രോഗിയായ പിതാവിന്റെ ആഗ്രഹം, രണ്ട് പെൺമക്കളുടെ വിവാഹ വേദിയായി ഐസിയു; അപൂർവ കാഴ്‌ച
ലക്‌നൗ: വിവാഹം സ്വർഗത്തിൽ വച്ച് നടക്കുന്നുവെന്നാണ് നാം പണ്ടുമുതലേ പറഞ്ഞു കേട്ടിട്ടുള്ളത്. അതിന്റെ പവിത്രതയും ആ ബന്ധത്തിന്റെ ആഴവുമൊക്കെ ബോധ്യപ്പെടുത്താനാണ് ഇങ്ങനെയൊരു വിശേഷണം എന്ന് പറയുന്നതാവും ശരി. എന്നാൽ വിവാഹം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വച്ചും നടക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ.
ലക്‌നൗവിലെ സ്വകാര്യ ആശുപതിയിലെ ഐസിയുവിൽ നടന്നത് ഒരു വിവാഹമല്ല, രണ്ടെണ്ണമാണ്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി ഇവിടെ ചികിത്സയിൽ കഴിയുന്ന പിതാവിന്റെ ആഗ്രഹ പ്രകാരമാണ് രണ്ട് പെൺമക്കളുടെയും വിവാഹം ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ വച്ച് മംഗളകരമായി നടന്നത്. ഇതിന് ഒപ്പം നിൽക്കാൻ വരൻമാരും അവരുടെ കുടുംബങ്ങളും തയ്യാറായി എന്നതും ശ്രദ്ധേയമായ കാര്യമാണ്.

തങ്ങൾ വിവാഹിതരാകുന്നത് കാണാനുള്ള പിതാവിന്റെ ആഗ്രഹം നിറവേറ്റുന്നതിനായി, രണ്ട് പെൺകുട്ടികൾ ആശുപത്രിയിലെ ഐസിയുവിനുള്ളിൽ വച്ച് കിടപ്പിലായ പിതാവിന്റെയും ഡോക്‌ടർമാരുടെയും നഴ്‌സുമാരുടെയും സാന്നിധ്യത്തിൽ അവരുടെ നിക്കാഹ് നടത്തുവാൻ സമ്മതം മൂളുകയായിരുന്നു.
സംഭവത്തിന് പിന്നാലെ അസാധാരണമായ ഈ വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും നിരവധി ആളുകൾ ഇതിനെ പുകഴ്ത്തിയും, അതിൽ സന്തോഷം അറിയിച്ചും രംഗത്ത് വന്നതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. സ്വന്തം പിതാവിന്റെ ആഗ്രഹത്തിന് വേണ്ടി ഈ വിവാഹതി തയ്യാറായ മക്കൾക്കാണ് പലരും കൈയ്യടി കൊടുക്കുന്നത്.
ജുനൈദ് മിയാൻ എന്ന വ്യക്തിയുടെ മക്കളാണ് തങ്ങളുടെ പിതാവിന്റെ ആഗ്രഹം നിറവേറ്റാനായി ഇറങ്ങി തിരിച്ചത്. ഈ ജൂണിലാണ് ചടങ്ങ് നടന്നത്, ജുനൈദിന്റെ ആശുപത്രി കിടക്കയ്ക്ക് സമീപം അഞ്ച് മിനിറ്റോളം നീളുന്ന ചടങ്ങ് നടത്തുകയായിരുന്നു. വീട്ടുകാരുടെ അഭ്യർഥന മാനിച്ചാണ് അധികൃതർ വിവാഹം ഐസിയുവിൽ വച്ച് നടത്താൻ അനുമതി നൽകിയത്.
ഐസിയുവിൽ മറ്റ് രോഗികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ, ചടങ്ങുകൾ വേഗത്തിൽ നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കി. ആഡംബര വസ്ത്രങ്ങൾക്കും മറ്റ് വസ്‌തുക്കൾക്കും പകരം, വിവാഹത്തിൽ നേരിട്ട് പങ്കെടുത്ത ആളുകൾ ഈ സമയത്ത് മെഡിക്കൽ ഗൗണുകൾ ഉൾപ്പെടെയുള്ള വസ്ത്രമാണ് ധരിച്ചത്.
അണുബാധ നിയന്ത്രണവും പ്രോട്ടോക്കോളും കർശനമായി പാലിക്കേണ്ടതിനാൽ നിക്കാഹ് നടത്താൻ വാർഡിനുള്ളിൽ നാല് പേരെ മാത്രമേ കടത്തിവിട്ടുള്ളൂ. ഉത്തർപ്രദേശ് ലഖ്‌നൗവിലെ മോഹൻലാൽഗഞ്ച് എന്ന ഗ്രാമത്തിൽ നിന്നുള്ളവരാണ് ജുനൈദും പെൺമക്കളും. എന്നാൽ വിവാഹം കഴിച്ച വരന്മാർ രണ്ട് പേരും മുംബൈയിൽ നിന്ന് എത്തിയവരാണ്.












Click it and Unblock the Notifications