മമതയും പവാറും കൈവിട്ടു, രാഹുലിന് പുതിയ വിശ്വസ്തന്‍, 2022ല്‍ തുടക്കം, ഒന്നിക്കുന്നത് ഇക്കാര്യത്തില്‍
മുംബൈ: കോണ്‍ഗ്രസ് ആകെ അമ്പരപ്പിലാണ്. വിശ്വസിച്ച് കൂടെ നിന്നവരൊക്കെ ഇപ്പോള്‍ അതേ വിശ്വാസ്യത കാണിക്കുന്നില്ലെന്നാണ് പരാതി. മമതാ ബാനര്‍ജിയും ശരത് പവാറും കോണ്‍ഗ്രസില്‍ നിന്ന് അകലമിട്ടാണ് കഴിയുന്നത്. നിലവില്‍ ഡിഎംകെയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും മാത്രമാണ് വിശ്വസ്ത കക്ഷിയായി കൂടെയുള്ളത്. ലാലു പ്രസാദ് യാദവ് കോണ്‍ഗ്രസ് ഒഴിച്ച് മറ്റ് പല കക്ഷികളുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന് പുറമേ ഒരു പാരലെല്‍ ഭരണകൂടം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന് വരുന്നതും, ടീം രാഹുല്‍ ദുര്‍ബലമായതുമെല്ലാം വന്‍ ക്ഷീണമാണ്.
സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്കായി ഇനിയും കോണ്‍ഗ്രസ് ഒരുങ്ങിയിട്ടില്ല. പക്ഷേ അപ്രതീക്ഷിതമായി ഒരു വിശ്വസ്തന്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. അവരായിരിക്കും ഇനിയുള്ള മൂന്ന് വര്‍ഷം കോണ്‍ഗ്രസിന്റെ തുറുപ്പുച്ചീട്ടെന്ന് ഉറപ്പിച്ചിരിക്കുകയാണ്. വിശദ വിവരങ്ങളിലേക്ക്....

മമത കോണ്‍ഗ്രസിന്റെ കുഴി തോണ്ടാനുള്ള ശ്രമത്തിലാണ്. രാഹുലിന് എവിടെ വീഴ്ച്ച സംഭവിച്ചാലും അതിനെ അവസരമായി കണ്ട് പാര്‍ട്ടിയെ താഴെയിടാന്‍ മമത ശ്രമിക്കുന്നു എന്നാണ് രാഹുല്‍ കരുതുന്നത്. മമത മാത്രമല്ല ആര്‍ജെഡിയു അതേ രീതിയാണ് മുന്നില്‍ കാണുന്നത്. കോണ്‍ഗ്രസിന് ഇനി കൂടുതല്‍ സീറ്റ് നല്‍കില്ലെന്ന നിലപാടിലാണ് തേജസ്വി യാദവും ലാലു പ്രസാദ് യാദവും. ബീഹാറില്‍ ഇനി 35 സീറ്റില്‍ കൂടുതല്‍ കോണ്‍ഗ്രസിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്‍കില്ലെന്നാണ് അനൗദ്യോഗിക തീരുമാനം. അതിന് പുറമേ മഹാസഖ്യത്തില്‍ കോണ്‍ഗ്രസിന്റെ ആധിപത്യം ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യം. കോണ്‍ഗ്രസില്ലാതെ പല പ്രതിപക്ഷ യോഗങ്ങളും വ്യക്തിപരമായി ഇവര്‍ ചേരുന്നുണ്ട്.

കോണ്‍ഗ്രസില്ലാതെ ജയിക്കാന്‍ പറ്റുമെന്നും, അവരവരുടെ സംസ്ഥാനങ്ങളില്‍ തങ്ങളാണ് വലുതെന്നും ഇവര്‍ കരുതുന്നു. ബംഗാളില്‍ മമതയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് ബാക്കിയില്ല. ആര്‍ജെഡിയുടെ ഏഴയലത്ത് ബീഹാറില്‍ കോണ്‍ഗ്രസില്ല. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനേക്കാള്‍ കരുത്തരാണ് എന്‍സിപി ഇപ്പോള്‍. യുപിയില്‍ അഖിലേഷ് പ്രബല ശക്തിയാണ്. ഇങ്ങനെ വലിയ സംസ്ഥാനങ്ങളെല്ലാം കോണ്‍ഗ്രസ് അല്ലാത്തവര്‍ക്ക് വന്‍ സ്വാധീനമുണ്ട്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കുന്ന ഒരു വലിയ സംസ്ഥാനം പോലുമില്ല. 25 ലോക്‌സഭാ സീറ്റുള്ള രാജസ്ഥാന്‍ മാത്രമാണ് ആകെയുള്ള വലിയ സംസ്ഥാനം. ഇതില്‍ തന്നെ 2018ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ച കോണ്‍ഗ്രസ് അടുത്ത വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് പോലും നേടിയിരുന്നില്ല.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് 100 സീറ്റ് നേടില്ലെന്ന് ഉറപ്പാണ്. അതിന് രാഹുലിനെ റീബ്രാന്‍ഡ് ചെയ്യണം. അതിന് പ്രശാന്ത് കിഷോര്‍ സഹായിക്കും. പക്ഷേ അതിലുപരി രാഹുലിന് പുതിയ സുഹൃത്തിനെ കിട്ടിയിരിക്കുകയാണ്. ശിവസേനയും ഉദ്ധവ് താക്കറെയുമാണ് ആ സുഹൃത്ത്. രാഹുല്‍ ഒരു സഖ്യകക്ഷിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഏതെങ്കിലുമൊരു സംസ്ഥാന സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത് മഹാരാഷ്ട്രയാണ്. നവംബറിലോ ഡിസംബറിലോ സന്ദര്‍ശനമുണ്ടാവും. രാഹുല്‍ വിളിച്ച പ്രതിപക്ഷ യോഗത്തില്‍ പങ്കെടുത്താണ് ശിവസേന അകല്‍ച്ച അവസാനിപ്പിച്ചത്. സഞ്ജയ് റാവത്തിനോട് രാഹുല്‍ മഹാരാഷ്ട്ര സന്ദര്‍ശിക്കുമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്

