സിറിയന്‍ പ്രശ്‌നത്തില്‍ അമേരിക്കയും റഷ്യയും നേര്‍ക്കുനേര്‍; ആക്രമിക്കുമെന്ന് യുഎസ്, വിവരമറിയുമെന്ന് റഷ്യ
ന്യുയോര്‍ക്ക്: സിറിയന്‍ സൈന്യം വിമതകേന്ദ്രമായ ദൗമയില്‍ രാസായുധം പ്രയോഗിച്ചുവെന്ന ആരോപണത്തെ ചൊല്ലി യുഎസ്സും റഷ്യയും കൊമ്പുകോര്‍ക്കുന്നു. രാസായുധ പ്രയോഗത്തിന്റെ പശ്ചാത്തലത്തില്‍ സിറിയയ്‌ക്കെതിരേ സൈനിക ആക്രമണം നടത്തുമെന്ന് അമേരിക്ക ഭീഷണി മുഴക്കി. എന്നാല്‍ അതിന്റെ എല്ലാ പ്രത്യാഘാതങ്ങളും അനുഭവിക്കേണ്ടി വരുമെന്ന് റഷ്യയും മുന്നറിയിപ്പ് നല്‍കി.
സിറിയന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത യു.എന്‍ രക്ഷാസമിതി സമ്മേളനത്തിലാണ് ഇരുരാജ്യങ്ങളും പരസ്പരം വാക്‌പോര് നടത്തിയത്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ ആവശ്യപ്രകാരമാണ് ദൗമയിലുണ്ടായ സിറിയന്‍ രാസായുധ പ്രയോഗത്തില്‍ നിരവധി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നൂറോളം പേര്‍ കൊല്ലപ്പെടാനിടയായ പ്രശനം ചര്‍ച്ച ചെയ്യാന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്.
രക്ഷാസമിതി നടപടിയെടുത്താലും ഇല്ലെങ്കിലും സിറിയന്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ അമേരിക്ക തയ്യാറാണെന്ന് യു.എസ് അംബാസഡര്‍ നിക്കി ഹാലെ വ്യക്താക്കി. നീതിക്ക് വേണ്ടി ലോകം കാതോര്‍ക്കുന്ന സമയമാണിതെന്നും ഭീഷണിസ്വരത്തില്‍ അവര്‍ പറഞ്ഞു. അതേസമയം, രാസായുധ പ്രയോഗമെന്നത് കെട്ടിച്ചമച്ച വാര്‍ത്തയാണെന്നും അതേക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും റഷ്യന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ പറഞ്ഞു. സിറിയന്‍ ഭരണകൂടത്തിനെതിരായ സൈനിക നടപടി വല ിയ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തും. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് ആരെയും പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദൗമയില്‍ രാസായുധം പ്രയോഗിച്ചതായി സംശയം; നൂറോളം പേര്‍ ശ്വാസം മുട്ടി മരിച്ചു.കിഴക്കന്‍ ഗൗത്തയിലെ അവസാന വിമത കേന്ദ്രമായ ദൗമയ്‌ക്കെതിരേ സിറിയന്‍ സൈന്യം രാസായുധം അടങ്ങിയ ബോംബ് ഉപയോഗിച്ച് ആക്രമണം നടത്തിയതായാണ് ആരോപണം. ക്ലോറിന്‍ ബോംബ് ഉള്‍പ്പെടെയുള്ളവയുടെ ആക്രമണത്തെ തുടര്‍ന്ന് നൂറോളം പേര്‍ ശ്വാസം കിട്ടാതെ മരിച്ചതായി ദൗമയിലെ സഹായ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.
എന്നാല്‍ രാസായുധം പ്രയോഗിച്ചതായുള്ള ആരോപണം സിറിയന്‍ സൈന്യം നിഷേധിച്ചു. ദമസ്‌ക്കസിന് സമീപത്തെ ജനവാസ കേന്ദ്രത്തിനു നേരെ വിമതവിഭാഗമായ ജെയ്ഷുല്‍ ഇസ്ലാം നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ദൗമയ്‌ക്കെതിരായ വ്യോമാക്രമണമെന്ന് സിറിയന്‍ സൈന്യം വ്യക്തമാക്കി. 10 ദിവസത്തെ വെടിനിര്‍ത്തലിന് ശേഷം ശനിയാഴ്ചയാണ് കിഴക്കന്‍ ഗൗത്തയിലെ അവസാന വിമത കേന്ദ്രമായ ദൗമയ്‌ക്കെതിരേ സൈന്യം ആക്രമണം തുടങ്ങിയത്.
സിറിയന്‍ തലസ്ഥാനമായ ദമസ്‌ക്കസിന് സമീപമുള്ള കിഴക്കന്‍ ഗൗത്തയിലെ മറ്റു പ്രധാന കേന്ദ്രങ്ങള്‍ നേരത്തേ സിറിയന്‍ സൈന്യത്തിന് കീഴടങ്ങിയിരുന്നു. വിമത പോരാളികള്‍ക്ക് സുരക്ഷിതമായി പുറത്തുകടക്കാന്‍ പാതയൊരുക്കാമെന്ന വ്യവസ്ഥയിലായിരുന്നു കീഴടങ്ങല്‍. എന്നാല്‍ ഇത്തരമൊരു വ്യവസ്ഥ അംഗീകരിക്കാന്‍ ദൗമയുടെ നിയന്ത്രണമുള്ള ജെയ്ഷുല്‍ ഇസ്ലാം പോരാളികള്‍ വിസമ്മതിക്കുകയായിരുന്നു. അതിനിടെ ദൗമയിലെ വിമത പോരാളികളില്‍ ഒരു വിഭാഗം ആക്രമണം അവസാനിപ്പിക്കാന്‍ തയ്യാറായതായി റിപ്പോര്‍ട്ടുകളുണ്ട്.