വന്ദേഭാരത് ബെംഗളൂരുവിലേക്ക്, ജഗപൊക; കൂടിയ നിരക്ക് ബസ് ലോബിയുടെ കളി, ബ്രിട്ടാസ് പറയുന്നത്
കൊച്ചി: എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് തുടങ്ങുന്ന കാര്യം കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പരസ്യപ്പെടുത്തിയിരുന്നു. നേരത്തെ വന്ദേഭാരത് അനുവദിക്കുകയും പിന്‍വലിക്കുകയും ചെയ്ത റൂട്ടാണിത്. ഉയര്‍ന്ന നിരക്കിലായിരുന്നു ഈ സര്‍വീസ്. നിരക്ക് കുറയ്ക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെടവെയാണ് അന്ന് സര്‍വീസ് അപ്രതീക്ഷിതമായി നിര്‍ത്തിയത് എന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറയുന്നു.
സര്‍വീസ് വീണ്ടും ആരംഭിക്കണം എന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ആവശ്യപ്പെട്ടുവരികയായിരുന്നു. അതിനിടെയാണ് ചില നാടകീയ രംഗങ്ങളുണ്ടായത്. ബസ് ലോബിക്ക് വേണ്ടി നടന്ന ചില കളികള്‍ സംബന്ധിച്ചും ബ്രിട്ടാസ് സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇനിയും ഇത്തരം കളികള്‍ പ്രതീക്ഷിക്കാമെന്നു പറയുന്ന അദ്ദേഹം വന്ദേഭാരത് സ്ലീപ്പര്‍ തുടങ്ങാന്‍ തീരുമാനിച്ച കാര്യവും വിശദീകരിച്ചു.

ജോണ്‍ ബ്രിട്ടാസ് പങ്കുവച്ച കുറിപ്പ് വായിക്കാം: തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറിപ്പിന് ആധാരം.
തീവണ്ടി സർവീസുകൾ പ്രധാനമായും ഏർപ്പെടുത്തുന്നത് അതിന്റെ വാണിജ്യ സാധ്യത കണക്കിലെടുത്താണ്. ഇന്ത്യയിൽ ഓടുന്ന വന്ദേഭാരത് സർവീസുകളിൽ ഏറ്റവും ലാഭകരം കേരളത്തിലെ സർവീസുകളാണ്. മലയാളികൾ തിങ്ങിപ്പാർക്കുന്ന ബെംഗളൂരുവിലേക്ക് വന്ദേഭാരത് വേണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്. ബസ് ലോബിക്ക് ഏറ്റവും ശക്തമായ റൂട്ടാണിത് എന്നതുകൊണ്ടുതന്നെ റെയിൽവേ ഇക്കാര്യത്തിൽ വൻ ഉഴപ്പാണ് കാണിച്ചത്.
അവസാനം കൂടിയ നിരക്കിൽ എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഏർപ്പെടുത്തി. നിരക്ക് കൂടുതലാണെങ്കിലും കുഴപ്പമില്ലാതെ നടന്നുകൊണ്ടിരുന്ന സർവീസ് പെട്ടെന്ന് ഒരു ദിവസം പിൻവലിച്ചു. ഈ റൂട്ടിൽ വന്ദേഭാരത് സ്ഥിരപ്പെടുത്തണമെന്നും സാധാരണ നിരക്ക് ഏർപ്പെടുത്തണമെന്നും എംപിമാർ മുറവിളി കൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു കാരണവും പറയാതെ ഈ വണ്ടി പിൻവലിച്ചത്. സ്വാഭാവികമായും ബെംഗളൂരു സർവീസിന് വേണ്ടി കഴിഞ്ഞ കുറെ കാലമായി എംപിമാർ സമ്മർദ്ദം ചെലുത്തി വരികയാണ്.
ഇന്നലെ പൊടുന്നനെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും സംസ്ഥാന ബിജെപി അധ്യക്ഷനും ഭാരവാഹികളും ഓൺലൈനിൽ ചർച്ച നടത്തുന്നു, ഇതിന്റെ പരിസമാപ്തിയിൽ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസസ് തുടങ്ങാനുള്ള തീരുമാനം വരുന്നു, രാജീവ് ചന്ദ്രശേഖർ പ്രസ്താവന ഇറക്കുന്നു, ബിജെപി അധ്യക്ഷനെ ശ്ലാഘിച്ചുകൊണ്ട് സർവീസ് തുടങ്ങുന്നതിനെക്കുറിച്ച് മന്ത്രി ട്വീറ്റ് ചെയ്യുന്നു... അങ്ങനെ ജഗപൊക. എന്നാൽ ഈ നാടകം മറ്റു പല ചോദ്യങ്ങൾക്കുമാണ് ഇടം നൽകുന്നത്.
1. ലാഭകരം എന്ന് റെയിൽവേയ്ക്ക് 100% ബോധ്യമുള്ള ഒരു റൂട്ടിൽ എന്തുകൊണ്ട് ഇത്രയും കാലം സാധാരണഗതിയിലുള്ള വന്ദേഭാരത് ഏർപ്പെടുത്താതിരുന്നു?
2. നിരക്ക് കൂടിയ രൂപത്തിലുള്ള താലാക്കാലിക വന്ദേഭാരത് തുടങ്ങിയിട്ട് എന്തുകൊണ്ട് പിൻവലിച്ചു?
3. ബസ് ലോബിക്ക് ഏറ്റവും താൽപര്യമുള്ള ഒരു റൂട്ടിൽ ഇത്രയും ഉഴപ്പാൻ റെയിൽവേയെ പ്രേരിപ്പിച്ച കാരണങ്ങൾ എന്തൊക്കെയാണ്?
4. സർവീസ് വീണ്ടും തുടങ്ങണമെന്ന ആവശ്യത്തിനുമേൽ എന്തുകൊണ്ട് ഇത്രയും കാലം അടയിരുന്നു?
ഇതിനേക്കാളേറെ പ്രാധാനപ്പെട്ട മറ്റൊരു കാര്യം. വന്ദേഭാരതിന്റെ പുതിയ പതിപ്പായ വന്ദേഭാരത് സ്ലീപ്പർ തിരുവനന്തപുരത്തിനും ബെംഗളൂരുവിനും ഇടയിൽ തുടങ്ങാൻ എല്ലാ നടപടിക്രമങ്ങളും ദക്ഷിണ റെയിൽവേ പൂർത്തിയാക്കിയിരുന്നു. സർവീസിന്റെ സമയം പോലും അവർ നിശ്ചയിച്ചിരുന്നു. ഇത്തരമൊരു സർവീസ് വന്നിരുന്നുവെങ്കിൽ രണ്ടു വന്ദേഭാരതത്തിന്റെ പ്രയോജനം ഒരു റൂട്ടിലുള്ള സർവീസുകൊണ്ട് നമുക്ക് ലഭിക്കുകയായിരുന്നു.
ഇനി ഇത് ആര് പറഞ്ഞു എന്ന് ചിലർ ചോദിച്ചേക്കാം... കഴിഞ്ഞ മെയ് മാസത്തിൽ തിരുവനന്തപുരത്ത് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ ഈയുള്ളവൻ നിർദ്ദേശിച്ച കാര്യങ്ങൾക്ക് ഔദ്യോഗികമായി നൽകിയ മറുപടിയാണ് ഇതെല്ലാം. (രേഖ ഇതോടൊപ്പം). അപ്പോൾ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്; തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു? 'നാടകമേ ഉലക'ത്തിനിടയിലും ഈ ചോദ്യത്തിനുള്ള മറുപടിക്കായി കാക്കുന്നു.












Click it and Unblock the Notifications