ബ്രിഹാണ്‍ മുംബൈ കോര്‍പ്പറേഷനില്‍ ശിവസേനയും കോണ്‍ഗ്രസും കാലങ്ങളായുള്ള ശത്രുക്കളാണ്. രാഹുലിന്റെ വരവ് ഇക്കാര്യത്തില്‍ ചില നിര്‍ദേശങ്ങള്‍ കൂടി അറിയിക്കാനാവും. ബിജെപി വന്‍ മുന്നേറ്റമാണ് ബിഎംസിയില്‍ 2017ല്‍ നടത്തിയത്. 227 സീറ്റുള്ള കോര്‍പ്പറേഷനില്‍ 84 സീറ്റോടെ ശിവസേനയാണ് ഭരിക്കുന്നത്. ബിജെപിക്ക് 82 സീറ്റുണ്ട്. പക്ഷേ 2017ല്‍ 51 സീറ്റാണ് ബിജെപി വര്‍ധിപ്പിച്ചത്. 31 സീറ്റ് മാത്രമുണ്ടായിരുന്ന പാര്‍ട്ടിയാണ് വന്‍ വളര്‍ച്ച നേടിയത്. മറിച്ച് കോണ്‍ഗ്രസ് 31 സീറ്റിലേക്ക് വീണു. 52 സീറ്റ് കോണ്‍ഗ്രസിനുണ്ടായിരുന്നു. 21 സീറ്റാണ് കുറഞ്ഞത്. ഇവര്‍ മൂന്ന് പേരുമാണ് ബിഎംസിയിലെ പ്രമുഖ കക്ഷികള്‍. ഇത്തവണ ശിവസേനയ്ക്ക് ബിജെപിയുടെ കുതിപ്പില്‍ ആശങ്കയുണ്ട്.

കഴിഞ്ഞ തവണ ശിവസേനയ്ക്ക് തൊട്ടരികില്‍ ബിജെപിയെത്തിയ് സഖ്യത്തെ താളം തെറ്റിച്ചിരുന്നു. ബിജെപി ശിവസേനയുടെ വളര്‍ച്ചയ്ക്ക് ഭീഷണിയാണെന്ന് ഉദ്ധവ് തിരിച്ചറിഞ്ഞിട്ടുണ്ട്. മേയര്‍ സ്ഥാനത്തേക്ക് ശിവസേനയെ നേരത്തെ ബിജെപി പിന്തുണച്ചിരുന്നു. പക്ഷേ ഇപ്പോള്‍ സഖ്യമില്ലാത്ത അവസ്ഥയില്‍ കോണ്‍ഗ്രസിന്റെ സഹായമില്ലാതെ ഭരണം പിടിക്കാന്‍ ശിവസേനയ്ക്കാവില്ല. പുതിയ നേതൃത്വം വന്നതോടെ കോണ്‍ഗ്രസ് സീറ്റ് വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്. രാഹുലിന്റെ ഉറപ്പില്ലാതെ നാനാ പടോലെ ബിഎംസിയില്‍ സഖ്യത്തിന് സമ്മതിക്കില്ല. ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസിന്റെ പിന്തുണ ശിവസേനയ്ക്ക് രാഹുല്‍ ഉറപ്പ് നല്‍കിയേക്കും.

