ് ഇതിന് കാരണമെന്ന് പറയുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications