ഓണം നിയന്ത്രണങ്ങളോടെ വീടുകളിലൊതുങ്ങും; ഇക്കുറി തിരുവോണം ഓഗസ്റ്റ് 21ന്
തിരുവനന്തപുരം: ഓണനാളിൻ്റെ പൂവിളിയുയർത്തുന്ന അത്തത്തിന് വ്യാഴാഴ്ച തുടക്കമായി. ഓഗസ്റ്റ് 17നാണ് ചിങ്ങം ഒന്ന്. അത്തം തുടങ്ങി അഞ്ചാം ദിവസമാണ് ചിങ്ങം പിറക്കുന്നത്. അത്തം പത്തിനുള്ള തിരുവോണവും ലോകമെമ്പാടുമുള്ള മലയാളികൾ ആഘോഷിക്കും. ഓഗസ്റ്റ് 21നാണ് ഇക്കുറി തിരുവോണം വന്നെത്തുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ഉത്രാടപ്പാച്ചിലും ഓണാഘോഷങ്ങളും നിയന്ത്രണങ്ങളോടെ വീടുകളിൽ പരിമിതമായി ചുരുങ്ങും.
അല്ലു അർജുനും സാമന്തയ്ക്കുമൊപ്പം മലയാളി പ്രേക്ഷകരുടെ സ്വന്തം സൂഫി, ദേവ് മേഹന്റെ ചിത്രം വൈറലാകുന്നു

ഉത്രാട ദിനം എന്നറിയപ്പെടുന്ന ഒന്നാം ഓണം ഓഗസ്റ്റ് 20നും തിരുവോണം ഉത്രാട പിറ്റേന്നായ 21നുമാണ് മലയാളികൾ ആഘോഷിക്കുന്നത്. ശകവർഷമാസത്തിലെ ശ്രാവണത്തിലെ പൗർണമിയും തിരുവോണ നക്ഷത്രവും ഒത്തുചേരുന്നതാണ് ഓണം. ഇക്കുറി ഈ കാലഗണന അനുസരിച്ചാണ് മലയാളികളിലേക്ക് ഓണസമൃദ്ധി എത്തുന്നത്.

എന്നാൽ, അത്തം കർക്കിടകത്തിലേക്ക് നീളുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചിങ്ങത്തിലെ അത്തം ഗണിച്ചാൽ തിരുവോണം കന്നി ഒന്നിലേക്കും ശകവർഷം ഭാദ്രമാസത്തിലേക്കും മാറും. ശ്രാവണ പൗർണമിയെ തുടർന്നെത്തുന്ന ആവണി അവിട്ടം ഇക്കുറി തിരുവോണ പിറ്റേന്നാണ്. അതായത്, ഓഗസ്റ്റ് 22 ഞായറാഴ്ച.

അത്തം കറുത്താൽ ഓണം വെളുക്കുമെന്നാണ് പഴമക്കാർ പറയുന്നത്. കഴിഞ്ഞവർഷം ഓണവും അത്തവും പൊതുവേ മങ്ങിയ നിലയിലായിരുന്നു. ഇത്തവണ കർക്കിടകത്തിലെ കരിങ്കാറുകൾക്കിടയിലാണ് അത്തമെത്തുന്നത്. എങ്കിലും, വർഷത്തിലൊരിക്കൽ എത്തുന്ന മലയാളികളുടെ ദേശീയ ഉത്സവത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ.

നിയന്ത്രണങ്ങൾക്കുള്ളിൽ നിന്ന് ലഘുവായ തരത്തിലുള്ള ആഘോഷങ്ങളാണ് പലരും ഉദ്ദേശിക്കുന്നത്. പൂക്കളമൊരുക്കലും ഓണക്കളികളും സദ്യവട്ടങ്ങളുമായി പലരും വീടുകൾക്കുള്ളിൽ തന്നെ ഒതുങ്ങും. അത്തം മുതൽ തിരുവോണം വരെ പൂക്കളമൊരുക്കാൻ തോവാളയിൽ നിന്ന് സമൃദ്ധമായ പൂവ് വന്നിരുന്നത് ഓർമ്മ മാത്രമായി അവശേഷിക്കുകയാണ്.

തലസ്ഥാന ജില്ലയ്ക്കു പുറമേ മറ്റു ജില്ലകളിൽ നിന്ന് പോലും തോവാളയിലേക്ക് പൂവ് വാങ്ങാൻ വരുന്നവരുടെ എണ്ണവും സാധാരണ വർധിക്കാറുണ്ട്. എന്നാൽ, കഴിഞ്ഞ കൊല്ലവും ഇക്കൊല്ലവും നിയന്ത്രണങ്ങൾ ഉള്ളതിനാൽ പൂവിപണി പൊതുവേ കറുത്ത ആവരണമണിഞ്ഞാണ് നിൽക്കുന്നത്.

തോവാളക്കു പുറമേ മിനി തോവാള എന്നറിയപ്പെടുന്ന തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളത്തെ പൂവ് വിപണിയിലും വളരെ ചുരുക്കം ആളുകൾ മാത്രമാണ് എത്തുന്നത്. ഉത്രാടദിനത്തോട് അടക്കുമ്പോൾ വിപണി ഉണരുമെന്നാണ് പൂകച്ചവടക്കാരുടെ പ്രതീക്ഷ.