രാഹുലിന്റെ റീബ്രാന്‍ഡിംഗ് എന്ന സഹായമാണ് തിരിച്ച് ശിവസേന നല്‍കുക. മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ പല പദവികളും ആര്‍എസ്എസ് അനുഭാവമുള്ളവരാണ് വന്നിരിക്കുന്നത്. ഇത് മുമ്പാണെങ്കില്‍ രാഹുല്‍ ചെയ്യില്ല. 2019ല്‍ ആര്‍എസ്എസ് ബന്ധം കാരണം സീറ്റ് നല്‍കാതിരുന്നവര്‍ക്ക് കൂടി ഇത്തവണ പദവികള്‍ നല്‍കിയിട്ടുള്ളത്. ഇതിലെല്ലാം ശിവസേനയുടെ സ്വാധീനമുണ്ട്. ജനകീയ നേതാക്കള്‍ കൂടിയാണ് ഇവരെന്നതാണ് വാസ്തവം. ഇവര്‍ നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥികളെ ആര്‍എസ്എസിന് പോലും തള്ളിക്കളയാനാവില്ല. ഇതിലൂടെ ബിജെപിയുടെ വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന എന്ന ഭാവിയിലേക്കുള്ള തന്ത്രം കൂടിയാണ് ശിവസേന കോണ്‍ഗ്രസിലൂടെ നടപ്പാക്കുന്നത്.

ശരത് പവാറുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാനും ഉദ്ധവ് മുന്നിട്ടിറങ്ങും. മമതയെ കൂടി ഈ കാറ്റഗറിയിലേക്ക് കൊണ്ടുവരാനാവുമോ എന്നും ശിവസേന പരിശോധിക്കുന്നുണ്ട്. അതേസമയം രാഹുലിനൊപ്പമുള്ളവര്‍ പാര്‍ട്ടി വിടുന്നതും കോണ്‍ഗ്രസില്‍ പുതിയൊരു പാരലെല്‍ ഗ്രൂപ്പിനെ തന്നെ ശക്തമാക്കിയിട്ടുണ്ട്. അതാണ് വലിയ വെല്ലുവിളി. ഗാന്ധി കുടുംബം പൂര്‍ണമായും മാറണമെന്നാണ് ഇവരുടെ ആവശ്യം. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അടക്കം പരിഹരിക്കുന്നതില്‍ ഇവര്‍ പരാജയപ്പെട്ടു എന്ന് ഇവര്‍ പറയുന്നു. നിലവില്‍ പാര്‍ട്ടി ഭരണം പിടിക്കാനുള്ള കരുത്ത് എതിര്‍ ചേരിക്ക് ഇല്ലെങ്കിലും ജി23 അടക്കമുള്ളവര്‍ വന്‍ വെല്ലുവിളിയാണ് രാഹുലിന് ഉയര്‍ത്തുന്നത്. ഇവരെയാണ് മമതയും പവാറും അഖിലേഷും അടക്കമുള്ളവര്‍ പിന്തുണയ്ക്കുന്നത്.

ഇതിനേക്കാളും വലിയ പ്രശ്‌നമായി രാഹുല്‍ വിരുദ്ധര്‍ കരുതുന്നത് കെസി വേണുഗോപാലിനെയാണ്. കേരളത്തിലെ സീനിയര്‍ നേതാക്കളും ഗ്രൂപ്പ് നേതാക്കളും കെസിയുമായി അകന്നിരിക്കുകയാണ്. പരസ്യമായി രാഹുലിന് കത്തയക്കുന്ന അവസ്ഥ വരെയെത്തി. ദേശീയ തലത്തിലെ നേതാക്കള്‍ക്കൊപ്പം ഇവരും ചേരാനും സാധ്യത ശക്തമാണ്. രമേശ് ചെന്നിത്തലയ്ക്ക് ദേശീയ റോള്‍ നല്‍കില്ലെന്ന് രാഹുല്‍ പറയാനുള്ള കാരണം ജി23യ്‌ക്കൊപ്പം ചേരാതിരിക്കുക എന്നത് കൂടിയാണ്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ദില്ലിയിലെത്തി കപില്‍ സിബലിനെയും ഗുലാം നബി ആസാദിനെയും കാണാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
Recommended Video

ഇവരെ ഒതുക്കാന്‍ രാഹുലിന് വേണ്ടത് മൂന്ന് കാര്യങ്ങളാണ്. അതിലേക്ക് വരാതെ നിവൃത്തിയില്ലെന്ന അവസ്ഥയിലാണ് രാഹുല്‍. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ തൂത്തുവാരാന്‍ സാധിച്ചാല്‍ രാഹുലിന്റെ തീരുമാനം ശരിയാണെന്ന് തെളിയും. രണ്ടാമത്തെ കാര്യം അടുത്ത വര്‍ഷം നടക്കുന്ന ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, അസം, നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചേ പറ്റൂ. ഇവിടങ്ങളില്‍ രാഹുലിന്റെ പ്രത്യേക ശ്രദ്ധയുണ്ടാവും. ഗുജറാത്ത് മോഡല്‍ പ്രചാരണവും നടക്കും. മൂന്നാമത്തെ കാര്യം അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരുന്നതാണ്. പ്രിയങ്ക ഗാന്ധി ഇതിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട്. 2022ല്‍ അത് ഉണ്ടാവും. ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു.












Click it and Unblock the Notifications