തൃശൂരിൽ കഞ്ചാവ് വിൽപ്പന തകൃതി; ചാലക്കുടി നഗരത്തിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥി അടക്കം അഞ്ചു പേര്‍ കഞ്ചാവുമായി അറസ്റ്റില്‍
തൃശൂര്‍: ചാലക്കുടി നഗരത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി അടക്കം അഞ്ചു പേര്‍ കഞ്ചാവുമായി പോലീസ് കസ്റ്റഡിയിലായി. സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ താക്കീത് നല്‍കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചെങ്കിലും വില്‍പ്പനക്കാരായ നായരങ്ങാടി പാട്ടത്തി പറമ്പില്‍ ശരത് (23 വയസ്സ്) മേച്ചിറ തണ്ടേക്കാട്ടില്‍ ഷാജി മകന്‍ പ്രണവ് (21 വയസ്സ്) ഇവരില്‍ നിന്ന് കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്ന മോതിരക്കണ്ണി കണ്ണേത്ത് ജോസ് മകന്‍ മെല്‍ദോ (26 വയസ്സ്) നായരങ്ങാടി കോട്ടാറ്റി ശശി മകന്‍ സജീഷ് (20 വയസ്സ്) എന്നിവരെ ചാലക്കുടി ഇന്‍സ്‌പെക്ടര്‍ ജെ.മാത്യവും, എസ്.ഐ ജയേഷ് ബാലനും ചേര്‍ന്ന് അറസ്റ്റു ചെയ്തു.
അഞ്ചൂറും എണ്ണൂറും രൂപയ്ക്ക് വില്‍ക്കുന്ന മുപ്പതോളം പായ്ക്കറ്റ് കഞ്ചാവ് ശരത്തിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പോലീസ് തിരക്കിയെത്തുമ്പോള്‍ ഇയാളുടെ റൂമിലിരുന്ന് പിടിയിലായവരെല്ലാം കഞ്ചാവ് വലിച്ച് അര്‍ധ മയക്കത്തിലായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന കഞ്ചാവാണ് ഇവര്‍ വിതരണം ചെയ്യുന്നത്.കൗമാരക്കാരും യുവാക്കളുമാണ് ഇവരുടെ ഉപഭോക്താക്കള്‍ എന്നും അതുകൊണ്ടുതന്നെ ഇതിലെ എല്ലാ കണ്ണികളേയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്ന് എസ്.ഐ പറഞ്ഞു.

ധാരാളം വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്‌കൂളുകളിലെ അധ്യാപകരുമായി നടത്തിയ നിരീക്ഷണമാണ് ഇവരുടെ അറസ്റ്റില്‍ കലാശിച്ചത്. ഇങ്ങനെ നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിയെ പിടികൂടിയപ്പോള്‍ കഞ്ചാവ് ചെറു പൊതിയാക്കി കാല്‍പാദത്തിനടിയില്‍ സെല്ലോ ടേപ്പ് വച്ച് ഒട്ടിച്ച് ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിക്കുന്നത്.
ഇവരില്‍ ഒന്നു രണ്ടു പേര്‍ ഈ ചെറുപ്രായത്തില്‍ തന്നെ ഒരു ദിവസം കഞ്ചാവ് ഉപയോഗിച്ചില്ലെങ്കില്‍ രാത്രി ഉറങ്ങാന്‍ കഴിയാത്ത നിലയിലേക്ക് എത്തിയവരുണ്ടെന്ന് പോലിസ് പറഞ്ഞു. എഎസ്‌ഐ മാരായ ഡേവിസ്, വേണു സീനിയര്‍ സിപിഒ സി.ആര്‍. രാജേഷ്, സിപിഒ മാരായ രാജേഷ് ചന്ദ്രന്‍,ഭീപു, രൂപേഷ്, കെ പി .പ്രവീണ്‍ ഡബ്ല്യു സി പി ഒ ഷീബ അശോകന്‍ എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്












Click it and Unblock the Notifications