കൊരട്ടി സർക്കാർ പ്രസ് അടച്ചുപൂട്ടൽ ഭീഷണിയിൽ... കോടതി ഉത്തരവില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവനക്കാര്‍
തൃശൂര്‍: കൊട്ടി ഗവമെന്റ് പ്രസ് സംബന്ധിച്ച വിഷയത്തില്‍ അനുകൂല ഉത്തരവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. പ്രസ് അടച്ചുപൂട്ടി നാസിക്കിലേക്ക് ലയിപ്പിക്കുന്നതിനെതിരേ തൊഴിലാളി സംഘടനകള്‍ ഫയല്‍ചെയ്ത കേസിലാണ് ജീവനക്കാര്‍ അനുകൂല ഉത്തരവ് ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. കോടതി ഉത്തരവ് അടുത്തു തന്നെ ഉണ്ടാകുമെന്നാണ് സൂചന. ഉത്തരവ് തങ്ങള്‍ക്ക് അനുകൂലമാകണമേയെന്ന പ്രാര്‍ഥനയിലാണ് ജീവനക്കാര്‍.
ഉത്തരവ് പ്രതികൂലമായാല്‍ ഇവിടത്തെ ജീവനക്കാരെ നാസയിലേക്ക് മാറ്റുന്നതടക്കമുള്ള നടപടികളും ഉടനുണ്ടാകും. പ്രസ് സംഘടനകളുടെ നേതൃത്വത്തില്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി ജനുവരി മാസംവരെ ലയിപ്പിക്കല്‍ നടപടിക്ക് സ്‌റ്റേ നല്‍കിയിരുന്നു. വീണ്ടും ഒരു വിഭാഗം ജീവനക്കാര്‍ സ്‌റ്റേ നടപടി നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.
ഇതില്‍ കോടതി ഒരുമാസത്തേക്ക് കൂടി നീട്ടി നല്‍കി. വൈഗ ത്രെഡ്‌സിന് പിന്നാലെ കൊരട്ടിയുടെ ശോഭ കെടുത്തി ഗവ. പ്രസും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഒരു കാലത്ത് കൊരട്ടിയുടെ പ്രതാഭമായിരുന്നു വൈഗ ത്രെഡ്‌സും ഗവ. പ്രസും. ജമുന കമ്പനി, മദുര കോട്‌സ് പിന്നീട് വൈഗ ത്രെഡ്‌സുമായി മാറിയ ദക്ഷണേന്ത്യയിലെ പേരു കേട്ട നൂല്‍ നിര്‍മ്മാണ കമ്പനിയുടെ തിരോദ്ധാനത്തിന് ചുവട് പിടിച്ച് ഇപ്പോള്‍ ഗവ. പ്രസും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്.
അമ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോനാണ് കൊരട്ടിയില്‍ ഗവ.പ്രസ് കൊണ്ടുവരാന്‍ വേണ്ട നടപടി സ്വീകരിച്ചത്. കറന്‍സി നോട്ടുകളടക്കം അച്ചടിക്കാനുള്ള സംവിധാനങ്ങളോട് കൂടിയുള്ള പ്രസാണ് ആരംഭിച്ചത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഇവിടെ തപാല്‍ സ്റ്റാമ്പ്, റെയില്‍വേ-സെയില്‍സ് ടാക്‌സ് എന്നീ വകുപ്പുകള്‍ക്കാവശ്യമായ വിവിധ ഫോമുകളുടെ അച്ചടി മാത്രമാണ് നടത്തിയത്.
ഇവിടത്തെ അച്ചടി മികവ് വിലയിരുത്തി പ്രസിന്റെ ആധുനികവത്കരണത്തിനായി 333 പുതിയ തസ്തികകളും അനുവദിച്ചു. ഈ സാഹചര്യത്തില്‍140 തസ്തികളിലേക്കുള്ള നിയമനം നടത്താന്‍ 2007ല്‍ അപേക്ഷ ക്ഷണിച്ചു. നടപടികള്‍ പുരോഗമിക്കുന്നതിനിടെ 2008 ഏപ്രില്‍ മാസത്തില്‍ നിയമന നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഉത്തരവിറങ്ങി. 2013ല്‍ നിയമനം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ വീണ്ടും ഉത്തരവായി.
കൊരട്ടി ഗവ.പ്രസ്സിനൊപ്പം രാജ്യത്തെ 12 പ്രസുകള്‍ക്കും ഇത്തരത്തിലുള്ള നിയമനം സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ലഭിച്ചു. 441പോസ്റ്റുകളിലേക്കുള്ള നിയമനത്തിന്റെ നോട്ടിഫിക്കേഷനാണ് കൊരട്ടി പ്രസ്സിന് ലഭിച്ചത്. ആയിരക്കണക്കിനാളുകള്‍ ഒഴിവുകളിലേക്ക് അപേക്ഷിച്ചു. ഇതിന്റെ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നതിനടെ ഡിംസബറില്‍ അപ്രതീക്ഷിതമായി നിയമനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവിറങ്ങി. പുതിയ നിയമനങ്ങളൊന്നും നടത്താതിനെ തുടര്‍ന്ന് ഇപ്പോള്‍ 24ജീവനക്കാര്‍ മാത്രമാണ് കൊരട്ടി പ്രസ്സിലുള്ളത്.
കൊരട്ടി പ്രസിലെ ജീവനക്കാരെ പിരിച്ചുവിടാതെ മറ്റു പ്രസുകളിലേക്ക് ലയിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കൊരട്ടി പ്രസ് നിര്‍ത്തുന്നതോടെ കേരളത്തില്‍ ഇനി സര്‍ക്കാര്‍ പ്രസുകള്‍ ഉണ്ടാകില്ലെന്നതിനാല്‍ റിട്ടയര്‍ പ്രായത്തോട് അടുത്തുള്ള ജീവനക്കാരെ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ പ്രസുകളിലേക്ക് പുനരതിവസിപ്പിക്കാനാണ് തീരുമാനം. കൊരട്ടി പ്രസടക്കം രാജ്യത്തെ ഒമ്പത് പ്രസുകളാണ് അടച്ച് പൂട്ടുന്നത്.
പ്രസുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് 31 എം.പി.മാര്‍ അടങ്ങിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രസ്സുകളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പാര്‍ലിമെന്റ് കമ്മിറ്റി നേര്‍ത്തെ തള്ളിയിരുന്നു. സര്‍ക്കാര്‍ പ്രസ്സുകള്‍ നവീകരിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നാണ് കമ്മിറ്റി സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പാര്‍ലിമെന്ററി കമ്മിറ്റിയുടെ ഈ റിപ്പോര്‍ട്ടിനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വിലകല്‍പ്പിക്കാത്തത്. കോടതി ഉത്തരവ് അനുകൂലമായില്ലെങ്കില്‍ ജീവനക്കാര്‍ക്കും അത് കൊരട്ടിക്കും തീരാനഷ്ടമാകും.