നൊബേല്‍ പുരസ്‌കാരങ്ങള്‍ക്ക് പിറകില്‍ 'പൊട്ടിത്തെറി'യുടെ കഥ... അന്നു മുതൽ ഇന്നുവരെ; എന്താണ് നൊബേലിന്റെ ചരിത്രം
ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരം ഏതെന്ന് ചോദിച്ചാല്‍ ഏവരുടേയും മനസ്സില്‍ ഒറ്റയടിക്ക് കടന്നുവരിക 'നൊബേല്‍ പുരസ്‌കാരം' എന്നായിരിക്കും. എന്നാല്‍ അങ്ങനെ പറയുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ട്. വളരെ ചുരുങ്ങിയ മേഖലകള്‍ മാത്രമാണ് നൊബേല്‍ പുരസ്‌കാരത്തിന്റെ പരിധിയില്‍ വരുന്നത്.
എങ്ങനെയാണ് ഇത്തരമൊരു പുരസ്‌കാരം ഉണ്ടായി വന്നത് എന്നത് പലരുടേയും സംശയമാണ്. അതിന് കൃത്യമായി ഉത്തരമുണ്ട്. വന്‍ സമ്മാനത്തുക നല്‍കുന്ന നൊബേല്‍ പുരസ്‌കാരത്തിന്റെ ആ സമ്മാനത്തുകയുടെ ഉത്ഭവം തന്നെയും ലോകത്ത് എന്നും വലിയ ചര്‍ച്ചയാണ്. നൊബേല്‍ പുരസ്‌കാരത്തിന്റെ കഥ എങ്ങനെയെന്ന് പരിശോധിക്കാം...
സ്വീഡിഷ് ശാസ്ത്രജ്ഞനായ സര്‍ ആര്‍ഫ്രഡ് ബെര്‍ണാര്‍ഡ് നൊബേലിന്റെ പേരിലാണ് വിഖ്യാതമായ നൊബേല്‍ പുരസ്‌കാരങ്ങള്‍ നല്‍കപ്പെടുന്നത്. സര്‍ ആര്‍ഫ്രഡ് നൊബേല്‍ ഒരു രസതന്ത്രജ്ഞനായിരുന്നു, ഒരു എന്‍ജിനീയര്‍ ആയിരുന്നു, ബിസിനസ്സുകാരന്‍ ആയിരുന്നു ഒരു മനുഷ്യസ്‌നേഹിയും ആയിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒരു സര്‍വ്വകലാ വല്ലഭന്‍. സ്വന്തം പേരില്‍ 355 പേറ്റന്റുകള്‍ ഉണ്ടായിരുന്നു എന്ന് കൂടി പറയുമ്പോള്‍, അദ്ദേഹം എത്രത്തോളം പ്രതിഭയുള്ള ഒരു വ്യക്തിയായിരുന്നു എന്ന് കൂടുതല്‍ വ്യക്തമാകും.
സാരിയില്‍ അതിസുന്ദരിയായി അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
ഡൈനാമൈറ്റിന്റെ കണ്ടുപിടിത്തമാണ് ആല്‍ഫ്രഡ് നൊബേലിനെ ശരിക്കും വിശ്വപ്രസിദ്ധനാക്കിയത്. നൈട്രോഗ്ലിസറൈന്‍ എന്ന സ്‌ഫോടക വസ്തുവിനെ എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാമെന്ന പരീക്ഷണങ്ങള്‍ക്കിടെ നടന്ന സ്‌ഫോടനത്തില്‍ സ്വന്തം സഹോദരനെ പോലും നഷ്ടപ്പെട്ടിട്ടുണ്ട് നൊബേലിന്. ഒടുവില്‍ ആ സ്‌ഫോടകവസ്തുവിനെ നൊബേല്‍ കൈപ്പിടിയില്‍ ഒതുക്കി. അതായിരുന്നു ഡൈനാമൈറ്റിന്റെ കണ്ടെത്തല്‍. ഇതോടെ ലോകത്തിന്റെ ഗതി തന്നെ മാറ്റി മറിയ്ക്കപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിന് പിറകെ ജെലിഗ്നൈറ്റ് എന്ന മറ്റൊരു സ്‌ഫോടക മിശ്രിതവും അദ്ദേഹം വികസിപ്പിച്ചെടുത്തു. ഡൈനാമൈറ്റിന് പേറ്റന്റ് ലഭിച്ചതോടെ, അക്കാലത്തെ ഏറ്റവും വലിയ ലോക സമ്പന്നന്‍മാരില്‍ ഒരാളായി മാറി ആല്‍ഫ്രഡ് നൊബേല്‍.
