പ്രളയത്തെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം: സിപിഎമ്മിനെതിരെ നിർമല സീതാരാമൻ
സുല്‍ത്താന്‍ബത്തേരി: എന്‍ഡിഎ ക്യാംപിന് ആവേശം പകര്‍ന്ന് ഒടുവില്‍ പ്രമുഖയായ ഒരു ദേശീയനേതാവ് ജില്ലയിലെത്തി. സ്മൃതി ഇറാനി അസുഖം മൂലം പിന്മാറിയപ്പോഴാണ് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്കായി പ്രചരണത്തിനെത്തിയത്. നിര്‍മ്മല സീതാരാമന്‍ നയിച്ച റോഡ്‌ഷോയും ശ്രദ്ധേയമായി. പരസ്യപ്രചരണത്തിന്റെ അവസാനദിവസം ബത്തേരി ഗാന്ധി ജംഗ്ഷനില്‍ നിന്നും തുടങ്ങി ചുങ്കത്തായിരുന്നു റോഡ് ഷോ അവസാനിച്ചത്. റോഡ്‌ഷോയില്‍ ആയിരക്കണക്കിന് പേര്‍ അണിനിരന്നു.
സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ റോഡ് ഷോയില്‍ പങ്കാളികളായി. നിര്‍മ്മല സീതാരാമനെ കാണാന്‍ രാവിലെ മുതല്‍ തന്നെ ബി ജെ പിയുടെയും ബി ഡി ജെ എസിന്റെയും പ്രവര്‍ത്തകര്‍ ഗാന്ധി ജംഗ്ഷനില്‍ എത്തിയിരുന്നു. കാവടി, അമ്മന്‍ കുടം, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോ ടെയായിരുന്നു റോഡ് ഷോ. തുറന്ന വാഹനത്തിലായിരുന്നു നിര്‍മ്മലാ സീതാരാമന്‍, സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. ശ്രീധരന്‍ പിള്ള എന്നിവര്‍ ജനങ്ങളെ അഭിവാദ്യം ചെയ്തുനീങ്ങിയത്.

ഗാന്ധി ജംങ്ഷനില്‍ നടന്ന പൊതുയോഗത്തില്‍ കോണ്‍ഗ്രസിനെയും സി പി എമ്മിനെയും ഒരു പോലെ കടന്നാക്രമിച്ചായിരുന്നു നിര്‍മ്മലയുടെ പ്രസംഗം. അമേഠി മണ്ഡലത്തിലെ വികസനം തടഞ്ഞത് രാഹുലാണെന്നും, നെഹ്റു ചത്ത കുതിര എന്ന് വിളിച്ച മുസ്ലിം ലീഗിന്റെ പുറകിലിരുന്നാണ് രാഹുല്‍ ഇപ്പോള്‍ സഞ്ചരിക്കുന്നതെന്നും നിര്‍മ്മല ആരോപിച്ചു.

ഇടതു പക്ഷത്തിനാണെങ്കില്‍ ഇരട്ടത്താപ്പാണ്. കേരളത്തില്‍ പരസ്പരം പോരടിക്കുന്നവര്‍ ഡല്‍ഹിയില്‍ എത്തിയാല്‍ ഒന്നാണ്. കേരളത്തിലുണ്ടായ പ്രളയത്തെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവാദിയെന്നും അവര്‍ ആരോപിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയെ വിജയിപ്പിച്ച് നരേന്ദ്ര മോഡിയുടെ കൈകള്‍ക്ക് ശക്തി പകരണമെന്നും നിര്‍മ്മലാ സീതാരാമന്‍ അഭ്യര്‍ത്ഥിച്ചു. നിരവധി ദേശീയ നേതാക്കള്‍ ജില്ലയിലെത്തുമെന്ന് നേരത്തെ തന്നെ എന്‍ ഡി എ ക്യാംപ് വ്യക്തമാക്കിയിരുന്നെങ്കിലും വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ജില്ലയില്‍ പര്യടനം നടത്തിയത്. അവരില്‍ ഏറ്റവും പ്രമുഖയായ നേതാവ് നിര്‍മ്മല സീതാരാമനെത്തിയത് കൊട്ടിക്കലാശത്തിന്റെയന്ന് തന്നെയായിരുന്നു.












Click it and Unblock the Notifications