പാലിയേക്കര ടോൾ: പുതിയ വാഹനങ്ങൾക്കുള്ള സൗജന്യയാത്ര നിര്‍ത്തലാക്കിയിട്ട് ഒരു വർഷം
തൃശൂര്‍: ദേശീയപാതയില്‍ പാലിയേക്കര ടോള്‍പ്ലാസയില്‍നിന്ന് പുതിയ വാഹനങ്ങള്‍ക്ക് അനുവദിച്ചിരുന്ന സൗജന്യയാത്ര നിര്‍ത്തലാക്കിയിട്ട് ഒരു വര്‍ഷമാകുന്നു. ടോള്‍പ്ലാസ സെന്ററിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന സൗജന്യയാത്രയാണ് ഇല്ലാതായിരിക്കുന്നത്. സമീപപ്രദേശങ്ങളിലെ വാഹന ഉടമകള്‍ 150 രൂപയ്ക്ക് പ്രതിമാസ ഫാസ്റ്റാഗ് വാങ്ങിയാണ് ഇപ്പോള്‍ ടോള്‍പ്ലാസ കടക്കുന്നത്.
എന്നാല്‍ നിലവില്‍ സൗജന്യയാത്ര അനുവദിച്ചിട്ടുള്ള വാഹനങ്ങളുടെ പാസ് പുതുക്കി നല്‍കുന്നത് ഈ മാസം പുനരാരംഭിച്ചിട്ടുണ്ട്. ദേശീയപാതയിലെ ടോള്‍പിരിവ് ആരംഭിച്ചപ്പോഴുണ്ടായ ജനകീയ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ ഒതുക്കിയത് പ്രാദേശിക വാഹനങ്ങള്‍ക്ക് സൗജന്യമനുവദിച്ചാണ്. അന്നത്തെ ഉത്തരവ് പ്രകാരം 2012 മുതല്‍ പ്രാദേശിക വാഹനങ്ങളുടെ ടോള്‍തുക നല്‍കേണ്ടത് സര്‍ക്കാരാണ്. ഈയിനത്തില്‍ വര്‍ഷങ്ങളുടെ കുടിശിക ടോള്‍ പിരിവ് ചുമതലയുള്ള ജി.ഐ.പി.എല്‍. കമ്പനിക്ക് സര്‍ക്കാര്‍ നല്‍കാനുമുണ്ട്. കുടിശിക തീര്‍ക്കുന്നതിലോ പുതിയ വാഹനങ്ങളുടെ ടോള്‍തുക സംബന്ധിച്ചോ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമൊന്നും ഇതുവരെയുണ്ടായിട്ടില്ല.

രാജ്യത്തെ ടോള്‍പ്ലാസകളില്‍ ഏകീകൃത മാതൃകയില്‍ ഫാസ്റ്റാഗ് സംവിധാനം കഴിഞ്ഞ ഏപ്രിലില്‍ ഏര്‍പ്പെടുത്തിയതാണ്. ഫാസ്റ്റാഗ് നിലവില്‍ വരുമ്പോള്‍ പുതിയ വാഹനങ്ങളുടെ സൗജന്യ ടോള്‍തുക എങ്ങനെ നല്‍കുമെന്ന കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ ധാരണയില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിനു കാരണം. നിലവില്‍ സമീപ പ്രദേശത്തെ വാഹന ഉടമകള്‍ പണം കൊടുത്ത് ഫാസ്റ്റാഗ് വാങ്ങി യാത്ര ചെയ്യുന്നതിനാല്‍ തല്‍ക്കാലം പ്രശ്‌നങ്ങളുണ്ടാകുന്നില്ല. പ്രാദേശിക വാഹനങ്ങള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന് സര്‍ക്കാര്‍ തയാറാണ്. എന്നാല്‍ ഇതു സംബന്ധിച്ച് എന്തെങ്കിലും പഠനമോ റിപ്പോര്‍ട്ടോ ആവശ്യപ്പെടുകയുണ്ടായിട്ടില്ല. ഇതുമൂലം തദ്ദേശിയരുടെ സൗജന്യയാത്ര പഴയ സര്‍ക്കാര്‍ ഉത്തരവായി അവശേഷിക്കും.ഇപ്പോഴത്തെ സാഹചര്യത്തില്‍ കമ്പനിക്ക് കിട്ടാനുള്ള കുടിശിക ലഭിക്കാത്തപക്ഷം ടോള്‍പിരിവ് കാലാവധി ഇനിയും ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദമുണ്ടാക്കാനാണ് കമ്പനിയുടെ ശ്രമം.












Click it and Unblock the Notifications