മുന്നറിയിപ്പില്ലാതെ ഷട്ടര്‍ തുറന്ന സംഭവം; ബാണാസുര സാഗര്‍ ഡാം അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന്
കല്‍പ്പറ്റ: പടിഞ്ഞാറത്തറ ബാണാസുര ഡാമിലെ വെള്ളം മുന്നറിയിപ്പില്ലാതെ തുറന്ന് വിട്ട സംഭവത്തില്‍ ഡാം അധികൃതരുടെ പേരില്‍ നടപടിസ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആഗസ്റ്റ് എട്ട് മുതല്‍ ഡാമിന്റെ താഴ് വാരത്ത് താമസിക്കുന്ന ജനങ്ങള്‍ ദുരിതത്തിലും ആശങ്കയിലുമാണ്.
റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാതെ റവന്യൂ അധികൃതര്‍, ജനപ്രതിനിധികള്‍, പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പോലീസ് വകുപ്പ് തുടങ്ങിയ യാതൊരു സംവിധാനവുമായി കൂടിയാലോചിക്കാതെ കെ. എസ്. ഇ. ബി. അധികൃതര്‍ നിരുത്തരവാദപരമായി രാത്രിയില്‍ ഷട്ടര്‍ തുറന്ന് വിട്ട് ഡാമിന്റെ താഴ്‌വാരം വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചതായും, ഇതിന് ഉത്തരവാദികളായ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അടക്കമുള്ളവരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും വാരാമ്പറ്റ പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

റവന്യൂ വകുപ്പ് നല്‍കുന്ന നഷ്ട പരിഹാരത്തിന് പുറമെ കെ. എസ്. ഇ. ബി. മതി യായ നഷ്ടപരിഹാരം നല്‍കുക. താഴ് വാരത്തുള്ളവരെ പുനരധിവസിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുക. കാര്‍ഷിക കാര്‍ഷികേതര കടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നാട്ടുകാര്‍ സമരപരിപാടികള്‍ സംഘടിപ്പിക്കും. കൂടാതെ ഡാമിന്റെ താഴ്‌വാരത്തെ ജനങ്ങളെ അണിനിരത്തി ഡാമിന്റെ ഭീഷണിയെ നേരിടുവാന്‍ കര്‍മ്മ സമിതി രൂപീകരിക്കുവാനും ഇതിനായി ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തില്‍ ഉച്ച കഴിഞ്ഞ് 3 മണിക്ക് വാരാമ്പറ്റ മദ്രസ്സില്‍ വിപുലമായ യോഗം ചേരാനും പ്രദേശവാസികള്‍ തീരുമാനിച്ചു. യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, മത -സാമൂഹ്യസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കണമെന്നും നാട്ടുകാര്‍ അഭ്യര്‍ത്ഥിച്ചു.
ഡാം തുറന്ന് വിട്ടതുമൂലം ഏകദേശം വെള്ളം കയറി മൂന്ന് പഞ്ചായത്തിലെ ആയിരക്കണക്കിന് പേരാണ് ഇപ്പോള്‍ 20-ഓളം സ്ഥലത്ത് ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ പോകാതെ നിരവധി പേര്‍ ബന്ധുവീടുകളിലും മറ്റും അഭയം പ്രാപിച്ചു. വീടുകള്‍ നഷ്ടപ്പെട്ടവര്‍, വീടുകള്‍ ഭാഗീകമായി തകര്‍ന്നവര്‍, കൃഷിയും മറ്റ് വീട്ടുപകരണങ്ങളും, വളര്‍ത്ത് മൃഗങ്ങള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ എല്ലാവരും ദുരിതത്തിലാണ്. സ്വാഭാവിക മഴകാരണം വെള്ളം കയറുകയും അതോടൊപ്പം ഡാം തുറന്ന് വിടുകയും ചെയ്തതിനാലാണ് ഇത്രയേറെ നാശനഷ്ടത്തിന് ഇടയായത്.

1986-ല്‍ അന്നത്തെ വൈദ്യൂതി മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള, റവന്യൂ മന്ത്രി പി.ജെ. ജോസഫ്, ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരും തരിയോട് ജനങ്ങള്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം. പി. മുസ്ഥഫ, കണ്‍വീനര്‍ പൈലി മുട്ടിയാങ്കല്‍ എന്നിവര്‍ ഒപ്പിട്ട ഉടമ്പടിക്ക് വിരുദ്ധമായിട്ടാണ് ഡാം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി പദ്ധതി മാത്രമാക്കിയാല്‍ കര്‍ണാടക കോടതിയില്‍ പോകുമെന്നതിനാല്‍ കൃഷി ഉദ്ദേശവും കൂടി ഉള്‍പ്പെടുത്തിയാണ് ഇറിഗേഷന്‍ പദ്ധതി എന്ന പേരില്‍ ഡാം നിര്‍മ്മിച്ചത്.
നിലവില്‍ കക്കയത്ത് വെച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും ഇവിടെ ഹൈഡല്‍ ടൂറിസമാക്കി വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. അധികമായി ഒഴകുന്ന വെള്ളം പേരാമ്പ്ര പ്രദേശത്തെ നാല് പഞ്ചായത്തുകളില്‍ വേനല്‍കാലത്ത് പോലും കനാല്‍ വഴി നല്‍കുന്നു. വയനാട്ടില്‍ പടിഞ്ഞാറത്തറ, വെള്ളമുണ്ട, പനമരം പഞ്ചായത്തിലെ കൃഷിയാവശ്യങ്ങള്‍ക്ക് വെള്ളം നല്‍കുന്നതിനായി ബാണാസുര ജലസേചന പദ്ധതി സ്ഥാപിച്ച് കനാല്‍ നിര്‍മ്മിച്ചെങ്കിലും വേനല്‍ക്കാലത്ത് പോലും ഒരു തുള്ളിവെള്ളം തുറന്ന് വിടാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ഡാം ഇനി മുതല്‍ വേനല്‍കാലത്തും തുറന്ന് വിടാന്‍ അധികൃതര്‍ തയ്യാറാവണം. മഴക്കാലത്ത് മുന്നൊരുക്കവും, മുന്നറിയിപ്പും നല്‍കിയ ശേഷം മാത്രം തുറന്നുവിടുക. ഇതിനായി ശാസ്ത്രീയ പഠനം നടത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ പഞ്ചായത്ത് മെമ്പര്‍ ലേഖ പുരുഷോത്തമന്‍, മുന്‍ മെമ്പര്‍ ടി. കെ. മമ്മൂട്ടി, വിവിധ സംഘടനാപ്രതിനിധികളായ കണ്ണാടി മജീദ്, ടി. എച്ച്. ഇബ്രാഹിം ഹാജി, പി.ഒ. നാസര്‍, കെ.എസ്. പ്രസന്നകുമാര്‍, കെ. മൊയ്തു തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications