മാനന്തവാടിയിൽ തോട്ടില്‍ കാണാതായ വിദ്യാര്‍ത്ഥിക്കായി തിരച്ചിൽ തുടരുന്നു; നാവിക സേനയുടെ സഹായം തേടി
മാനന്തവാടി: മാനന്തവാടി താലൂക്കിലെ പേര്യ വരയാലില്‍ തോട്ടില്‍ കാണാതായ ഏഴ് വയസുകാരനെ ഇനിയും കണ്ടെത്താനായില്ല. പരിശോധന ശക്തമാക്കിയിരുന്നെങ്കിലും കനത്തമഴയും പുഴയിലെ ഒഴുക്കുംമൂലം തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ തിരച്ചിലിനായി ജില്ലാ ഭരണകൂടം നാവികസേനയുടെയും ദുരന്തനിവാരണ സേനയുടെയും സഹായം തേടി. വെള്ളിയാഴ്ച ഉച്ചമുതലാണ് പള്ളിയില്‍ പോയി തിരിച്ചുവരുന്ന വഴിയിലാണ് പേരിയ 38ല്‍ തയ്യുള്ളതില്‍ അയൂബിന്റെ മകന്‍ അജ്മലിനെ കാണാതായത്.
തോടിന്റെ തീരത്ത് നിന്നും അജ്മലിന്റെ തൊപ്പിയും ചെരുപ്പും ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അജ്മല്‍ തോട്ടില്‍ പോയതായി സംശയമുയര്‍ന്നത്. ഇതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയും നാട്ടുകാരും തെരച്ചില്‍ നടത്തുകയായിരുന്നു. പ്രതികൂല കാലവാവസ്ഥ കാരണം വെളളിയാഴ്ച വൈകീട്ട് നിര്‍ത്തി വെച്ച തെരച്ചില്‍ ശനിയാഴ്ച രാവിലെ മുതല്‍ വൈകീട്ട് വരെ തുടര്‍ന്നു.
കാണാതായ അജ്മല്‍
കനത്ത കുത്തൊഴുക്കുള്ളതിനാല്‍ തോട്ടില്‍ പരിശോധന ബുദ്ധിമുട്ടായതിനെ തുടര്‍ന്നാണ് നാവിക സേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും സഹായം തേടിയത്. എ ഡി എം കെ എം രാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ ഇ പി മേഴ്സി, കെ ജയപ്രകാശ് തഹസില്‍ദാര്‍ എന്‍ ഐ ഷാജു എന്നിവരുടെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും വെള്ളം കുറയാത്തതാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവുന്നത്.