എന്നാല്‍, ആ സന്തോഷത്തിന്റെ നാളുകള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഏറെനാള്‍ നീണ്ടുനിന്നില്ല. മാനവരാശിയുടെ പുരോഗതിയ്ക്കായി താന്‍ നടത്തിയ കണ്ടെത്തല്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത് യുദ്ധങ്ങളില്‍ സര്‍വ്വനാശം വിതക്കാണെന്ന തിരിച്ചറിവാണ് അദ്ദേഹത്തിന്റെ അവസാനകാല ജീവിതത്തെ ദു:ഖഭരിതമാക്കി മാറ്റിയത്. തനിക്കായി ഒരു ഫ്രഞ്ച് പത്രം തയ്യാറാക്കിയ ചരമക്കുറിപ്പിൽ 'മരണത്തിന്റെ വ്യാപാരി' എന്ന് വിശേഷിപ്പിച്ചത് ഒരിക്കൽ ആൽഫ്രഡ് നൊബേൽ കാണാനിടയായിരുന്നു എന്നും ഒരു കഥയുണ്ട്. സ്‌ഫോടകവസ്തുവിന്റെ പേറ്റന്റിലൂടെ കുമിഞ്ഞുകൂടിയ സമ്പത്തിന്റെ വലിയൊരു വിഭാഗം ഭൗതിക ശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാന പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ ലോകത്തിലെ ഏറ്റവും മികച്ചവര്‍ക്ക് പുരസ്‌കാരം നല്‍കാന്‍ ആയി അദ്ദേഹം നീക്കിവയ്ക്കുകയായിരുന്നു. തന്റെ വില്‍പത്രത്തില്‍ ആയിരുന്നു അദ്ദേഹം ഇക്കാര്യം രേഖപ്പെടുത്തിയത്. നൊബേല്‍ പുരസ്‌കാരത്തിന്റെ ചരിത്രം അവിടെ നിന്നാണ് തുടങ്ങുന്നത്.
1833 ല്‍ ജനിച്ച സര്‍ ആല്‍ഫ്രഡ് നൊബേല്‍ 1896 ല്‍ തന്റെ 63-ാം വയസ്സില്‍ മരിച്ചു. 1900 ല്‍ ആണ് നൊബേല്‍ ഫൗണ്ടേഷന്‍ രൂപീകരിക്കപ്പെടുന്നത്. 1901 മുതല്‍ ആല്‍ഫ്രഡ് നൊബേലിന്റെ ആഗ്രഹ പ്രകാരം അഞ്ച് മേഖലകളില്‍ ലോകത്തിലെ ഏറ്റവും മികച്ചവര്‍ക്ക് വര്‍ഷാവര്‍ഷം നൊബേല്‍ പുരസ്‌കാരം നല്‍കിപ്പോരുന്നു. ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ, ലിംഗ, രാജ്യ വ്യത്യാസങ്ങളിലാതെയായിരിക്കണം പുരസ്‌കാരങ്ങള്‍ നല്‍കേണ്ടത് എന്ന അല്‍ഫ്രഡ് നൊബേലിന്റെ ആഗ്രഹം ഇന്നും നിറവേറ്റപ്പെട്ടുകൊണ്ട് മുന്നോട്ട് പോവുകയാണ്. 1969 ൽ ബാങ്ക് ഓഫ് സ്വീഡൻ ആണ് ആൽഫ്രഡ് നൊബേലിന്റെ സ്മരണാർത്ഥം സാന്പത്തിക ശാസ്ത്രത്തിലും നൊബേൽ പുരസ്കാരം ഏർപ്പെടുത്തിയത്.
എങ്ങനെ ആയിരിക്കണം ഈ പുരസ്‌കാരങ്ങള്‍ നല്‍കേണ്ടത് എന്നത് സംബന്ധിച്ച് ആല്‍ഫ്രഡ് നൊബേലിന് കൃത്യമായ ധാരണയുണ്ടായിരുന്നു. തന്റെ വില്‍പത്രത്തില്‍ അദ്ദേഹം അത് പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്. ഭൗതിക ശാസ്ത്രത്തിനും രസതന്ത്രത്തിനും ഉള്ള പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കേണ്ടത് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് ആകണം എന്നതായിരുന്നു അതില്‍ ഒന്ന്. വൈദ്യശാസ്ത്ര പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കേണ്ടത് സ്റ്റോക്ക്‌ഹോമിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടും സാഹിത്യപുരസ്‌കാര ജേതാവിനെ സ്വീഡിഷ് അക്കാദമിയും തിരഞ്ഞെടുക്കണം എന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. സമാധാനത്തിനുള്ള പുരസ്‌കാര ജേതാവിനെ നോര്‍വീജിയിന്‍ പാര്‍ലമെന്റില്‍ നിന്നുള്ള അഞ്ചംഗ സമിതി തിരഞ്ഞെടുക്കണം എന്നും അദ്ദേഹം വില്‍പത്രത്തില്‍ കുറിച്ചിരുന്നു. ഈ അഞ്ച് പുരസ്‌കാരങ്ങളും ഇപ്പോഴും നിര്‍ണയിക്കുന്നത് ഇവര്‍ തന്നെയാണ്.
ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരം എന്ന് വിശേഷിപ്പിക്കപ്പെടുന്നതുകൊണ്ട് തന്നെ വലിയ വിവാദങ്ങള്‍ക്കുള്ള സാധ്യതകളും നൊബേല്‍ ഫൗണ്ടേഷന്‍ മുന്‍കൂട്ടി കണ്ടിരുന്നു. അതുകൊണ്ട് തന്നെ ചില കര്‍ശന നിബന്ധനകളും അവര്‍ മുന്നോട്ട് വച്ചിരുന്നു. നൊബേല്‍ പുരസ്‌കാര സമിതിയുടെ തീരുമാനങ്ങള്‍ പുന:പരിശോധിക്കില്ല എന്നതായിരുന്നു അതില്‍ പ്രധാനപ്പെട്ട ഒന്ന്. പരേതരായവരെ നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കില്ല എന്നതാണ് മറ്റൊന്ന്. ആര്‍ക്കും സ്വയം നൊബേല്‍ പുരസ്‌കാരത്തിന് നാമംനിര്‍ദ്ദേശം ചെയ്യാന്‍ ആകില്ലെന്നും നിബന്ധനയുണ്ട്.
1901 മുതല്‍ 2020 വരെ 857 പേര്‍ക്കാണ് മൊത്തത്തില്‍ നൊബേല്‍ പുരസ്‌കാരങ്ങള്‍ നല്‍കിയിട്ടുള്ളത്. അതില്‍ വെറും 48 പേര്‍ മാത്രമാണ് സ്ത്രീകള്‍ എന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. എന്നാല്‍ ഒന്നിലധികം തവണ നൊബേല്‍ പുരസ്‌കാരം ലഭിച്ച ആദ്യ വ്യക്തി ഒരു സ്ത്രീ ആയിരുന്നു. മാഡം ക്യൂറി എന്ന് വിളിക്കപ്പെടുന്ന മേരി ക്യൂറി ആയിരുന്നു അത്. ഏറ്റവും അധികം തവണ നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുള്ളത് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസിനാണ്- മൂന്ന് തവണ. ജോണ്‍ ബാര്‍ഡീന്‍, ഫ്രെഡറിക് സാങ്കെര്‍, ലിനസ് പോളിങ് എന്നിവരാണ് മേരി ക്യൂറിയെ കൂടാതെ രണ്ട് തവണ നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുള്ളവര്‍.
