കുതിരാന്‍ കിതക്കുന്നു!! ഇരട്ടക്കുഴല്‍ തുരങ്കത്തിലൂടെ വാഹനം ഓടാന്‍ കാത്തിരിപ്പ് തുടരുന്നു
തൃശൂര്‍: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയില്‍ കുതിരാനില്‍ നിര്‍മിക്കുന്ന ഇരട്ടക്കുഴല്‍ തുരങ്കത്തിലൂടെയുള്ള ഗതാഗതം സാധ്യമാകാന്‍ ഇനിയും കടമ്പകളേറെ കടക്കണം. മഴയ്ക്ക് മുമ്പ് തുരങ്കം തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദേശീയപാതയിലൂടെയുള്ള യാത്ര കൂടുതല്‍ ദുഷ്‌കരമാകും. ദേശീയപാത നവീകരണത്തിന്റെ ഭാഗമായാണ് ദക്ഷിണ്യേന്ത്യയിലെ തന്നെ ആദ്യ ഇരട്ടക്കുഴല്‍ തുരങ്കം കുതിരാനില്‍ നിര്‍മാണം തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ പത്ത് മാസത്തോളമായി തുരങ്ക നിര്‍മാണം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.
യുഡിഎഫിന് തീവ്രവാദ ബന്ധം!! മുസ്ലീം ലീഗ് ഭീകരവാദ പാര്‍ട്ടി, വിവാദ പരാമര്‍ശവുമായി വി മുരളീധരന്
വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത കരാറെടുത്തിരിക്കുന്ന കെ.എം.സി. കമ്പനി തുരങ്ക നിര്‍മാണത്തിനായി പ്രഗതി കമ്പനിക്കാണ് ഉപകരാര്‍ നല്‍കിയത്. കെ.എം.സി. പ്രഗതി കമ്പനിക്ക് കുടിശിക വരുത്തിയതാണ് നിര്‍മാണം നിലയ്ക്കാന്‍ കാരണം. 2016 മെയ് മാസത്തിലാണ് തുരങ്ക നിര്‍മാണം ആരംഭിച്ചത്. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതിയെങ്കിലും നീണ്ടു പോവുകയായിരുന്നു. ഇപ്പോള്‍ 40 കോടിയോളം രൂപ പ്രഗതി കമ്പനിക്ക് ലഭിക്കാനുണ്ട്. ആദ്യ തുരങ്കത്തിന്റെ പ്രവൃത്തികള്‍ 90 ശതമാനം പൂര്‍ത്തിയായപ്പോഴാണ് കഴിഞ്ഞ ജൂലൈയില്‍ നിര്‍മാണം നിലച്ചത്. പിന്നീട് പ്രകൃതിക്ഷോഭത്തില്‍ തുരങ്കമുഖത്ത് മണ്ണിടിഞ്ഞതോടെ പ്രതിസന്ധി രൂക്ഷമായി.
വനംവകുപ്പിന്റെ അനുമതി
വനം വകുപ്പിന്റെ സ്ഥലത്താണ് കുതിരാനില്‍ തുരങ്കം നിര്‍മിച്ചിരിക്കുന്നത്. സുരക്ഷാ ഭിത്തിയുള്‍പ്പെടെ കെട്ടി സംരക്ഷിക്കണമെങ്കില്‍ വനം വകുപ്പിന്റെ പ്രത്യേക അനുമതി വേണം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്ക് അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയാണിപ്പോള്‍. മഴക്കാലത്ത് കുതിരാനില്‍ മണ്ണിടിച്ചിലിനുള്ള സാധ്യത വളരെ കൂടുതലാണ്. മണ്ണിടിഞ്ഞാല്‍ ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിക്കും. മഴക്ക് മുമ്പ് തുരങ്കം തുറന്നാല്‍ മാത്രമേ ഗതാഗത കുരുക്കിന് പരിഹാരമാവൂ. പണികള്‍ സ്തംഭിച്ചിരിക്കുന്ന മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാത മരണപാതയായി മാറിയിരിക്കുന്നു. ഒരു കൊല്ലത്തിനിടെ ഈ റോഡില്‍ പൊലിഞ്ഞത് എത്രയോ മനുഷ്യജീവികളാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 11 പേര്‍ വാഹനാപകടത്തില്‍ മരിച്ചു. ഒരു ഡസനിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
സിഗ്നല്‍ ഇല്ലാത്തത് അപകട കാരണം
അശാസ്ത്രീയമായ റോഡ് നിര്‍മാണം, മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തതും സിഗ്നല്‍ സംവിധാനം ഇല്ലാത്തതുമാണ് അപകടങ്ങള്‍ക്ക് കാരണം. ഇടറോഡുകളില്‍നിന്നും ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നിടത്തൊന്നും ഹമ്പുകളില്ല. റോഡപകടങ്ങള്‍ വര്‍ധിച്ചതോടെ പലയിടത്തും നാട്ടുകാര്‍ റോഡില്‍ തടസങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. റോഡ് നിര്‍മാണ കരാര്‍ എടുത്ത കെ.എം.സി. എന്ന കമ്പനി യാതൊരു ഉത്തരവാദിത്തവും ഇല്ലാതെയാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത് എന്നുവേണം പറയാന്‍.
കമ്പനിയുടെ ഉത്തരവാദിത്തം
കരാറിലെ 12-ാം വകുപ്പ് പ്രകാരം പണി നടക്കുമ്പോള്‍ ദേശീയപാതയുടെ മുഴുവന്‍ അറ്റകുറ്റപ്പണികളും റോഡ് ഗതാഗതയോഗ്യമാക്കലും ഗതാഗത കുരുക്ക് ഇല്ലാതെ നോക്കേണ്ടതും കരാര്‍ കമ്പനിയുടെ ഉത്തരവാദിത്തമാണ്. കരാറിലെ 18-ാം വകുപ്പുപ്രകാരം പണികള്‍ നടക്കുമ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം കരാര്‍ കമ്പനിക്കാണ്. ഇതില്‍ ഒരു ശതമാനംപോലും കരാര്‍ കമ്പനി നടപ്പിലാക്കുന്നില്ല. ഒരുകാലത്തും പാലിക്കുന്നുമില്ല. കരാര്‍ കമ്പനികള്‍ക്കും ദേശീയപാത അഥോറിറ്റിക്കും എതിരെ റോഡുപണി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനും തുരങ്കം പണിത് ഗതാഗത സൗകര്യം ഒരുക്കാനും മുളയം, മുടിക്കോട്, പീച്ചി റോഡ്, പട്ടിക്കാട് അടിപ്പാതകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനും ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പണികള്‍ പൂര്‍ത്തിയാക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടെങ്കിലും ഒന്നും നടന്നില്ല. കരാര്‍ പ്രകാരം നാല് ഘട്ടങ്ങളിലായി പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല റോഡുപണി നടത്തുന്നതില്‍ ഗുരുതരമായ വീഴ്ചയും വരുത്തി. റോഡുപണിക്ക് ആവശ്യമായ പണം കണ്ടെത്താന്‍ കരാര്‍ കമ്പനിക്ക് കഴിയാത്തതാണ് റോഡ് നിര്‍മാണം നിലയ്ക്കാന്‍ കാരണം.
കരിമ്പട്ടികയില്‍ പെടുത്തുന്നില്ലെന്ന്
ഇപ്പോള്‍ റോഡ് നിര്‍മാണം കരാറെടുത്ത കെ.എം.സി. കമ്പനിയെ ദേശീയപാത അഥോറിറ്റി കരിമ്പട്ടികയില്‍പ്പെടുത്തി പുറത്താക്കാനും തയാറാകുന്നില്ല. ചുരുക്കത്തില്‍ 15 കൊല്ലമായിട്ടും വിവിധ സര്‍ക്കാരുകള്‍ മാറിമാറി ഭരിച്ചിട്ടും 36 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ കഴിഞ്ഞില്ല എന്നത് നാണംകെട്ട കാര്യം തന്നെയാണ്. ഇവരുടെ ഈ അനാസ്ഥ നിരവധി മനുഷ്യജീവനുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുകകൂടി ചെയ്യുമ്പോള്‍ നാം ലജ്ജിച്ച് തലതാഴ്ത്തണം.