'ആനയുടെ കണ്ണിൽ നിന്ന് കണ്ണീരൊഴുകയായിരുന്നു, തലപോലും അനക്കാതെ അത് കാവൽ നിന്നു'; സുജാത പറയുന്നു
കല്പറ്റ: വയനാട് ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ടവർക്ക് ഇപ്പോഴും എന്താണ് തങ്ങൾക്ക് ചുറ്റും സംഭവിച്ചത് എന്ന് വ്യക്തമായിട്ടില്ല. നിമിഷനേരം കൊണ്ടാണ് കുത്തിയൊലിച്ച് വന്ന വെള്ളം പ്രിയപ്പെട്ടവരെ ഉൾപ്പെടെ കവർന്നത്. ദുരിതാശ്വാസ ക്യാമ്പിൽ ഇരിക്കുമ്പോഴും അന്ന് പുലർച്ചെ അനുഭവിച്ച കാര്യങ്ങൾ പറയുമ്പോൾ സുജാതയുടെ കണ്ണുകൾ നിറഞ്ഞു.
രക്ഷപ്പെട്ട് ഓടിയെത്തിയത് ആനയുടെ മുന്നിലാണെന്നും എന്നാൽ ആ ആന തങ്ങളെ ഒന്നും ചെയ്തില്ലെന്നും സുജാത പറയുന്നു. വൺഇന്ത്യ മലയാളത്തോടാണ് മനസ്സ് തുറന്നത്. ഉരുൾപൊട്ടൽ ഉണ്ടാവുന്നതിന്റെ തലേദിവസം ഭയങ്കര ഇരുട്ടായിരുന്നുവെന്നും നാടിനൊരു മൂകതയായിരുന്നുവെന്നും സുജാത പറയുന്നു.

അന്ന് സംഭവിച്ചത്, ഉരുൾപൊട്ടുന്നതിന്റെ തലേദിവസം നാല് മണിക്ക് ഭയങ്കര ഇരുട്ടായിരുന്നു. നാടിനൊരു മൂകത. വെളിച്ചമില്ല, വെട്ടമില്ല എന്തോ സംഭവിക്കാൻ പോകുന്നത് പോലെ ടെൻഷൻ. അന്ന് ഞങ്ങൾക്ക് ഭക്ഷണം കഴിക്കാൻ തോന്നിയില്ല. ചെറിയ കുട്ടി ഉള്ളത് കൊണ്ട് കഞ്ഞിവെച്ച് കുടിക്കാൻ നിൽക്കുമ്പോൾ മനസ്സ് എന്തോ പോലെ, പുറത്ത് കാറ്റും മഴയുമാണ്.
ആകെ പരവേശം, കിടന്നിട്ട് ഉറക്കം വന്നില്ല. ആദ്യത്തെ പൊട്ടലിൽ വീടിന്റെ അടിയിൽ കൂടി വെള്ളവും മരവുമൊക്കെ വരികയാണ്. രണ്ടാമത്തെ ഒച്ച കേട്ടപ്പോഴേക്കും ടെറസ് വീണു. അടിയിൽക്കൂടി മരം വന്ന്് ഞങ്ങൾ അഞ്ച് ആൾ അതിനടിയിൽപ്പെട്ടു. സ്ലാബിന്റെ ഹോൾസിലൂടെ എങ്ങനെയൊക്കെ പുറത്ത് കടന്നു. കൊച്ചുമോളെ എടുത്ത് വാർപ്പിന്റെ മുകളിൽ കയറിനിന്നു. മേലെ നിന്ന് പൊട്ടണ ശബ്ദം ഒരു കാരണവശാലും മറക്കാൻ കഴിയില്ല.
പോയി എല്ലാം പോയി എന്ന് പറഞ്ഞ് നിക്കുന്ന സമയത്താണ്. കുട്ടി അമ്മമ്മാ ഞാൻ ഇവിടെയുണ്ട്, എന്റെ പുറത്ത് മരമുണ്ടെന്ന് പറയുന്നത്. കാലിൽപിടിച്ച് എടുത്ത് കെട്ടിപ്പിടിച്ച് വാർപ്പിന്റെ മുകളിൽ നിൽക്കുമ്പോൾ ആണ് തൊട്ടടുത്തുള്ള രണ്ട് നില വീട് മറിഞ്ഞ് വീഴുന്നത് കാണുന്നത്. വെള്ളത്തിലേക്ക് ചാടി നീന്തി കയറിയപ്പോൾ കണ്ടത് മൂന്ന് ആനയെ ആണ്. ഞാനും കുട്ടിയും ഒരു മരത്തെ കെട്ടിപ്പിടിച്ചുനിന്നു. ആന തിരിഞ്ഞ് ഇടക്കണ്ണിട്ട് നോക്കുന്നുണ്ട്.
എസ്‌റ്റേറ്റിൽ പണിയെടുക്കുമ്പോൾ ഈ ആനയെ കണ്ട് പരിചയമുണ്ട്. ഈ ആനയോട് ഞാൻ പറഞ്ഞു, വലിയൊരു ദുരന്തത്തിൽ നിന്നാണ് ഞങ്ങൾ വരുന്നത്, നീ രക്ഷപ്പെടുത്തുന്നെങ്കിൽ പെടുത്ത് ഇനി നിന്റെ ചവിട്ടുകൂടി കൊള്ളാൻ വയ്യ ഞാനും എന്റെ കുട്ടിയും ഇവിടെ കിടക്കുകയാണ് എന്ന് പറഞ്ഞു. ആനയുടെ കണ്ണിൽ നിന്ന് കണ്ണീരൊഴുകയാണ്. രാത്രി ഒന്നര തൊട്ട് ആറ് മണി വരെ അവിടെ കിടന്നു. രക്ഷാപ്രവർത്തകർ വന്നാണ് രക്ഷപ്പെടുത്തിയത്, ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ട സുജാത പറയുന്നു.
കാട്ടിൽ ആനയുടെ മുന്നിൽ പെട്ടപ്പോൾ എന്തുകൊണ്ടാണ് ആന ഒന്നും ചെയ്യാത്തത് എന്ന് അറിയില്ലെന്നും അത് മിണ്ടാതെ കണ്ണീർപൊഴിക്കുകയായിരുന്നുവെന്നും കുട്ടിയും പറയുന്നു. മൂന്ന് ആനയുടെ മുന്നിലാണ് പെട്ടതെന്നും രണ്ട് ആനകൾ ചോല തിന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു.












Click it and Unblock the Notifications