നൊബേല്‍ പുരസ്‌കാര ജേതാക്കള്‍ ഏറ്റവും അധികമുള്ള രാജ്യം അമേരിക്കയാണ്. 2020 വരെ 388 അമേരിക്കക്കാര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടില്‍ നിന്ന് 133 പേര്‍ക്ക് പുരസ്‌കാരം ലഭിച്ചു. ജര്‍മനിയാണ് മൂന്നാം സ്ഥാനത്ത്- 109 പേര്‍ക്കാണ് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. ഫ്രാന്‍സില്‍ നിന്നുള്ള 70 പേര്‍ക്കും 2020 വരെ നൊബേല്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ആകെ 11 പേര്‍ക്കാണ് ഈ പരമോന്നത പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.
ഇന്ത്യയില്‍ നിന്നുള്ള 11 പേര്‍ക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചോ എന്നത് ചിലര്‍ക്കെങ്കിലും സംശയം തോന്നിപ്പിച്ചേക്കാം. 1902 ല്‍ വൈദ്യശാസ്ത്രത്തിന് നൊബേല്‍ സമ്മാനം ലഭിച്ച റൊണാള്‍ഡ് റോസും 1907 ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച റുഡ്യാര്‍ഡ് കിപ്ലിങ്ങും അന്ന് ഇന്ത്യയില്‍ ആയിരുന്നു ഉണ്ടായിരുന്നത്. നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ 'തനി' ഇന്ത്യക്കാരന്‍ രവീന്ദ്രനാഥ ടാഗോര്‍ ആയിരുന്നു. 1913 ല്‍ ആയിരുന്നു സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചത്. 130 ല്‍ സിവി രാമന് ഭൗതികശാസ്ത്രത്തിനുള്ള പുരസ്‌കാലം ലഭിച്ചു. 1968 ല്‍ ഹര്‍ഗോവിന്ദ് ഖുറാനയ്ക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു. 1979 ല്‍ മദര്‍ തെരേസയ്ക്ക് സമാധാനത്തിനുള്ള പുരസ്‌കാരം ലഭിച്ചു. 1983 ല്‍ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചത് സുബ്രഹ്മണ്യം ചന്ദ്രശേഖറിന് ആയിരുന്നു. 1998 ല്‍ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമര്‍ത്യാസെന്നിലൂടെ വീണ്ടും ഇന്ത്യയില്‍ എത്തി. 2009 ല്‍ രസതന്ത്രത്തിനുള്ള നൊബേല്‍ ലഭിച്ചത് വെങ്കട്ടരാമന്‍ രാമകൃഷ്ണന് ആയിരുന്നു. 2014 ല്‍ കൈലാഷ് സത്യാര്‍ത്ഥിയിലൂടെ പുരസ്‌കാരം വീണ്ടും ഇന്ത്യയിലെത്തി. ഒടുവില്‍ 2019 ല്‍ അഭിജിത് ബാനര്‍ജിയ്ക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു.
നൊബേല്‍ പുരസ്‌കാരത്തിന്റെ ചരിത്രത്തിലെ മായ്ക്കാനാകാത്ത ഒരു കറയായി അവശേഷിക്കുന്ന ഒരു സംഭവം ഉണ്ട്. ലോകം മുഴുവന്‍ ആദരിക്കുന്ന മഹാത്മ ഗാന്ധിയ്ക്ക് ആ പുരസ്‌കാരം ഒരിക്കല്‍ പോലും ലഭിച്ചില്ല എന്നതാണത്. ഗാന്ധിജിയുടെ വഴി പിന്‍പറ്റിയ നെല്‍സണ്‍ മണ്ഡേലയ്ക്കും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു എന്നത് കൂടി ഓര്‍ക്കണം.
Recommended Video