തൃശൂരിൽ നിന്ന് തന്നെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ കോൺഗ്രസ്; മഹാജനസഭയിൽ ഖാർഗെ പങ്കെടുക്കും
തൃശൂർ: സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനും, പാർട്ടിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്താനും ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് തൃശൂരിലെത്തും. വൈകീട്ട് മൂന്ന് മണിക്ക് തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന മഹാജനസഭ ഖാർഗെ ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ 'ഇന്ത്യ സഖ്യം' ഇല്ലെന്നും ഇവിടെ സിപിഎമ്മുമായി നേരിട്ടുള്ള പോരാട്ടമാണെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി വ്യക്തമാക്കിയിരുന്നു.
ബിജെപി സ്ഥാനാർത്ഥിയായി തൃശൂരിൽ നടൻ സുരേഷ് ഗോപി എത്തിയേക്കും എന്നുള്ള അഭ്യൂഹങ്ങൾ ഉയർന്നതിന് പിന്നാലെ ഇവിടേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് കോൺഗ്രസ് ഗൗരവമായി തന്നെയാണ് കാണുന്നത്. എന്നാൽ ഇവിടെ പോരാട്ടം സിപിഎമ്മുമായി മാത്രമാണെന്നാണ് അവർ പറയുന്നത്. എങ്കിലും ബിജെപിയുടെ നീക്കങ്ങൾ അവർ കരുതലോടെ നിരീക്ഷിക്കുന്നുണ്ട്.

ദേശീയ തലത്തിൽ സിപിഎമ്മും കോൺഗ്രസും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെങ്കിലും കേരളത്തിൽ അത്തരമൊരു സ്ഥിതി വിശേഷം നിലവിലില്ല എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കഴിഞ്ഞ തവണത്തെ പോലെ സംസ്ഥാനത്ത് നിന്ന് പരമാവധി സീറ്റുകൾ ഉറപ്പാക്കുക എന്നതാണ് ഇക്കുറിയും അവർ ലക്ഷ്യമിടുന്നത്. അതിന്റെ ആദ്യ പടിയായാണ് ദേശീയ അധ്യക്ഷനെ തന്നെ കളത്തിലിറക്കുന്നത്.
തൃശൂരിൽ ഇന്ന് നടക്കുന്ന മഹാജനസഭ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ആദ്യ ഘട്ടമാവും എന്നാണ് വിലയിരുത്തൽ. ഇതിന് ശേഷം കൂടുതൽ ദേശീയ നേതാക്കൾ കേരളത്തിലേക്ക് എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, ഇന്ന് മഹാജനസഭയ്ക്ക് മുന്നോടിയായി രാവിലെ പതിനൊന്നിന് തിരഞ്ഞെടുപ്പ് സമിതി യോഗം നടക്കും. കെപിസിസി ഭാരവാഹികളും എഐസിസി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. മൂന്ന് മണിയോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പങ്കെടുക്കുന്ന മഹാജനസഭയ്ക്ക് തുടക്കമാവുക.
സംസ്ഥാനത്തെ 25,177 ബൂത്തുകളില്‍ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, എന്നിങ്ങനെ മൂന്ന് പേര്‍ അടങ്ങുന്ന 75000ത്തില്‍പ്പരം പ്രവര്‍ത്തകരും മണ്ഡലം മുതല്‍ എഐസിസി തലം വരെയുള്ള കേരളത്തില്‍ നിന്നുള്ള ഭാരവാഹികളും മഹാജനസഭയിൽ പങ്കെടുക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.
പരിപാടിയുടെ പ്രവർത്തകരെ തിരഞ്ഞെടുപ്പ് കാര്യപരിപാടികളിലേക്ക് സജീവമായി കൊണ്ടുവരികയാണ് പാർട്ടി ലക്ഷ്യമിടുന്നത്. അടുത്ത വെള്ളിയാഴ്‌ച കെപിസിസിയുടെ സമരാഗ്നി ജാഥ കാസര്‍ഗോഡു നിന്നും ആരംഭിക്കുകയാണ്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇക്കുറി ഒരുപരിധി വരെ കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം വലിയ വെല്ലുവിളിയാവില്ലെന്നാണ് കരുതുന്നത്. സിറ്റിങ് എംപിമാരില്‍ ഭൂരിഭാഗവും മത്സരിക്കുമെന്ന് തന്നെയാണ് ഇപ്പോഴത്തെ സൂചന.












Click it and Unblock the Notifications