സുരേഷ് ഗോപിയുടെ ജനപ്രിയതയും സ്വീകാര്യതയും അവര്‍ക്ക് സഹിക്കുന്ന കാര്യമല്ല; പിന്തുണയുമായി ശങ്കു ടി ദാസ്
തൃശൂര്‍: വിഷുക്കൈനീട്ടവുമായി ബന്ധപ്പെട്ട് നടനും ഗോപിയുടെ ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടെ പ്രവൃത്തികല്‍ വലിയ വിമര്‍ശത്തിനാണ് ഇടയാക്കിയത്. ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്ക് വിഷുക്കൈനീട്ടം നല്‍കുന്നതിനെതിരെ കൊച്ചിന്‍ ദേവസ്വം ബോർഡ് സുരേഷ് ഗോപിക്കെതിരെ രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിയുടെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശ്യമാണെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു ഈ നടപടി.

ഇതിനിടെ കഴിഞ്ഞ ദിവസം വിഷക്കൈനീട്ടം വാങ്ങിക്കുന്നവരെ കൊണ്ട് കാല്‍ തൊട്ട് വന്ദിപ്പിച്ച സംഭവം വലിയ വിവാദമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പണം നല്‍കി കാല് വണങ്ങിപ്പിക്കുന്നത് സുരേഷ് ഗോപിയുടെ പ്രമാണിത്ത മനോഭാവത്തെയാണ് കാണിക്കുന്നതെന്നും ഒരു എം പിയും നടനുമായ അദ്ദേഹത്തിന് യോജിച്ച പ്രവൃത്തിയല്ല ഇതെന്നുമാണ് ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍ ഇപ്പോഴിതാ സുരേഷ് ഗോപിയുടെ പ്രവൃത്തിയെ ന്യായീകരിച്ച് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകന്‍ ശങ്കു ടി ദാസ്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

ഒരു രൂപയുടെ നോട്ട് ആണ് സുരേഷ് ഗോപി കൈനീട്ടമായി കൊടുക്കുന്നത്. അതിനായി റിസര്‍വ് ബാങ്കില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിച്ച് ഒരു ലക്ഷം രൂപ പണമടച്ച് പകരമായി ഒരു ലക്ഷം ഒറ്റ രൂപാ നോട്ടുകള്‍ അദ്ദേഹം കൈപ്പറ്റിയിട്ടുമുണ്ട്. ഈ ഒരു ലക്ഷം ഒറ്റ രൂപാ നോട്ടുകളും വിഷുവിന് മുന്‍പായി തൃശ്ശൂരില്‍ ഒരു ലക്ഷം പേര്‍ക്കായി വിതരണം ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ പദ്ധതി. ഫലത്തില്‍ തൃശ്ശൂര്‍ നഗരത്തെ ഇളക്കി മറിച്ച് നടക്കുന്ന ഒരു വന്‍ ജനസമ്പര്‍ക്ക പരിപാടി ആയി മാറുക ആണ് സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം നല്‍കല്‍.

ഇത് ചിലര്‍ക്കുണ്ടാക്കുന്ന അസ്വസ്ഥത മനസിലാക്കാവുന്നതാണ്. ഭാവനാ സമ്പന്നമായ സമ്പര്‍ക്ക പദ്ധതികളുമായി ഒരു ബിജെപി നേതാവ് പൊതു സമൂഹത്തിലറങ്ങി ഓളം സൃഷ്ടിക്കുന്നതും തന്റെ ജനപ്രിയതയും സ്വീകാര്യതയും തെളിയിക്കുന്നതും അവര്‍ക്ക് സഹിക്കുന്ന കാര്യമല്ല.
പക്ഷെ എന്ത് പറഞ്ഞു എതിര്‍ക്കാനാണ്? പണം കൊടുത്തു ആളുകളെ വിലയ്‌ക്കെടുക്കുന്നു എന്ന് പറയാന്‍ വന്‍ തുക ഒന്നുമല്ല ആര്‍ക്കും കൊടുക്കുന്നത്.

