സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ മാവോയിസ്റ്റുകൾ കൊല്ലപ്പെടും; സർക്കാരിനെതിരെ സിപി ജലീലിന്റെ സഹോദരൻ
കോഴിക്കോട്: മണിക്കൂറുകള്‍ക്ക് മുമ്പാണ് വയനാട് ബാണാസുര മേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് ആരാണെന്ന് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് വൈത്തിരിയിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിപി ജലീലിന്റെ സഹോദരന്‍ സിപി റഷീദ്. തന്റെ സഹോദരന്റെ കൊലപാതകത്തിന് സമാനമായ ഒരു സംഭവം തന്നെയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നതെന്ന് സിപി റഷീദ് പറഞ്ഞു. വിശദാംശങ്ങളിലേക്ക്...
സര്‍ക്കാര്‍ തന്ത്രമാണ്
സംസ്ഥാനത്ത് രാഷ്ട്രീയമായ പ്രതിസന്ധിയുണ്ടാകുന്ന ഘട്ടത്തില്‍ മാവോയിസ്റ്റുകളെ വളഞ്ഞിട്ട് ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന തന്ത്രമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആവിഷ്‌കരിക്കുന്നതെന്ന് സിപി റഷീദ് പറഞ്ഞു. സഹാദരന്റെ കൊലപാതകത്തിന് സമാനമായ സംഭവം തന്നെയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,
അനാഥ മൃതദേഹമായി മണിക്കൂറുകള്‍
ഒരു മാവോയിസ്റ്റ് കൊല്ലപ്പെടുമ്പോള്‍ അയാളുടെ പേര് പോലും വെളിപ്പെടുത്തുന്നില്ല. ഇത് എന്റെ അനുജന്‍ ജലീലിന്റെ കൊലപാതകത്തിലും സമാനമായ സംഭവമാണ്. അന്ന് രാത്രി മുഴുവന്‍ വെടിവയ്പ്പുണ്ടായി. പകലും ഉണ്ടായി. പിന്നീട് എത്രയോ മണിക്കൂറുകള്‍ കഴിഞ്ഞാണ് കൊല്ലപ്പെട്ടതെന്ന് ആരാണെന്ന് വെളിപ്പെടുത്തിയത്. അനാഥ മൃതദേഹമായി മണിക്കൂറുകളോളമാണ് കിടന്നത്.
ഫോറന്‍സിക് റിപ്പോര്‍ട്ട്
എഫ്‌ഐആറില്‍ പറയുന്നത് മാവോയിസ്റ്റുകള്‍ നേരിട്ട് വെടിയുതിര്‍ത്തെന്നും സുരക്ഷ മുന്‍നിര്‍ത്തി തിരിച്ച് വെടിവച്ചെന്നുമാണ്. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ എന്താണ് ഉണ്ടായത്. സിപി ജലീല്‍ വെടിയുതിര്‍ത്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായത്. പൊളിറ്റിക്കലായ ഒരു ക്രൈസിസ് ഉണ്ടാകുമ്പോള്‍ മാവോയിസ്റ്റുകളെ കൊല്ലുന്ന തന്ത്രമാണ് ഇപ്പോള്‍ ആവിഷ്‌കരിക്കുന്നത്.
മഞ്ചിക്കണ്ടി വെടിവയ്പ്പ്
വാളയാര്‍ പ്രശ്‌നം രൂക്ഷമായി കത്തി നില്‍ക്കുമ്പോഴാണ് മഞ്ചിക്കണ്ടിയില്‍ വെടിവയ്പ്പുണ്ടായത്. ഇപ്പോള്‍ ശിവശങ്കറും കോടിയേരിയുടെ മകനും തിരഞ്ഞെടുപ്പ് അടത്ത സമയത്ത് നാണംകെട്ട് നില്‍ക്കുമ്പോള്‍ സിപിഎം ഇത്തരത്തിലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ശക്തിപ്പെടുന്നു എന്ന് കാണിക്കാനുള്ള നാടകം കളിക്കുകയാണ്.
വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍
ഞങ്ങള്‍ എന്തും ചെയ്യും. നിങ്ങളാരാ ചോദിക്കാന്‍ എന്ന് കേരളത്തിലെ ജനാധിപത്യ സമൂഹത്തെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍. പടിഞ്ഞാറത്തറയില്‍ അതിന്റെ രക്തസാക്ഷിയാണ് ഉണ്ടായിരിക്കുന്നതെന്ന് തിരിച്ചറിയണമെന്ന് റഷീദ് കൂട്ടിച്ചേര്‍ത്തു. വ്യാജഏറ്റുമുട്ടലിലൂടെ നിയമവ്യവസ്ഥയെ അട്ടിമറിക്കുന്ന യോഗി മോഡല്‍ ഭരണത്തിനെതിരെ ജനാധിപത്യ സമൂഹം രംഗത്തിറങ്ങണമെന്ന് സിപി റഷീദ് പറഞ്ഞു. ഡൂള്‍ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആക്രമണം
അതേസമയം, തണ്ടര്‍ബോള്‍ട്ട് സംഘത്തെ മാവോയിസ്റ്റുകള്‍ ആക്രമിച്ചെന്നും പിന്നാലെ നടത്തിയ പ്രത്യാക്രമണത്തിലാണ് മാവോയിസ്റ്റ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. തണ്ടര്‍ബോള്‍ട്ട് സംഘത്തിലെ ആര്‍ക്കെങ്കിലും പരിക്കേറ്റോ എന്നുള്ള വിവരവും പുറത്തുവന്നിട്ടില്ല. ഇന്ന് രാവിലെ പ്രദേശത്ത് തമ്പടിച്ചിരുന്ന മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് കണ്ടെത്തുകയും തുടര്‍ന്ന് മാവോയിസ്റ്റുകള്‍ വെടിവച്ചതിനെ തുടര്‍ന്ന് ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്‌തെന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിക്കുന്ന വിവരം.
വയനാട്ടിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ,വെടിവയ്പ്പിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു
കിങ് മേക്കറാകാന്‍ പിസി ജോര്‍ജ്; ജനപക്ഷം 60 സീറ്റില്‍ മല്‍സരിക്കും; തിരഞ്ഞെടുപ്പ് തന്ത്രം ഒരുക്കി
വയനാട്ടിലേത് വ്യാജ ഏറ്റുമുട്ടൽ,മാവോയിസത്തെ നേരിടേണ്ടത് ഇങ്ങനെയല്ല;ആഞ്ഞടിച്ച് മുല്ലപ്പള്ളി
Recommended Video