സൗഹൃദങ്ങള്‍ പുതുക്കി രാജാജി; തൃശൂരിൽ എൽഡിഎഫ് പരിഗണിക്കുന്ന രാജാജി പ്രചാരണ പരിപാടിക്ക് മുന്നേ മണ്ഡല പര്യടനത്തിൽ...
തൃശൂര്‍: ലോക്‌സഭയിലേക്ക് തൃശൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്ന സിപിഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ് തൃശൂര്‍ നഗരത്തിലും പരിസരങ്ങളിലും സൗഹൃദ സന്ദര്‍ശനം നടത്തി. ആദ്യമെത്തിയ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ സി.പിഎം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസുമായി കുശലം പങ്കിട്ടു. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, അസി. സെക്രട്ടറി പി. ബാലചന്ദ്രന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
തുടര്‍ന്ന് സാഹിത്യ അക്കാദമിയിലെത്തി പ്രസിഡന്റ് വൈശാഖനുമായും അക്കാദമി അംഗങ്ങളുമായും സൗഹൃദം പങ്കിട്ടു. പുത്തൂര്‍ പുഴയോരത്ത് നടക്കുന്ന വനിതാ പാര്‍ലമെന്റിനെ അഭിവാദ്യം ചെയ്തു. സി.പി.എം. നേതാക്കളായ എം.എം. വര്‍ഗീസ്, വര്‍ഗീസ് കണ്ടംകുളത്തി, സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി പി. ബാലചന്ദ്രന്‍ എന്നിവരും പങ്കെടുത്തു. ഉച്ചകഴിഞ്ഞ് ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുടെ വസതികളിലായിരുന്നു സന്ദര്‍ശനം. എ.എം. പരമന്‍, പി. ജനാര്‍ദനന്‍, വി.വി. രാഘവന്‍ എന്നിവരുടെ വീടുകളിലെത്തി കുടുംബാംഗങ്ങളുടെ സ്‌നേഹവും ആശിര്‍വാദവും സ്വീകരിച്ചു. പിന്നീട് നഗരത്തിലെ പഴയകാല സുഹൃത്തുക്കളെയും കണ്ടാണ് മടങ്ങിയത്.

തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സി.പി.ഐയില്‍ ഒരു തര്‍ക്കവുമില്ലെന്ന് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ്. തര്‍ക്കമുണ്ടെന്നു പറഞ്ഞ് ശ്രദ്ധ തിരിച്ചുവിടാനാണ് ചിലരുടെ ശ്രമമെന്ന് രാജാജി മാധ്യമങ്ങളോടു പ്രതികരിച്ചു. ശബരിമല വിഷയം മുന്നണിയുടെ ജയസാധ്യതയെ പ്രതികൂലമായി ബാധിക്കില്ല. സി.പി.ഐയില്‍ ഒരു പ്രശ്‌നവുമില്ല. എല്ലാവരും ഒരുമിച്ച് രംഗത്തിറങ്ങും.
സി.പി.ഐ. ഇക്കുറി സമൂഹമാധ്യമ പ്രചാരണത്തിന് പ്രത്യേക ടീമിനു രൂപം നല്‍കി. ജനകീയ വിഷയങ്ങളും സ്ഥാനാര്‍ഥിയുടെ പ്രസംഗങ്ങളും ശരിയായി ജനമധ്യത്തിലെത്തിക്കുക എന്ന ചുമതലയാണ് ഇവര്‍ക്കു നല്‍കിയത്. 45,000 പുതിയ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വിപുലമായ പ്രചാരണമുണ്ടാകും. പുതിയ വോട്ടര്‍മാരിലേക്ക് എത്തിക്കേണ്ട സന്ദേശം ക്രോഡീകരിച്ചു തയാറെടുക്കുകയാണ് സംഘം. അനുകൂല സാഹചര്യമുണ്ടെന്ന വിലയിരുത്തലിലാണ് പ്രചാരണം ആരംഭിക്കുന്നതെന്നും രാജാജി വിശദീകരിച്ചു. ചുമരെഴുത്തും തുടങ്ങി.
സ്ഥാനാര്‍ഥിയെ നേരത്തെ പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകുമെന്നു ജില്ലാസെക്രട്ടറി കെ.കെ.വത്സരാജ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞയുടനെ നഗരത്തിലെ വിവിധ ഘടകകക്ഷി നേതാക്കളെ സന്ദര്‍ശിച്ചു. ഏഴു നിയമസഭാ മണ്ഡലങ്ങളും ജില്ലാ പഞ്ചായത്തും കോര്‍പ്പറേഷനും ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇടതിനൊപ്പമാണെന്നതും ആത്മവിശ്വാസമുണ്ടാക്കുന്നു. അപ്പുറത്ത് യു.ഡി.എഫും ബി.ജെ.പിയും ഇനിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. താഴേതട്ടിലുള്ള പ്രചാരണമാണ് ആദ്യം തുടങ്ങുക. അതിനൊപ്പം സ്വാധീനമുള്ള സമുദായനേതാക്കളെ അടക്കം ഇടതുമുന്നണി ബന്ധപ്പെടും.
സി.എന്‍. ജയദേവന്‍ പിന്തുണച്ചതോടെയാണ് സാധ്യതാ പട്ടികയില്‍ മൂന്നാമതായി വന്ന രാജാജി ഒന്നാംപരിഗണനയോടെ സ്ഥാനാര്‍ഥിയായതെന്നു ചൂണ്ടിക്കാട്ടുന്നു. മത്സരിക്കാന്‍ സന്നദ്ധനാണെന്ന് സി.എന്‍. ജയദേവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും പാര്‍ട്ടി അതുള്‍ക്കൊണ്ടില്ല. ജയസാധ്യതയുടെ പേരിലാണ് സ്ഥാനാര്‍ഥി മാറ്റം.
സാമുദായിക പിന്തുണയും മറ്റും രാജാജിക്കു മുതല്‍ക്കൂട്ടാകുമെന്ന അഭിപ്രായവുമുണ്ടായി. അതിനിടെ കെ.പി. രാജേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം അട്ടിമറിഞ്ഞതു വലിയ ചര്‍ച്ചയായി. ജയദേവന്‍ മാറി നിന്നാല്‍ രാജേന്ദ്രനായിരുന്നു സാധ്യതാലിസ്റ്റില്‍ രണ്ടാം പരിഗണന. എന്നാല്‍ രാജേന്ദ്രനെ ഒഴിവാക്കാന്‍ ഒരുവിഭാഗം നേതാക്കള്‍ ബോധപൂര്‍വം കരുനീക്കിയതായി പരാതിയുണ്ട്.












Click it and Unblock the Notifications