'ലാലു പറഞ്ഞത് മകൻ കേട്ടില്ല, കോൺഗ്രസിന് 50 സീറ്റിൽ കൂടുതൽ കൊടുത്തതിന്റെ ഫലം അനുഭവിക്കുന്നുണ്ടാകും'
കോഴിക്കോട്: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ പോരാട്ടം ഇഞ്ചോടിഞ്ചാണ്. അന്തിമ ഫലം വരാന്‍ ഇനിയും കാത്തിരിക്കണം. എന്നിരുന്നാലും നിലവിലെ സാഹചര്യത്തില്‍ ബിജെപിയും എന്‍ഡിഎ സഖ്യവും ആണ് മുന്നിട്ട് നില്‍ക്കുന്നത്.
കോണ്‍ഗ്രസിന് 70 സീറ്റുകള്‍ നല്‍കിയതാണ് മഹാസഖ്യം ഇപ്പോള്‍ നേരിടുന്ന പ്രശ്‌നത്തിന് കാരണം എന്ന രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസിന് അമ്പതില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കരുതെന്ന് ലാലു പ്രസാദ് യാദവ് മകന്‍ തേജസ്വി യാദവിന് ഉപദേശം നല്‍കിയിരുന്നത്രെ. ശ്രീകാന്ത് പികെ ഫേസ്ബുക്കില്‍ എഴുതിയ നിരീക്ഷണം വായിക്കാം...

ലാലുവിന്റെ ഉപദേശം
കോൺഗ്രസിന് 50 സീറ്റിൽ കൂടുതൽ കൊടുക്കരുത് എന്നായിരുന്നത്രെ ലാലു പ്രസാദ് യാദവ് മകൻ തേജസ്വിക്ക് നൽകിയ ഉപദേശം.തേജസ്വി യാദവ് അത് കേട്ടില്ല.ഫലം എന്താണെന്ന് ഇന്നവർ അനുഭവിക്കുന്നുണ്ടാകണം.

കോൺഗ്രസ് നശിച്ചാൽ മാത്രം
ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനം നിഴൽ പോലുമവശേഷിക്കാതെ നശിച്ചു തീർന്നെങ്കിൽ മാത്രമേ ഇനി ഇന്ത്യയിൽ ഫാഷിസ്റ്റ് വിരുദ്ധ ഐക്യ നിരയെ കുറിച്ചു ചിന്തിക്കേണ്ടതായുള്ളൂ. കോൺഗ്രസ് പാർട്ടി നശിച്ചു പോകാതെ അൽപ്പം ബാക്കി നിൽക്കേണ്ടത് ബിജെപിയുടെ ഏറ്റവും വലിയ ആവശ്യമാണ്. ബിജെപി വിരുദ്ധ പൊതു ബോധത്തെ സംഘടിത വോട്ടായി മാറുന്നതിൽ നിന്ന് രക്ഷ നേടാൻ ഒരു സേഫ്റ്റി വാൽവായി നില നിർത്തുകയാണ് കോണ്ഗ്രസിനെ.

ആ ഉപദേശത്തിന് പിന്നിൽ
ലാലു കോൺഗ്രസിന് സീറ്റ് നൽകരുതെന്ന് ഉപദേശിക്കാൻ കാരണങ്ങളുണ്ട്. ഇന്ന് ഇന്ത്യയിൽ ബിജെപി-ആർഎസ്എസ് ബാന്ധവം ഒരിക്കലുമുണ്ടാകില്ലെന്ന് ഉറപ്പു പറയാൻ പറ്റുന്ന രണ്ടേ രണ്ടു പാർട്ടികളെയുള്ളൂ. ഒന്ന് ഇടതുപക്ഷവും മറ്റേത് ലാലുവിന്റെ ആർജെഡിയുമാണ്. ജയിച്ചു കഴിഞ്ഞാൽ പണ ചാക്കും തേടി കൂറ് മാറി പോകുമെന്ന് മാത്രമല്ല, കോൺഗ്രസ് എന്ന പാർട്ടി നാമവും കൈപ്പത്തി ചിഹ്നവും തന്നെ വോട്ട് വീഴുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുമെന്ന് ലാലു പ്രസാദ് യാദവ് എന്ന അനുഭവമേറെയുള്ള രാഷ്ട്രീയ നേതാവിനറിയാം.

ബിജെപിയുമായി നേരിട്ട് മുട്ടിയപ്പോൾ
ബിജെപിയുമായി നേരിട്ട് ഏറ്റു മുട്ടിയ ഭൂരിഭാഗം മണ്ഡലങ്ങളിലും കോൺഗ്രസ് പിന്നിലാണ് എന്ന് കാണണം. മത്സരിച്ച നാലിലൊന്ന് സീറ്റിൽ പോലും മുന്നിലെത്താൻ കഴിഞ്ഞില്ല. കോൺഗ്രസിനെ ജയിപ്പിച്ചു വളഞ്ഞ വഴിയിൽ ബിജെപിയിലെത്തിക്കുന്നതിലും നല്ലത് നേരിട്ട് ബിജെപിക്ക് കുത്തുന്നതാണെന്ന് വോട്ടർമാർ കരുത്തിക്കാണണം.

ജനങ്ങളുടെ മടുപ്പ്
രാഷ്ട്രീയ - സാമ്പത്തിക നയങ്ങളിൽ യാതൊരു വ്യത്യാസവും ഇല്ലെന്ന് മാത്രമല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടിയിൽ ഒരു അനുഭാവി വോട്ടർ എന്ന നിലയിൽ പോലും രാജ്യത്താകമാനം ജനങ്ങൾക്ക് മടുപ്പ് വന്നു എന്നത് കാണാതിരുന്നു കൂട. മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ കൂടെ ഇതിന്റെ കൂടെ കൂട്ടി വായിക്കണം. അമിത് ഷായുടെ പണ ചാക്ക് കണ്ട് കാലു മാറി ബിജെപിയിലെത്തിയ കാരണമാണ് 21 ഇടത്ത് അവിടെ ഉപതിരഞ്ഞെടുപ്പ് പോലും വേണ്ടി വന്നത്. ഭൂരിഭാഗം സീറ്റുകളിലും പഴയ അതേ കോൺഗ്രസുകാർ ബിജെപി ചിഹ്നത്തിൽ അവിടെ ലീഡ് ചെയ്യുന്നുമുണ്ട്.

മീശപിരിയൻ ആസാദും ഒവൈസിയും
മീശ പിരിയൻ ആസാദും ഒവൈസിയും മറ്റു മുള്ള് മുരിക്ക് മൂർക്കൻ പാമ്പുകൾക്കും അന്നത്തിന് ഫണ്ട് വരുന്നത് നാഗ്പൂരിൽ നിന്നാണോ എന്ന് അന്വേഷിക്കേണ്ട സമയം കഴിഞ്ഞിട്ടുണ്ട്.

ഇടതുപക്ഷത്തിലുള്ള വിശ്വാസം
ഇടതു പക്ഷ ഐക്യ നിര മത്സരിച്ച ഭൂരിഭാഗം സീറ്റുകളിലും മുന്നേറി കരുത്തു കാട്ടി. ജനങ്ങൾക്ക് ഇടതു പക്ഷത്തേയും അവരുടെ സ്ഥാനാർത്ഥികളേയും അവരുടെ നയങ്ങളും വിശ്വാസമുണ്ട്. അവരുടെ സ്ഥാനാർഥികൾ ബിജെപി വിരുദ്ധ സഖ്യത്തിൽ ഉറച്ചു നിൽക്കുമെന്ന് ജനങ്ങൾക്കുറപ്പുണ്ട്.അത് വെറുതെ ഉണ്ടായി വന്നതല്ല.

മനുഷ്യർക്ക് വേണ്ടി
കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥികൾക്കായി റിസോർട്ട് ബുക് ചെയ്യുന്ന നേരം കമ്യൂണിസ്റ്റുകാർ ബീഹാറിൽ കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട മനുഷ്യർക്കായുള്ള സമരത്തിലായിരുന്നു. രാഹുലും സംഘവും വിദേശത്ത് അവധിയാഘോഷിച്ച കാലത്ത് ഇടത് നേതാക്കൾ തെരുവിൽ വിയർപ്പൊഴുക്കുകയായിരുന്നു. അത് പ്രതീക്ഷയാണ്, അടിസ്ഥാന വർഗ്ഗത്തിന്റെ അന്നവും വസ്ത്രവും അഭയവും രാഷ്രീയ വിഷയമാക്കിയ കൂട്ടരോട് അവർ കൂറ് കാണിച്ചു.

ബിഹാർ നൽകുന്ന പാഠം
ബീഹാർ നൽകുന്ന പാഠം ഒന്നേയുള്ളൂ. സംഘപരിവാർ വിരുദ്ധ രാഷ്ട്രീയം നയപരമായി കൈ മുതലാക്കിയ രാഷ്ട്രീയ കക്ഷികളുമായി മാത്രമേ സഖ്യം പോലും സാധ്യമുള്ളൂ.കോൺഗ്രസിനെ അടുപ്പിക്കും തോറും ബാധ്യത കൂടി കൊണ്ടിരിക്കും. വർഗ്ഗ രാഷ്ട്രീയം അത് ഏത് ഇരുണ്ട കാലത്തും പ്രസക്തമായി മുന്നിൽ നിൽക്കും.












Click it and Unblock the Notifications