ട്രെയിനിൽ നിന്ന് യുവാവ് തെറിച്ചു വീണു; രക്ഷയായത് പോലീസുകാർ, അച്ഛന്റെ വികാരനിർബലമായ കത്ത്...
തൃശൂര്‍: ട്രെയിന്‍ യാത്രക്കിടെ അര്‍ധരാത്രി തെറിച്ചുവീണ് ചോര വാര്‍ന്നു കിടന്ന യുവാവിന് രക്ഷയായത് പോലീസുകാരുടെ ഇടപെടല്‍. മകനെ രക്ഷിച്ച പോലീസുകാരെ അഭിനന്ദിച്ച് തൃശൂര്‍ പോലീസ് കമ്മീഷണര്‍ക്ക് അച്ഛന്റെ കത്ത്. കത്ത് കിട്ടിയ ഉടന്‍ തന്നെ കമ്മീഷണറുടെ നടപടി'. പോലീസുകര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി.
ഒരുമാസം മുമ്പ് പൂങ്കുന്നത്തിനു സമീപം അമൃത എക്‌സ്‌പ്രസില്‍നിന്ന് തെറിച്ചുവീണ് ചോരവാര്‍ന്നു കിടന്ന യുവാവിനെ പാഞ്ഞെത്തി ആശുപത്രിയിലെത്തിച്ച പോലീസുകാര്‍ക്കാണ് ഗുഡ് സര്‍വീസ് എന്‍ട്രി. കണ്ണൂര്‍ സ്വദേശി ഹേമന്താ (27) ണ് ട്രെയിനില്‍നിന്ന് വീണ് പാളത്തിനരികെ ചോരവാര്‍ന്നു കിടന്നത്. ഹേമന്തിന്റെ അച്‌ഛന്‍ റിട്ട. അധ്യാപകനായ കണ്ണൂര്‍ മൊകേരി അശ്വതി നിവാസില്‍ വി. പി. അശോകന്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് അയച്ച കത്താണ് തൃശൂര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ. വി.എ. രമേശ്, പോലീസുകാരായ കെ.കെ. സന്തോഷ്, അനില്‍കുമാര്‍, ടി. ഉന്മേഷ് എന്നിവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രിക്ക് വഴിതുറന്നത്.
മേയ് 29നാണ് എറണാകുളത്തെ ജോലിസ്‌ഥലത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന ഹേമന്ത് ട്രെയിനില്‍നിന്ന് തെറിച്ചുവീണത്. ട്രെയിനില്‍നിന്ന് ഒരാള്‍ വീണിട്ടുണ്ടെന്ന വിവരമറിഞ്ഞയുടന്‍ നൈറ്റ് ഡ്യൂട്ടിക്കാരായ വെസ്റ്റ് പോലീസ് ടീം ഓടിയെത്തി, ചോരവാര്‍ന്ന് അവശനായി കിടന്ന ഹേമന്തിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. പേഴ്‌സിലുള്ള ആധാര്‍ കാര്‍ഡ് കണ്ടെത്തി വിലാസം മനസിലാക്കി പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം നല്‍കിയാണ് ബന്ധുക്കള്‍ക്ക് അപകട വിവരം കൈമാറിയത്.
വീട്ടുകാര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് തൃശൂരുള്ള ബന്ധുക്കളെത്തി ഹേമന്തിനെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്‌ധ ചികിത്സയ്‌ക്കായി മാറ്റുകയായിരുന്നു. വലതുകാലിനേറ്റ പരുക്ക് ഇനിയും ഭേദമാകാനുണ്ടെങ്കിലും പൂര്‍ണ ആരോഗ്യവാനായി ഹേമന്ത് ജീവിതം തിരിച്ചു പിടിച്ചു കഴിഞ്ഞു. ചികിത്സാ സൗകര്യത്തിനായി ഇപ്പോള്‍ കുടുംബം ഗുരുവായൂരിലാണ് താത്‌കാലിക താമസം.
ട്രെയിനില്‍നിന്ന് തെറിച്ചുവീണ് ഗുരുതര പരുക്കേറ്റുകിടന്ന മകനെ ആശുപത്രിയിലെത്തിച്ച പോലീസുകാരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് പ്രകടിപ്പിച്ച് അച്‌ഛന്‍ വി.പി. അശോകന്‍, സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കത്തെഴുതിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
തീവണ്ടിയില്‍നിന്ന് തെറിച്ച് വീണതൊന്നും ഇപ്പോള്‍ ഹേമന്തിന് ഓര്‍ത്തെടുക്കാനാകുന്നില്ല. എന്നാല്‍ പോലീസുകാരെത്തി ആശുപത്രിയില്‍ കൊണ്ടുപോയതൊക്കെ വ്യക്‌തമായി ഓര്‍മയിലുണ്ട്. പോലീസുകാര്‍ പ്രകടിപ്പിച്ച മനുഷ്യത്വം എങ്ങനെ മറക്കാനാകുമെന്ന് ഹേമന്ത് പറയുന്നു. കൊച്ചിയിലെ നവഗതി മറൈന്‍ ഡിസൈന്‍ കണ്‍സ്‌ട്രക്ഷനില്‍ എന്‍ജിനീയറാണ് ഹേമന്ത്.
മനുഷ്യത്വത്തിന്റെ മഹനീയ മാതൃകയായി മാറിയ പോലീസുകാരെ മനംനിറഞ്ഞ് അഭിനന്ദിക്കാനും കടപ്പാടറിയിക്കാനുമാണ് അശോകന്‍ കമ്മിഷണര്‍ക്ക് വികാരനിര്‍ഭരമായ കത്തെഴുതിയത്. കത്ത് കിട്ടിയ ഉടന്‍ സംഭവമന്വേഷിച്ച് മഹനീയ മാതൃക തീര്‍ത്ത പോലീസുദ്യോഗസ്‌ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രിയും പ്രശസ്‌തി പത്രവും നല്‍കാന്‍ കമ്മിഷണര്‍ ഉത്തരവിടുകയായിരുന്നു.
ജില്ലാ പോലീസിലെ നന്മനിറഞ്ഞ രക്ഷകരെ അഭിനന്ദിക്കാനായി ഹേമന്തും പിതാവും അടുത്തുതന്നെ കമ്മിഷണര്‍ ഓഫീസില്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ട്. പോലീസുകാര്‍ക്ക് എതിരായ പരാതികള്‍ പലകോണുകളില്‍ നിന്നും ഉയരുമ്പോഴും നന്മയുടെ മാതൃക കാട്ടിയവരെ ഹൃദയത്തില്‍ കൈചേര്‍ത്ത്‌അഭിനന്ദിക്കുമെന്നാണ് കുടുംബാംഗങ്ങളുടെ നിലപാട്.