വയനാട്ടിലെ യുവാവിന്റെ റൂട്ട്മാപ്പ് പുറത്ത്: സ്വകാര്യ ആശുപത്രിയിലും പോലീസ് സ്റ്റേഷനിലുമെത്തി!!
മാനന്തവാടി: വയനാട്ടിൽ പോലീസുകാരിലേക്ക് കൊറോണ വൈറസ് വ്യാപനത്തിനിടയാക്കിയ യുവാവിന്റെ റൂട്ട്മാപ്പ് പുറത്തുവിട്ടു. മൂന്ന് തവണ മാനന്തവാടി പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് മാനന്തവാടിയിലെ ഡിവൈഎസ്പി ഓഫീസിലും എത്തിയിരുന്നു. ഗതാഗത നിയമങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് ഇയാളെ പോലീസ് പിടികൂടിയത്. കഞ്ചാവ് വിൽപ്പനക്കാരനായ ഇയാളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ കഴിഞ്ഞ ദിവസം ശ്രമിച്ചെങ്കിലും ഇയാൾ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.
കഞ്ചാവ് വിൽപ്പനയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് പോലീസ് രണ്ട് തവണയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ചെന്നൈയിലെ ഹോട്ട്സ്പോട്ടായി മാറിയ കോയമ്പേട് മാർക്കറ്റിൽ നിന്നെത്തിയ ലോറി ഡ്രൈവർക്ക് ഒപ്പമുണ്ടായിരുന്ന ആളുടെ സുഹൃത്താണ് രോഗം സ്ഥിരീകരിച്ച യുവാവ്. രോഗികളുടെ എണ്ണത്തിൽ ദിനംപ്രതി വർധനവ് ഉണ്ടാകുന്നതോടെ ജില്ലയിൽ കർശന ജാഗ്രതയാണ്.

പൂളയ്ക്കലിൽ തനിക്കുള്ള കടയിലെത്തിയ യുവാവ് വിൻസന്റ്ഗിരി സ്വകാര്യ ആശുപത്രിയിലും ഇതിനിടെ സന്ദർശനം നടത്തിയിട്ടുണ്ട്. ഇപ്പോൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുള്ളത് പ്രാഥമിക സമ്പർക്ക പട്ടിക മാത്രമാണ്. യുവാവ് കാര്യങ്ങൾ വെളിപ്പെടുത്തുന്നില്ലെന്ന് കഴിഞ്ഞ ദിവസം വയനാട് എസ്പിയും ആരോപിച്ചിരുന്നു. യുവാവിനെ ചോദ്യം ചെയ്ത പോലിസുകാരന്റെ പരിശോധാ ഫലം നെഗറ്റീവാണെന്നാണ് വിവരം.
മാനന്തവാടി പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിൽ 50 ഓളം പോലീസുകാരാണ് നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നത്. രോഗം സ്ഥിരീകരിച്ച പോലീസുകാരിൽ ഒരാൾ സുൽത്താൻ ബത്തേരി സ്റ്റേഷനിലെത്തിയതോടെ ബത്തേരി സ്റ്റേഷനും അടച്ചിട്ടുണ്ട്. എസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന എസ്പിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. ഇതിനിടെ രോഗം സ്ഥിരീകരിച്ച പോലീസുകാരിൽ ഒരാൾ കോട്ടയത്തെത്തിയിട്ടുണ്ട്. കോട്ടയത്തെ ബന്ധുവീട് പോലീസുകാരൻ സന്ദർശിച്ചെന്ന സംശയത്തോടെ കോട്ടയം മെഡിക്കൽ കോളേജിലെ ജീവനക്കാരിയായ ബന്ധുവിനെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിൽ ഇവർ സമ്പർക്കം പുലർത്തിയവരെക്കുറിച്ചുള്ള വിവരങ്ങളും ആരോഗ്യപ്രവർത്തകർ ശേഖരിച്ചുവരികയാണ്.
തമിഴ്നാട്ടിലെ കോയമ്പേട് മാർക്കറ്റിൽ പോയി തിരിച്ചെത്തിയ ലോറി ഡ്രൈവറിൽ നിന്നാണ് ഗ്രീൻ സോണായിരുന്ന വയനാട്ടിൽ പുതിയ കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഇയാളിൽ നിന്ന് ഇതിനകം 11 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 10 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇയാളിൽ നിന്ന് രോഗം പകർന്ന കഞ്ചാബ് വിൽപ്പനക്കാരനിൽ നിന്നാണ് പോലീസുകാർക്ക് രോഗം ബാധിച്ചിട്ടുള്ളത്. ലോറി ഡ്രൈവറുടെ കോണ്ടാക്ട് ലിസ്റ്റിൽ ഉൾപ്പെടുന്നയാളാണ് പോലീസുകാരുമായി സമ്പർക്കത്തിലേർപ്പെട്ടത്. റാൻഡം ടെസ്റ്റുകൾ ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളാണ് സ്വീകരിച്ച് വരുന്നത്.
Recommended Video













Click it and Unblock the Notifications