ഒരു രൂപ മാത്രമാണ്. ഒറ്റ രൂപയ്ക്ക് വിലക്കെടുക്കാന്‍ സാധിക്കുന്നവര്‍ ആണ് തൃശ്ശൂരില്‍ ജീവിക്കുന്നത് എന്ന് പറയാന്‍ ഇവര്‍ ധൈര്യപ്പെടുമോ?
വോട്ടര്‍മാരെ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ സ്വാധീനിക്കുന്നു എന്ന് പറയാന്‍ ആണെങ്കില്‍ തിരഞ്ഞെടുപ്പോ പെരുമാറ്റ ചട്ടമോ ഒന്നും നിലവിലുമില്ല.
അപ്പൊ കണ്ടു പിടിച്ച ഒരു മാര്‍ഗ്ഗമാണ് കാല് പിടിപ്പിക്കുന്നു എന്ന ആരോപണം. പക്ഷെ അതിലും അവര്‍ക്കൊരു പ്രശ്‌നം പറ്റി. വിമര്‍ശിക്കാനുള്ള ആവേശത്തില്‍ ഒരു പ്രധാന സംഗതി മറന്നു പോയി.

ഈ നാടിന്റെ സംസ്‌കാരം. വിഷുവിനു കൈനീട്ടം കൊടുക്കുന്നത് ഈ നാട്ടില്‍ പതിവുള്ള ഒരു ആചാരമാണ്. വര്‍ഷം മുഴുവന്‍ കൈനിറയെ സമ്പത്തും സമൃദ്ധിയും സന്തോഷവും സമാധാനവും വന്നു ചേരട്ടെ എന്ന അനുഗ്രഹമാണ് കൈനീട്ടം. ഇളയവരുടെ നന്മയെ കരുതിയുള്ള മുതിര്‍ന്നവരുടെ പ്രാര്‍ത്ഥന ആണ്. സ്‌നേഹവും കരുതലും വാത്സല്യവുമാണ്. അത് വാങ്ങുന്നവര്‍ അത് നല്‍കിയവരുടെ കാല് തൊട്ട് വന്ദിക്കുന്നതും പതിവാണ്.

മുതിര്‍ന്നവരോടുള്ള ബഹുമാനം പ്രകടിപ്പിക്കാനുള്ള പ്രതീകാത്മകമായ ഒരു ആംഗ്യ വിക്ഷേപമാണത്. വാത്സല്യത്തിനും കരുതലിനും പകരമായി നല്‍കുന്ന ആദരവും സ്‌നേഹവുമാണ്. അവരുടെ മനസ്സിന് മാനിക്കപ്പെട്ടുവെന്ന സന്തോഷം നല്‍കുന്ന ഒരു സൂചനയാണ്. 'വഴിയില്‍ കിടക്കുന്ന മുള്ളെടുത്തങ്ങോട്ട് വഴിവക്കിലുള്ളൊരു വേലിമേല്‍ വെയ്ക്കുകില്‍; വലിയവന്‍ ചെറുതാകയില്ല, ചെറിയവന്‍ വലുതാകും' എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് പോലെയാണത്.

തന്റെ മതിപ്പ് കുറഞ്ഞു പോവുമോ എന്ന ദുരഭിമാനക്ഷതമില്ലാതെ ചെയ്യുന്ന സദുദ്ദേശത്തിലുള്ള പ്രവര്‍ത്തികളേതും ആരെയും ചെറുതാക്കയില്ല, കൂടുതല്‍ വലുതാക്കുകയേ ഉള്ളൂ. അപാരമായ അഹംബോധത്താല്‍ കലുഷിതമായ മനസ്സുകളാണ് നട്ടെല്ലിന്റെയും തലയുടെയും നേര്‍മയുടെ യാന്ത്രിക ഡിഗ്രിയിലാണ് സ്വന്തം അഭിമാനം കുടികൊള്ളുന്നതെന്ന് വ്യഥാ ഭ്രമിക്കുന്നത്. സ്വയം ബോധ്യമുള്ളവര്‍ക്ക് സാഷ്ടാംഗ നമസ്‌കാരത്തിലും സ്വഭിമാനികളായിരിക്കാനാവും.

ആദര ശീലം ആരുടേയും മൂല്യമിടിക്കില്ല. എന്നാല്‍ വിനയമില്ലായ്മ മഹത്തുക്കളെയും അല്പന്മാരാക്കി ചുരുക്കും. ആ അറിവ് ശീലത്തില്‍ അലിഞ്ഞു ചേര്‍ന്ന ഗുണം ആയത് കൊണ്ടാണ് ഭാരതീയവര്‍ സമരെ പോലും കൈ കൂപ്പി വണങ്ങുന്നതും മുതിര്‍ന്നവരുടെ ചരണ സ്പര്‍ശം ചെയ്യുന്നതും. അതാരും ചോദിച്ചു വാങ്ങുന്നതോ പറഞ്ഞു ചെയ്യിക്കുന്നതോ അല്ല, ഒരു നൈമിഷിക വൈകാരികതയില്‍ സ്വഭാവികമായി സംഭവിച്ചു പോവുന്നത്ര സഹജമായ സംസ്‌കാരമാണ്.

അതിനെ അപരാധമായി ആക്ഷേപിക്കുന്നവര്‍ ആ സംസ്‌കാരത്തില്‍ നിന്നെത്രയോ അകലെയാണ്. ആ സംസ്‌കാരത്തിന്റെ വിരുദ്ധരാണ്.
സുരേഷ് ഗോപിയുടെ കൈനീട്ടത്തിന്റെ കാര്യത്തില്‍ പോലും ആ കാല് തൊട്ട് വന്ദിക്കല്‍ എത്ര സ്വഭാവികമായി സംഭവിച്ചതാണ് എന്ന് ആ വീഡിയോ കണ്ട ആര്‍ക്കും മനസ്സിലാവും. ആരും അവരോട് കാല് പിടിക്കാന്‍ പറഞ്ഞതല്ല. കൈനീട്ടം വാങ്ങിയവര്‍ കാല് പിടിച്ചിരിക്കണം എന്ന് നിയമമില്ല.

കാല് പിടിച്ചില്ലെങ്കില്‍ ആരും അവരെ ശിക്ഷിക്കുകയുമില്ല. എന്നിട്ടും അവരത് സ്വമേധയാ ചെയ്യുക ആയിരുന്നു. അത് സംസ്‌കാരത്തില്‍ നിന്ന് വരുന്ന ശീലമാണ്. പാലക്കാട് പ്രചരണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ ഇ. ശ്രീധരനെ ഒരു കുടുംബം കാല് കഴുകിച്ച് സ്വീകരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് ഓര്‍മ്മ വന്നത്. ഒരു വ്യക്തി ആദരിക്കപ്പെടാന്‍ അര്‍ഹനാണെന്ന് ആളുകള്‍ക്ക് തനിയെ തോന്നി അവരങ്ങനെ ചെയ്യുമ്പോള്‍ അതിനര്‍ഹത ഇല്ലാത്തവര്‍ക്ക് ഈര്‍ഷ്യ തോന്നിയിട്ട് എന്താണ് കാര്യം?

ആളും തരവും നോക്കാതെ എല്ലാരേയും ഒരു പോലെ നിന്ദിച്ചു കൊള്ളണം എന്ന് നിയമമുണ്ടാക്കി സ്ഥാപിക്കാവുന്നതല്ല സമത്വം.
ചില മനുഷ്യര്‍ക്ക് അവരുടെ വ്യക്തി പ്രഭാവം കൊണ്ട് തന്നെ മറ്റുള്ളവരുടെ ആദരവ് പിടിച്ചു പറ്റാനുള്ള ശേഷി ഉണ്ടെന്ന് അംഗീകരിച്ച് അതിലെ ദണ്ണം സഹിക്കലാണ് മാന്യത. സുരേഷ് ഗോപിയെ ഇഷ്ടമാണ് ആളുകള്‍ക്ക്. അദ്ദേഹത്തിന്റെ സിനിമയിലെ അഭിനയം കൊണ്ട് മാത്രമല്ല അഭിനയമല്ലാത്ത ഇടപെടലുകള്‍ കൊണ്ട് കൂടി അദ്ദേഹം നേടിയെടുത്ത ഇഷ്ടമാണത്.

തിരശീലയിലെ ആ കഥാപാത്രങ്ങളെ പോലെ തന്നെ ജീവിതത്തിലെ ആ മനുഷ്യനെയും മലയാളികള്‍ സ്‌നേഹിക്കുന്നു.
അദ്ദേഹം പുലര്‍ത്തുന്ന മൂല്യങ്ങള്‍, വെട്ടി തുറന്ന് പറയുന്ന നിലപാടുകള്‍, ജാതിയോ മതമോ നോക്കാതെ നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍, രാഷ്ട്രീയം പോലും നോക്കാതെ നടത്തുന്ന നാടിന് ഗുണമുള്ള സേവന വികസന പ്രവര്‍ത്തികള്‍, രാജ്യസഭാ അംഗം എന്ന നിലയിലുള്ള നിര്‍ണ്ണായക ഇടപെടലുകള്‍..

ഇതൊക്കെ ജനങ്ങള്‍ക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നു. ആളുകള്‍ക്ക് അയാളെ ഏട്ടനായും മകനായും ബന്ധുവായും കാരണവരായും ഒക്കെ തോന്നുന്നു. ആ തോന്നല് കൊണ്ടാണ് ഗര്‍ഭിണിയായ പെണ്‍കുട്ടി സുരേഷ് ഏട്ടന്റെ കൈയ്യെടുത്ത് തന്റെ നിറവയറില്‍ വെച്ച് കൊച്ചിനെ അനുഗ്രഹിക്കാന്‍ പറയുന്നത്. പതിനാറ് വയസ്സുകാരി അവള്‍ നട്ടു വളര്‍ത്തിയ പേരയ്ക്കാ തൈ പ്രധാനമന്ത്രിക്ക് സമ്മാനിക്കാന്‍ സുരേഷ് മാമനെ ഏല്‍പ്പിക്കുന്നത്.

എഴുപത്തിനാല് വയസ്സുള്ള അമ്മ പണയത്തിലിരിക്കുന്ന വീടും പറമ്പും എടുത്ത് തരുമോ എന്ന് ചോദിച്ച് സുരേഷ് മോന് കത്തയക്കുന്നത്.
അത് കൊണ്ട് തന്നെയാണ് അദ്ദേഹത്തില്‍ നിന്ന് കൈനീട്ടം വാങ്ങിയ പെണ്‍കുട്ടികള്‍ മുതിര്‍ന്ന കാരണവര്‍ ആയി കരുതി സുരേഷ് സാറിന്റെ കാല് തൊട്ട് വന്ദിക്കുന്നതും. അതെത്ര വിവാദം ആക്കിയാലും സുരേഷ് ഗോപിയേയോ അവരെയോ അതൊട്ടും ബാധിക്കില്ല. കാരണം അവര്‍ തമ്മിലുള്ള വൈകാരിക ബന്ധം നിങ്ങളുടെ വിചാരണാ മുറിയുടെ പരിമിതിയിലൊതുങ്ങില്ല.

ജനങ്ങള്‍ക്ക് സുരേഷ് ഗോപിയെ അറിയാം. സുരേഷ് ഗോപിക്ക് താന്‍ ചെയ്യുന്നതെന്താണെന്നും. അദ്ദേഹം ഒരു ലക്ഷം ഒരു രൂപാ നോട്ടുകളും കൈനീട്ടമായി കൊടുത്തു തൃശ്ശൂര്‍ നഗരത്തെ ഇനിയും കൈവെള്ളയിലെടുക്കും. ലക്ഷോപലക്ഷം മനസ്സുകള്‍ അതിനിടയില്‍ ഇനിയും വിജയിക്കും. തൃശ്ശൂരിന്റെ അധികാരം ചോദിച്ചപ്പോള്‍ അല്ലേ നിങ്ങള്‍ കൊടുക്കാത്തത്? അധികാരപ്പെട്ട സ്‌നേഹം ചോദിക്കാതെ എടുത്താല്‍ നിങ്ങളെന്ത് ചെയ്യാനാണ്?












Click it and Unblock the Notifications