കൊടുങ്ങല്ലൂരില്‍ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും.
തൃശൂര്‍: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് കോടതി പ്രതിക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശിയും കോഴിക്കോട് പുതിയങ്ങാടി മാടച്ചാല്‍ വയലില്‍ അമ്പാടിയില്‍ സ്ഥിരതാമസക്കാരനുമായ പുക്കപറമ്പില്‍ കൃഷ്ണന്‍ മകന്‍ രഘുനാഥനെയാണ് ഇളയ സഹോദരന്‍ ബാബുവിനെ ഹോട്ടല്‍ മുറിയില്‍വച്ച് വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജി ഗോപകുമാര്‍ ഐപിസി 302 ആംസ് ആക്ട് 30 വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2012 സെപ്റ്റംബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.
കര്‍ണാടകയില്‍ കണക്കുകള്‍ തിരിച്ചിട്ട് കോണ്‍ഗ്രസ് തൂത്തുവാരും!! താമര വാടുമെന്ന് പുതിയ സര്‍വ്വെ
വയനാട്ടിലെ റൂബി എക്കോ റിസോര്‍ട്ടിന്റെ ഉടമയും ദുബായിലും കൊച്ചിയിലും റൂബി കാര്‍ഗോ എന്ന പേരില്‍ ലോജിസ്റ്റിക് ബിസിനസ് നടത്തുന്നയാളുമാണ് പ്രതി രഘുനാഥന്‍. സഹോദരന്‍ ബാബു പ്രതിയുടെ കൂടെ ദുബായിലും തുടര്‍ന്ന് കൊച്ചിയിലും കാര്‍ഗോ ബിസിനസില്‍ പങ്കാളിയായിരുന്നു. പിന്നീട് ബാബു സ്വന്തമായി റൂബി എന്ന പേരില്‍ കൊടുങ്ങല്ലൂരില്‍ ബസ്‌സര്‍വീസ് നടത്തി വന്നിരുന്നതാണ്. പ്രതി രഘുനാഥനും സഹോദരനായ ബാബുവും തമ്മിലുണ്ടായിരുന്ന സ്വത്തുതര്‍ക്കം നേരത്തേ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ഒത്തു തീര്‍പ്പായിരുന്നതാണ്.

പണം നല്‍കാമെന്ന് ധാരണ!!
ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ പ്രതി രഘുനാഥന്‍ സഹോദരന്‍ ബാബുവിന് മൂന്നുകോടി രൂപ നല്‍കാനും, തിരികെ ബാബു രഘുനാഥന്റേയും ബാബുവിന്റേയും കൂട്ടായ പേരില്‍, കൊടുങ്ങല്ലൂര്‍ ചന്തപ്പുര ഭാഗത്തുണ്ടായിരുന്ന 31 സെന്റിലെ ബാബുവിനുള്ള നേര്‍പകുതി അവകാശം രഘുനാഥന് നല്‍കുവാനും ധാരണയായിരുന്നതാണ്. അതനുസരിച്ച് 2006 ല്‍ ബാബു ഈ വസ്തു സംബന്ധിച്ച് രഘുനാഥന്റെ പേരില്‍ മുക്ത്യാര്‍ നല്‍കിയിരുന്നു. എന്നാല്‍ മുക്ത്യാര്‍ ഉപയോഗിച്ച് വസ്തു വില്‍ക്കാന്‍ ശ്രമിച്ച രഘുനാഥന്‍ അഡ്വാന്‍സ് തുക കൈപ്പറ്റിയെങ്കിലും ബാബുവിന് പണം കൊടുക്കുകയുണ്ടായില്ല. അതറിഞ്ഞ ബാബു 2007 ല്‍ ബാബു പ്രതി രഘുനാഥന് നല്‍കിയ മുക്ത്യാര്‍ റദ്ദാക്കുകകയും തുടര്‍ന്ന് 2008 ല്‍ വസ്തുവില്‍ ബാബുവിനുണ്ടായിരുന്ന അവകാശം ഭാര്യ പ്രീതിയുടെ പേര്‍ക്ക് ദാനാധാരമായി എഴുതി നല്‍കുകയും ചെയ്തുു. ഇതു സംബന്ധിച്ച് ഇരുവരും തമ്മില്‍ നിലവിലുണ്ടായിരുന്ന തര്‍ക്കം മദ്ധ്യസ്ഥതയില്‍ ഒത്തു തീര്‍പ്പാക്കുന്നതിന് വേണ്ടി ഏറിയാട് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ഇ.വി. രമേശന്റെയും അസറ്റ് ഹോം മാനേജിംഗ് പാര്‍ട്ടണര്‍ ആയിരുന്ന അബ്ദുള്‍ സലീമിന്റെയും സാന്നിദ്ധ്യത്തില്‍ 3-9-2012 ന് മദ്ധ്യസ്ഥത ചര്‍ച്ച തീരുമാനിച്ചിരുതാണ്. ആദ്യം കൊടുങ്ങല്ലൂര്‍ റസ്റ്റ് ഹൗസില്‍ വെച്ച് മദ്ധ്യസ്ഥത ചര്‍ച്ച നടത്തുവാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതി രഘുനാഥന്റെ ആവശ്യാര്‍ഥം മദ്ധ്യസ്ഥതചര്‍ച്ച ശാന്തിപുരത്തുള്ള ഹോട്ടല്‍ കല്ലട റസിഡന്‍സിയിലേക്ക് മാറ്റുകയായിരുന്നു.

തോക്കെടുത്ത് വെടിയുതിര്‍ത്തു
കോഴിക്കോട് സ്ഥിരതാമസമാക്കിയ പ്രതി സംഭവ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെ ശാന്തിപുരത്തുള്ള ഹോട്ടല്‍ കല്ലട റസിഡന്‍സിയില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. വൈകിട്ട് ആറുമണിയോടെ ഏറിയാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.വി രമേശനും പ്രതിയുടെ മൂത്ത സഹോദരന്‍ കാര്‍ത്തികേയനും പ്രതിയുടെ ഇളയ സഹോദരന്‍ ബാബുവും ഹോട്ടലില്‍ എത്തിചേര്‍ന്നു. അവര്‍ മൂന്നു പേരേയും കൂട്ടി രഘുനാഥന്‍ താമസിച്ചിരുന്ന 108-ാം നമ്പര്‍ മുറിയിലേക്ക് പോകുകയും മറ്റൊരു മദ്ധ്യസ്ഥനായ സലിം കൂടി എത്തിച്ചേര്‍ന്നിട്ട് ചര്‍ച്ച തുടങ്ങിയാല്‍ മതിയെന്ന് പറഞ്ഞിരിക്കെ പ്രതി രഘുനാഥന്‍ തികച്ചും അപ്രതീക്ഷിതമായി തന്റെ പാന്റിന്റെ പോക്കറ്റില്‍ കരുതിയിരുന്ന റിവോള്‍വര്‍ എടുത്ത് യാതൊരു പ്രകോപനവും കൂടാതെ കസേരയില്‍ ഇരുന്നിരുന്ന ബാബുവിന്റെ നെഞ്ചിനു നേരേ വെടിയുതിര്‍ക്കുകയാണ് ഉണ്ടായത്. വിവരമറിഞ്ഞെത്തിയ മതിലകം പോലീസും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്ന് ബാബുവിനെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ബാബു ആശുപത്രിയില്‍ എത്തു. മുമ്പേ മരിക്കുകയുമാണ് ഉണ്ടായത്. സംഭവം കഴിഞ്ഞ ഉടനെ തന്നെ പ്രതി റിവോള്‍വര്‍ സഹോദരനായ കാര്‍ത്തികേയനെ പിടിപ്പിക്കാന്‍ ശ്രമിക്കുകയും ഭയന്ന ഓടിയ കാര്‍ത്തികേയന്റെ പിറകെ റിവോള്‍വറും ബാഗുമായി പ്രതി പിന്‍തുടരുകയും റിവോള്‍വറും ബാഗും പ്രതി തന്റെ ഫോര്‍ച്ച്യൂണര്‍ കാറില്‍ വെച്ച് സ്ഥലത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു.

ഗേറ്റിന്റെ വിടവിലൂടെ രക്ഷപ്പെട്ടു
ഹോട്ടല്‍ സെക്യൂരിറ്റിക്കാര്‍ ഗേറ്റ് അടച്ചതിനെ തുടര്‍ന്ന് കാറുമായി രക്ഷപ്പെടാന്‍ കഴിയാതെ വന്ന പ്രതി ഗേറ്റിന്റെ വിടവിലൂടെ രക്ഷപ്പെടുകയും ചെയ്തു. പ്രതി പോകുതിനുമുമ്പായി വിവരം പോലീസില്‍ അറിയിക്കേണ്ടെന്നും ബാബുവിനെ ആശുപത്രിയില്‍ കൊണ്ടുപോയിട്ടു കാര്യമില്ലെന്നും ബാബുവിന്റെ പണി തീര്‍ന്നെന്നും ഹോട്ടല്‍ ജീവനക്കാരോട് പറയുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്. നവാസ് പ്രതിയുടെ ഡ്രൈവര്‍ ഫൈസലിനോട് ചോദിച്ചതില്‍ പ്രതി ചന്തപ്പുര ഭാഗത്തുണ്ടെന്ന മനസ്സിലാക്കി ഫൈസലിനേയും കൂട്ടി ചന്തപ്പുരയില്‍ എത്തി പ്രതിയെ തന്ത്രപൂര്‍വ്വം ഫൈസല്‍ മുഖേന ഫോണ്‍ ചെയ്ത് വിളിച്ചു വരുത്തി രാത്രി 8.30 മണിയോടെ ചന്തപ്പുരയില്‍ വെച്ച് അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്.

തെളിവുകള്‍ കണ്ടെടുത്തു
പ്രതി വെടിവെക്കാന്‍ ഉപയോഗിച്ച റിവോള്‍വറും ബാക്കി വെടിയുണ്ടകളും പ്രതിയുടെ പേരിലുള്ള റിവോള്‍വറിന്റെ ലൈസന്‍സും മറ്റും പിറ്റേദിവസം കല്ലട ഹോട്ടലിന്റെ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന പ്രതിയുടെ പേരിലുള്ള ഫോര്‍ച്ച്യൂണര്‍ കാറില്‍ നിന്നും പോലീസ് കണ്ടെടുക്കുകയാണ് ഉണ്ടായത്. ചര്‍ച്ചയില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ വന്ന ഏറിയാട് പഞ്ചായത്ത് പ്രസിഡണ്ട് ഇ.വി രമേശനും പ്രതി രഘുനാഥന്റെയും കൊല്ലപ്പെട്ട ബാബുവിന്റേയും സഹോദരന്‍ പി.കെ. കാര്‍ത്തികേയനും ആണ് സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍. റിവോള്‍വര്‍ കൊല്ലപ്പെട്ട ബാബുവിന്റെ കൈവശമായിരുന്നു എന്നും പ്രതിയുടെ ആവശ്യപ്രകാരം ബാബു റിവോള്‍വറുമായി വന്നതാണെന്നും ബാബു കൊണ്ടുവന്ന റിവോള്‍വര്‍ ടീപ്പോയില്‍ വച്ച സമയം പ്രതി പെട്ടെന്ന് റിവോള്‍വര്‍ എടുക്കുകയും ആ സമയം കാര്‍ത്തികേയന്‍ റിവോള്‍വറില്‍ കയറി പിടിക്കുകയും പിടിവലിയില്‍ അബദ്ധത്തില്‍ വെടി പൊട്ടി ബാബു മരിച്ചതാണെന്നുമുള്ള പ്രതിയുടെ വാദം നിരാകരിച്ച കോടതി കൊല്ലപ്പെട്ട ബാബു പ്രതിക്ക് നല്‍കിയ പവര്‍ ഓഫ് അറ്റോര്‍ണി റദ്ദാക്കി വസ്തു ബാബുവിന്റെ ഭാര്യയുടെ പേരിലേക്കു മാറ്റിയ വിരോധം കൊണ്ട് പ്രതി രഘുനാഥന്‍ മനഃപൂര്‍വം കൈയിലുണ്ടായിരുന്ന റിവോള്‍വര്‍ കൊണ്ട് ബാബുവിനെ വെടിവെച്ചു കൊലപ്പെടുത്തിയതാണെന്ന് സംശയാതീതമായി തെളിഞ്ഞതായി ബോദ്ധ്യപ്പെട്ട കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

തോക്ക് ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് വിരുദ്ധം
ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി റിവോള്‍വര്‍ ഉപയോഗിച്ച് കൊലപാതകം നടത്തിയതിനാല്‍ ആംസ് ആക്ട് 30-ാം വകുപ്പു പ്രകാരം പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. ഏറിയാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.വി. രമേശന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മതിലകം പോലീസ് സബ്ബ് ഇന്‍സ്‌പെക്ടറായിരുന്ന ഡി. മിഥുന്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന വി.എസ്. നവാസ്, എം.സുരേന്ദ്രന്‍ എന്നിവരാണ് കേസന്വേഷണം നടത്തിയത് .പ്രൊസിക്യൂഷന്‍ ഭാഗത്തു നിന്നും ദൃക്‌സാക്ഷികളായ ഇ.വി. രമേശന്‍, പി.കെ കാര്‍ത്തികേയന്‍, ഹോട്ടല്‍ ജീവനക്കാര്‍, പോലീസ് സര്‍ജന്‍ ഡോ. ഹിതേഷ്് ശങ്കര്‍ ,ബാലിസ്റ്റിക് എക്‌സ്പര്‍ട്ട് ഡോ.നിഷ, സയന്റിഫിക്ക് അസിസ്റ്റന്റ് സൂസന്‍ ആന്റണി, പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ടി. വിജയന്‍, പ്രതിക്ക് റിവോള്‍വര്‍ നല്‍കിയ പാലക്കാടുള്ള കേരള ഗസ്റ്റ് ഹൗസ് ഓണര്‍ അബ്ദുള്‍ റഹ്മാന്‍, ഫിംഗര്‍ പ്രിന്റ് എക്‌സ്പര്‍ട്ട് നാരായണ പ്രസാദ് ഉള്‍പ്പെടെ 43 സാക്ഷികളെ വിസ്തരിച്ചു. ഐ.പി.സി 302-ാം വകുപ്പുപ്രകാരം ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു. പിഴ സംഖ്യയില്‍ നിന്നും 1 ലക്ഷം രൂപ കൊല്ലപ്പെട്ട ബാബവിന്റെ ഭാര്യ പ്രീതിക്കു നല്‍കണം. പിഴ ഒടുക്കാത്ത പക്ഷം 6 മാസം കൂടി തടവു ശിക്ഷ അനുഭവിക്കണം. കൂടാതെ ആംസ് ആക്ട് 30-ാം വകുപ്പു പ്രകാരം 6 മാസം കഠിന തടവിനും ശിക്ഷിച്ചു. പ്രൊസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണിക്കൃഷ്ണനും അഡ്വ. പി. രാധാകൃഷ്ണനും ഹാജരായി.