കാനഡയിലെ മെറ്റ ഓഫീസിലെത്തിയിട്ട് 2 ദിവസം; പിന്നെ ഈ യുവാവ് കേട്ടത് പുറത്താക്കിയെന്ന വാര്‍ത്ത
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ പണിയെടുക്കുന്ന ജീവനക്കാര്‍ക്ക് ഇപ്പോള്‍ നെഞ്ചിലൊരു ഭാരമാണെന്ന് പറയുന്നതില്‍ തെറ്റില്ല. കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പല കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ട്വിറ്ററിന്റെ തലപ്പത്ത് എത്തിയതോടെ ഇലോണ്‍ മസ്‌ക് നിരവധിപേരെയാണ് പുറത്താക്കിയത്.
ഇതിന് പിന്നാലെയായിരുന്നു മെറ്റയില്‍ നിന്നും ജീവനക്കാരെ പുറത്താക്കുമെന്ന വാര്‍ത്ത വന്നത്. ജീവനക്കാരെ പുറത്താക്കുന്നതില്‍ തനിക്ക് ദുഖമുണ്ടെന്നും പക്ഷേ മറ്റ് കമ്പനികളില്‍ ജോലികിട്ടുന്നതിന് സാഹായിക്കും എന്നും പറഞ്ഞായിരുന്നു മെറ്റയില്‍ നിന്ന് ജീവനക്കാരെ സുക്കർബർഗ് പറഞ്ഞുവിട്ടത്. ഇനി പറയാന്‍ പോകുന്നത് മെറ്റയില്‍ നിന്ന് പിരിച്ചുവിട്ടവരില്‍ ഒരാളായ ഒരു ഇന്ത്യക്കാരനെക്കുറിച്ചാണ്...ഹിമാന്‍ഷു എന്ന വ്യക്തിയാണ് തന്റെ അനുഭവം വിവരിച്ചത്. ഐഐടി ഖരഗ്പൂരില്‍ നിന്നും ബിരുദം സ്വന്തമാക്കിയ ഇദ്ദേഹത്തിന് ഇത് തീര്‍ത്തും അപ്രതീക്ഷിതമായ അനുഭവം ആയിരുന്നു കാരണം കാനഡയിലേക്ക് സ്ഥലം മാറ്റം കിട്ടിയതിന്റെ രണ്ടാമത്തെ ദിവസം ആയിരുന്നു ഈ യുവാവിന് ജോലി നഷ്ടമായത്.

' മെറ്റയില്‍ ജോയിന്‍ ചെയ്യാന്‍ ആണ് ഞാൻ കാനഡയില്‍ എത്തിയത്. എന്നാല്‍ ജോയിന്‍ ചെയ്ത് രണ്ടാമത്തെ ദിവസം എനിക്ക് ജോലി നഷ്ടമായി,' അദ്ദേഹം എഴുതി. 'ഇപ്പോള്‍ ഒരു വിഷമകരമായ സാഹചര്യം നേരിടുന്ന എല്ലാവര്‍ക്കുമൊപ്പം എന്റെ ഹൃദയം പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനി എന്താണ് അടുത്തത്, സത്യസന്ധമായി, എനിക്ക് ഒരു ഐഡിയയും ഇല്ല! അടുത്തതായി വരുന്നതെന്തും ഞാന്‍ കാത്തിരിക്കുകയാണ്... യുവാവ് പറഞ്ഞു.

നിരവധിപേരാണ് ഇദ്ദേഹത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിട്ടുള്ളത്. പിരിച്ചുവിടാനുള്ള തീരുമാനം ഇവര്‍ നേരത്തെ തന്നെ എടുത്തുതുടങ്ങിയതല്ലേ, എന്നിട്ട് എന്തിനാണ് ഭൂമിയുടെ ഏതൊ ഒരു അറ്റത്തേക്ക് ഇദ്ദേഹത്തെ അവര്‍ ഇങ്ങനെ പറഞ്ഞയച്ചു എന്നാണ് ഒരാള്‍ കമന്റിട്ടത്..

മെറ്റയിലെ 11, 000ത്തിൽ അധികം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. കൂട്ടപ്പിരിച്ചുവിടലിൽ സ്ഥിരീകരിച്ച് മാർക്ക് സക്കർബർഗ് തന്നെ രംഗത്തുവന്നിരുന്നു. ചെലവ് വർധിച്ചെന്ന് പറഞ്ഞായിരുന്നു ജീവനക്കാരെ കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടത്. കമ്പനിയിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാർക്ക് 4 മാസത്തെ അധിക ശമ്പളം നൽകും.

'ഇന്ന് ഞാൻ പറയാൻ പോകുന്നത് മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ചില തീരുമാനങ്ങളെക്കുറിച്ചാണ്. ടീമിന്റെ വലുപ്പം ഏകദേശം 13% കുറയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇതുമൂലം പ്രതിഭാധനരായ 11000-ത്തിലധികം ജീവനക്കാർക്കാണ് ജോലി നഷ്ടപ്പെടാൻ പോകുന്നത്. നിലവിൽ 87,000 ജീവനക്കാരാണ് മെറ്റായിൽ ജോലി ചെയ്യുന്നത്. ഫേസ്ബുക്കിന് പുറമെ വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവിയിൽ ജോലി ചെയ്യുന്നവരും പിരിച്ചുവിട്ട 11000 ജീവനക്കാരിൽ ഉൾപ്പെടുന്നു' മെറ്റയുടെ ചീഫ് എക്‌സിക്യൂട്ടീവ് മാർക്ക് സക്കർബർഗ് പിരിച്ചുവിടലിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു.












Click it and Unblock the Notifications