പൊതുസ്ഥലങ്ങളിൽ പൂക്കളങ്ങളും ആൾക്കൂട്ടവും ആഘോഷവും പാടില്ലെന്ന കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ കൊല്ലവും കൊവിഡ് മഹാമാരിയുടെ നിയന്ത്രണം കാരണം ആഘോഷങ്ങൾക്ക് വിലക്കുണ്ടായിരുന്നു.
ഓണമാകുമ്പോൾ സംസ്ഥാന സർക്കാരിൻ്റെ ഭാഗമായി നടത്താറുള്ള സംസ്ഥാനതല ഓണം വാരാഘോഷവും തിരുവനന്തപുരത്ത് നടന്നില്ല. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടികൾ സംസ്ഥാനത്തിൻ്റെ പ്രൗഢി വിളിച്ചോതുന്നതാകും.

എന്നാൽ, ഇക്കുറി ടൂറിസംവകുപ്പ് ഓൺലൈൻ പ്ലാറ്റ്ഫോം വഴി വെർച്ച്വലായി ഓണാഘോഷം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രോഗവ്യാപനം മുന്നിൽകണ്ട് ആളുകൾ കൂട്ടം കൂടാനിടയുള്ള പശ്ചാത്തലത്തിലാണ് നേരിട്ടുള്ള ആഘോഷത്തിന് വിലക്കേർപ്പെടുത്തിയിട്ടുള്ളത്.

എങ്കിലും, അത്തത്തിൻ്റെ വരവറിയിച്ചുകൊണ്ട് ഓണസമൃദ്ധിയുടെ ഭാഗമായി നാട്ടിൻപുറങ്ങളിൽ നാട്ടുപൂക്കൾ കൊണ്ട് അത്തം വിരിയും. അത്തിനും തിരുവോണത്തിനും മലയാളികൾ വലിയ പ്രാധാന്യവും കല്പിക്കുന്നുണ്ട്. നിയന്ത്രണങ്ങളോടെയാണെങ്കിലും ചെറിയ തോതിലെങ്കിലും ഓണം ആഘോഷിക്കാൻ തന്നെയാണ് കൂടുതൽ മലയാളികളും ശ്രമിക്കുന്നത്.

വീടുകളിലെ ചെറിയ അത്തത്തട്ടിൽ തെച്ചി, തുമ്പ, തുളസി, മന്ദാരം, മുല്ല, കുടമുല്ല, ചെറു ജമന്തി തുടങ്ങിയ പൂക്കളും അലങ്കാര സസ്യങ്ങളിലെ പൂക്കളും ചിരിതൂകും. അത്തം തുടങ്ങിയതോടെ ഓണ വിപണിയും സജീവമാകും എന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.
ഇനിയും പൂർണമായും ഉണർന്നിട്ടില്ലാത്ത വിപണി വരും ദിവസങ്ങളിൽ സജീവമായാൽ മാത്രമേ സമസ്ത മേഖലയിലുമുള്ള കച്ചവടക്കാർക്ക് പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂ. എന്നാൽ, ചിലയിടങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കച്ചവട വിപണിയിലേക്ക് ചെറിയതോതിലെങ്കിലും ആളുകളെത്തി തുടങ്ങിയിട്ടുണ്ട്.

അതേസമയം വിവിധ സർക്കാർ പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങൾ ഓണച്ചന്തകൾ തുടങ്ങിക്കഴിഞ്ഞു. ഖാദിയുടേയും കൈത്തറിയുടെയും ഉൽപ്പന്നങ്ങൾക്ക് ഡിസ്കൗണ്ട് ഏർപ്പെടുത്തിക്കൊണ്ട് നിയന്ത്രണങ്ങളോടെ ഓണം സ്പെഷ്യൽ ഫെയറുകളും തുടങ്ങിയിട്ടുണ്ട്.
ആടി കിഴിവും അത്തതോടനുബന്ധിച്ചുള്ള സംസ്ഥാനം ഉത്സവ പ്രതീതിയിലാകുന്നതോടെ തെരുവോരങ്ങളിൽ വരും ദിവസങ്ങളിൽ തിരക്ക് കൂടാൻ സാധ്യതയുമുണ്ട്. വ്യാപാരികളോട് കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാനും ലൈസൻസുള്ളവർക്ക് മാത്രമേ വഴിയോരക്കച്ചവടം അനുവദിക്കുകയുള്ളൂവെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങളോടെയാണെങ്കിലും ഓണം കെങ്കേമമായി ആഘോഷിക്കാൻ മലയാളികൾ തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞതായി ഇതൊക്കെ സാക്ഷ്യപ്പെടുത്തുന്നു. കാണം വിറ്റും ഓണം ഉണ്ണുന്ന മലയാളിക്ക് ഓണമില്ലാതെ എന്ത് ആഘോഷം എന്നാണ് അനന്തപുരിക്കാരും പറയുന്നത്.
ഹൗ ക്യൂട്ട്.. ആൻ ആഗസ്റ്റിനെ ചേർത്ത് നിർത്തി ലാലേട്ടൻ... ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications