വിദ്യാഭ്യാസ വായ്പ അടക്കുന്നതിൽ വീഴ്ച വരുത്തി; യുവതിക്ക് ബാങ്ക്മാനേജരുടെ മാനസീക പീഡനം, സംഭവം തൃശൂരിലെ ആളൂരിൽ...
തൃശൂര്‍: വിദ്യഭ്യാസ വായ്പാ തിരിച്ചടവ് മുടങ്ങിയ യുവതിയെ ബാങ്ക് മാനേജര്‍ മാനസികമായി പീഢിപ്പിച്ചതായി പരാതി. ആളൂര്‍ പൊരുന്നംകുന്ന് സ്വദേശിനിയാണ് ബാങ്ക് മാനേജര്‍ക്കെതിരെ ആളൂര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 2011 ലാണ് യുവതി ബാങ്കിന്റെ ആളൂര്‍ ബ്രാഞ്ചില്‍ നിന്നും 2,36,000 രൂപ വിദ്യഭ്യാസ വായ്പയെടുക്കുന്നത്. 99,000 രൂപ തവണകളായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു.
പിന്നീട് യുവതിയുടെ ജോലി നഷ്ടപ്പെട്ട സാഹചര്യത്തില്‍ വായ്പാ തിരിച്ചടവ് മുടങ്ങുകയായിരുന്നു. തുടര്‍ന്ന് യുവതി ബാങ്കിലെത്തി വായ്പാ തിരിച്ചടവ് മുടങ്ങാനിടയായ സാഹചര്യം വ്യക്തമാക്കിയിരുന്നെങ്കിലും ഇതേ ദിവസം തന്നെ ബാങ്ക് മാനേജര്‍ യുവതിയുടെ വീട്ടിലെത്തി വായ്പ തിരിച്ചടയ്ക്കാന്‍ നിര്‍ബന്ധം പിടിച്ചുവെന്നാണ് പരാതി. ബാങ്ക് മാനേജര്‍ എത്തിയ അതേ ഓട്ടോറിക്ഷയില്‍ യുവതിയെ ബാങ്കിലെത്തിച്ച് , അണിഞ്ഞിരുന്ന വള ബാങ്കില്‍ പണയം വയ്പിച്ച് തുക വായ്പയിലേക്ക് അടപ്പിക്കുകയായിരുന്നു.

3000 രൂപ മാത്രമേ വായ്പയിലേക്ക് വകകൊള്ളിക്കൂവെന്ന് പറഞ്ഞിരുന്നെങ്കിലും, വള വാങ്ങിയ ശേഷം നിര്‍ബന്ധിച്ച് പരമാവധി തുക വായ്പയിലേക്ക് വകയിരുത്തിയതായും യുവതി പരാതിയില്‍ പറയുന്നു. ബാങ്ക് മാനേജരുടെ നടപടി കടുത്ത മാനസികാഘാതമുണ്ടാക്കിയെന്ന് കാണിച്ചാണ് യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ - എസ്.എഫ്.ഐ മാള ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ബാങ്കിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം സി.പി.എം മാള എരിയാ കമ്മിറ്റി അംഗം എം.എസ് മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ. എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം സോന കെ. കരീം അധ്യക്ഷത വഹിച്ചു. ഡി വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം പി.ആര്‍ രതീഷ്, കെ.ആര്‍ ജോജോ, എ.കെ നിതിന്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications