'ഇതുവരെ കാണാത്ത ജനത്തിരക്കാണ് തൃശൂര്‍ പൂരത്തിന് പ്രതീക്ഷിക്കുന്നത്'; മന്ത്രി പി എ മുഹമ്മദ് റിയാസ്
തൃശൂർ: തൃശൂര്‍ പൂരം ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി രാമനിലയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികളുമായും റവന്യൂ, കോര്‍പറേഷന്‍, പിഡബ്ല്യൂഡി, കെഎസ്ഇബി പ്രതിനിധികളുമായും റവന്യൂ മന്ത്രി കെ രാജന്‍, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവര്‍ രാമനിലയത്തില്‍ കൂടിക്കാഴ്ച നടത്തി.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോകം ശ്രദ്ധിക്കുന്ന ദൃശ്യവിസ്മയമായി തൃശൂര്‍പൂരം മാറുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതുവരെ കാണാത്ത ജനത്തിരക്കാണ് പൂരത്തിന് പ്രതീക്ഷിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കോവിഡ് കാലത്തിന് ശേഷം ലോകത്താകമാനം കാണുന്ന 'റിവഞ്ച് ടൂറിസം' എന്ന പ്രവണത തൃശൂര്‍ പൂരത്തില്‍ ദൃശ്യമാകും. കോവിഡാനന്തരം ജനങ്ങള്‍ വാശിയോടെ പുറത്തിറങ്ങുന്ന പ്രവണതയാണിത്. തൃശൂര്‍ പൂരത്തിനായി ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍ 15 ലക്ഷം അനുവദിച്ചു എന്ന പ്രത്യേകതയും ഇക്കുറിയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. തൃശൂര്‍ പൂരം കേരള ടൂറിസത്തിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുമെന്നും ടൂറിസം മന്ത്രി അറിയിച്ചു.

ദൃശ്യ വാദ്യ ശബ്ദ വിസ്മയമായ തൃശൂര്‍ പൂരം പൂര്‍വ്വാധികം ഭംഗിയോടെ നടത്താനുള്ള സംവിധാനങ്ങളാണ് നടത്തിവരുന്നതെന്നും സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കൃത്യമായി വിലയിരുത്തി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായും റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. പൂരം വെടിക്കെട്ട് റൗണ്ടിലും പരിസരങ്ങളിലും നിന്ന് വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് സാഹചര്യം ഒരുക്കണമെന്ന ആവശ്യം പെസോ, മറ്റ് ഏജന്‍സികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
പൂരത്തിന് മുന്നോടിയായി കെഎസ്ഇബി, പിഡബ്ല്യൂഡി, കോര്‍പറേഷന്‍ എന്നിവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. സര്‍ക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും ഭാഗത്ത് നിന്ന് തൃശൂര്‍ പൂരത്തിന് ലഭിക്കുന്ന പിന്തുണയ്ക്ക് ദേവസ്വം ഭാരവാഹികള്‍ നന്ദി അറിയിച്ചു. യോഗത്തില്‍
അതേസമയം, തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ വിലയിരുത്തി തേക്കിന്‍കാട് മൈതാനിയില്‍ മോക്ക്ഡ്രില്‍ നടന്നു. റവന്യൂമന്ത്രി കെ രാജന്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ എന്നിവര്‍ പൂരം മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി. പൂരവുമായി ബന്ധപ്പെട്ട് 8 മുതല്‍ 11 വരെ നടക്കുന്ന ചടങ്ങുകളിലെ സുരക്ഷാ ക്രമീകരണങ്ങളുടെ റിഹേഴ്‌സലാണ് നടന്നത്.
വിവിധ വിഭാഗങ്ങളുടെ ആനകള്‍ കടന്നുപോകുന്ന വഴികള്‍, വെടിക്കെട്ട്, കുടമാറ്റം, മഠത്തില്‍വരവ്, ഇലഞ്ഞിത്തറ മേളം എന്നിങ്ങനെ ഓരോ പ്രധാന പോയന്റുകളിലും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളുമാണ് മോക്ക്ഡ്രില്ലില്‍ വിലയിരുത്തിയത്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ക്കുള്ള സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളുടെ റിഹേഴ്‌സലും അതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും വിലയിരുത്തി.
തെക്കേഗോപുര നടയില്‍ മരം വീണ അപകടമാണ് മോക്ക്ഡ്രില്ലിന്റെ ഭാഗമായി ആദ്യം നടന്നത്. ആള്‍ക്കൂട്ടം ഉണ്ടാകാന്‍ സാധ്യതയുള്ള 4 പോയിന്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു മോക്ക്ഡ്രില്‍. പൂരം ഒരുക്കങ്ങള്‍ പുരോഗമിക്കവെ അവസാന വട്ട വിലയിരുത്തലിന്റെ ഭാഗമായാണ് എല്ലാ വകുപ്പുകളെയും സംയുക്തമായി ഏകോപിപ്പിച്ച് സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയത്.
പൂരത്തിന് ജനത്തിരക്കുണ്ടാകുന്ന പ്രധാന പോയിന്റുകള്‍ കൃത്യമായി പരിശോധിച്ചു കൊണ്ടുള്ള അവസാന പരീക്ഷണമാണ് മോക്ക്ഡ്രില്ലെന്നും അത് വിജയമായെന്നും റവന്യൂമന്ത്രി പറഞ്ഞു. എവിടെയാണ് ജനക്കൂട്ടം ഉണ്ടാകാന്‍ സാധ്യതയുള്ളതെന്നും അടിയന്തര സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നും മോക്ഡ്രില്‍ വഴി വിലയിരുത്തി.
ഇത്തവണത്തെ പൂരത്തിനായി 4000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ അറിയിച്ചു. പൊലീസ് കണ്‍ട്രോള്‍ റൂമും സിസിടിവി സംവിധാനവും സജ്ജമാക്കും. പൂരം കാണാനെത്തുന്നവരുടെ സുരക്ഷയ്ക്കായുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കും. ഇതിന് പുറമെ പൊലീസിന്റെ ഒരു ഇവാക്വേഷന്‍ ടീമിനെ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications